ഒരു കുഞ്ഞിനെ തിരഞ്ഞുള്ള പാച്ചിലിലാണ് ലോകമിപ്പോൾ. ആ തിരച്ചിലിനു മുൻകൈയെടുത്തത് ഒരു സിനിമാതാരം ആണെന്നുകൂടിയറിഞ്ഞാൽ കൗതുകം കൂടും. പച്ചക്കറി വിൽപ്പനക്കിടെ ഒരു ചെറിയ ബാലൻ ഉറങ്ങിപ്പോയ ചിത്രങ്ങൾ ആരോ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം കണ്ട പലരും ചിത്രത്തിലെ ഓമനത്തമുള്ള ബാലനെക്കുറിച്ചുള്ള അന്വേഷണം തുടങ്ങി.
അവനെ ഏറ്റെടുത്തു വളർത്താനും പഠനച്ചെലവു വഹിക്കാനും തയാറാണെന്നു പറഞ്ഞാണ് ഭൂരിപക്ഷം ആളുകളും രംഗത്തുവന്നത്. ഫിലിപ്പീൻസിലെ പ്രശസ്ത ചലച്ചിത്ര നടി ഷാരോൺ സംഭവത്തിൽ ഇടപെട്ടതോടെ സംഗതി കൂടുതൽ വാർത്താപ്രാധാന്യം നേടി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞതിങ്ങനെ. '' അവൻറെ പക്കലുള്ള മുഴുവൻ പച്ചക്കറിയും എനിക്കുവേണം. അതുമാത്രമല്ല അവനെ ദത്തെടുക്കാനും അവന്റെ പഠനച്ചെലവു പൂർണ്ണമായി ഏറ്റെടുക്കാനും ഞാൻ തയാറാണ്. ഈ കുഞ്ഞിനെപ്പറ്റി കൂടുതൽ വിവരങ്ങളറിയാവുന്നവർ തന്നോടതു പങ്കുവെയ്ക്കണമെന്ന് ആളുകളോട് അഭ്യർഥിക്കുകയും ചെയ്തു.
താരത്തിന്റെ പോസ്റ്റ് ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്നുണ്ടെങ്കിലും ആർക്കും ആ കുഞ്ഞിന്റെ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയാത്തത് അവരെ ദുഖിപ്പിക്കുന്നുണ്ട്. കുട്ടി ഫിലിപ്പീൻസ് സ്വദേശിയാണെന്ന് അഭ്യൂഹങ്ങളുയർന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം സർക്കാർ ഈ വാർത്തയുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കുട്ടിയെ കണ്ടെത്തുകയാണെങ്കിൽ അവനെ സംരക്ഷിക്കാനും പഠിപ്പിക്കുവാനുമാണ് സർക്കാരിന്റെ തീരുമാനം.
എന്നാൽ കുട്ടിയുടെ മുന്നിലിരിക്കുന്ന പച്ചക്കറി ഫിലിപ്പീൻസുകാർ ഉപയോഗിക്കാറില്ലെന്നും അതുകൊണ്ട് കുട്ടിയുടെ സ്വദേശം വേറെയെവിടെയെങ്കിലും ആണോയെന്നും ചിലർ സംശയിക്കുന്നുണ്ട്. ഇതിനിടെ കുട്ടി അരുണാചൽ പ്രദേശ് സ്വദേശിയാണെന്ന സംശയം ശക്തമായിരിക്കുകയാണ്. കാരണം കുഞ്ഞുങ്ങൾ ജോലിചെയ്യുന്നതും ഭിക്ഷയെടുക്കുന്നതുമൊക്കെ സർവസാധാരണമായ ഒരു പ്രവൃത്തിയായാണ് ഉത്തരേന്ത്യയിൽ കണക്കാക്കപ്പെടുന്നത്. എന്തായാലും ബാലനുവേണ്ടിയുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.