Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അഴകളവുകളൊത്ത സുന്ദരിയായ പെണ്ണ്, നല്ല കണ്ണ്’ ; അവളെ നോക്കി എല്ലാരും പറഞ്ഞു

ദീപ്തി ഫോട്ടോ: ഹരികൃഷ്ണൻ. വസ്ത്രങ്ങൾക്കു കടപ്പാട്: പ്രാണ, പനമ്പിള്ളി നഗർ, കൊച്ചി.

വില്ലാളി വീരനായ അർജുനൻ, ഒരു വർഷക്കാലം ബൃഹന്ദള എന്ന നപുംസകമായി കഴിഞ്ഞിരുന്നു. അജ്ഞാത വാസക്കാലത്ത് വിരാട മഹാരാജാവിന്റെ കൊട്ടാരത്തിൽ കുമാരി ഉത്തരയെ ആട്ടവും പാട്ടും പഠിപ്പിച്ചു കഴിഞ്ഞ ഒരു വർഷക്കാലം. ഇക്കാര്യം വായിക്കുമ്പോൾ അർജുനനെ നാം വെറുക്കാറില്ല, മറിച്ച് ആ മഹാമനസ്കതയോർത്ത് അഭിമാനിക്കും.

ദീപ്തി ജനിച്ചതും വളർന്നതും ഗുരുവായൂരിലാണ്. പതിനാറാം വയസ്സുവരെ ദീപ്തിയുടെ പേര് ഷനോജ് എന്നായിരുന്നു. നാലു ചേച്ചിമാരും ചേട്ടനും ലാളിച്ചു വളർത്തിയ അനുജൻ, അവനാണ് പന്ത്രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ദീപ്തിയായത്. വായിച്ചപ്പോൾ തന്നെ പുരികം ചുളിഞ്ഞു കാണും, മനസ്സിൽ ചീത്ത വിളിയും കഴിഞ്ഞു കാണും, ചിലർക്ക് സഹതാപം തോന്നിയിട്ടുണ്ടാകും....എന്തു തന്നെയായാലും ഇതാണ് ദീപ്തിയുടെ കഥ. ആണും പെണ്ണും കെട്ടതെന്നു നമ്മൾ വിളിക്കുമ്പോൾ ഒരു ജന്മത്തിൽ ആണും പെണ്ണും അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ച കഥ.

കണ്ണു പറയാത്തത്

‘അഴകളവുകളൊത്ത സുന്ദരിയായ പെണ്ണ്, നല്ല കണ്ണ്’ ദീപ്തിയെ കാണുന്നവരെല്ലാം പറയുന്ന കാര്യമാണിത്. ‘‘ചെറുപ്പം മുതലേ എന്റെ കണ്ണുകളെക്കുറിച്ച് ആളുകൾ പറഞ്ഞിരുന്നു. വിനയപ്രസാദിന്റേതു പോലെ നല്ല വിടർന്ന കണ്ണാണല്ലോ നിനക്ക് എന്ന്. അതു കേട്ട് ഞാൻ സന്തോഷിച്ചു.’’ ബെംഗളൂരുവിൽ നിന്ന് യാത്ര ചെയ്ത് എത്തിയതിന്റെ ക്ഷീണമില്ലാത്ത ദീപ്തമായ ആ കണ്ണുകൾ, ഷനോജ് എന്ന ദീപ്തി ഉള്ളിലുടക്കിവച്ച ജീവിതത്തിന്റെ ഏടുകൾ ഒന്നൊന്നായി അഴിക്കാൻ തുടങ്ങി.

‘‘ഗുരുവായൂരിലെ കാവീട് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചതും വളർന്നതും. അച്ഛനും അമ്മയും കൂലിപ്പണിക്കാർ. നാലു ചേച്ചിമാർക്കും കൂടി ഞാനൊരു അനിയൻ മാത്രം. എല്ലാവരും എന്നെ കൊഞ്ചിച്ച് ലാളിച്ചാണ് വളർത്തിയത്. ചേച്ചിമാരെ പോലെ എനിക്കും കണ്ണെഴുതി പൊട്ടു തൊട്ടു തരും. അവരെപ്പോലെ ഉടുപ്പിടീക്കും. ചേച്ചി ഡാൻസ് പഠിപ്പിച്ചിരുന്നു, അക്കൂട്ടത്തിൽ ഞാനും കളിക്കും. കോളനി പോലൊരു പ്രദേശത്താണ് ‍ഞങ്ങൾ താമസിച്ചിരുന്നത്. കള്ളും കഞ്ചാവുമൊക്കെയായി വഴിതെറ്റിപ്പോകുമെന്നു കരുതി അവിടുത്തെ ആൺകുട്ടികളുടെ കൂടെ എന്നെ വിട്ടിരുന്നില്ല. പാട്ടും കളിയുമൊക്കെയായി ഞാൻ വീട്ടിലെ പെണ്ണുങ്ങൾക്കൊപ്പം കൂടി. ഞാനൊരു ആണാണെന്ന് എനിക്കു തോന്നിയിരുന്നില്ല. പക്ഷേ, ശരീരം! മനസ്സും ശരീരവും എതിർ ദിശയിലേക്കു വളർന്നുകൊണ്ടിരുന്നു. ’’

ആദ്യമൊക്കെ സ്കൂളിൽ മാത്രം യൂണിഫോം ഇട്ട് വീട്ടിൽ വന്നാൽ പെണ്ണുങ്ങളെ പോലെ വസ്ത്രം ധരിച്ചിരുന്നയാൾ പതുക്കെ പതുക്കെ പെൺവേഷം സ്ഥിരമാക്കാൻ തുടങ്ങി. ഡാൻസ് പ്രോഗ്രാം ചെയ്യാൻ പോകാറുള്ളതുകൊണ്ട് മേക്കപ്പ് ഇടുന്നത് വീട്ടുകാർ അത്ര കാര്യമാക്കിയതുമില്ല. വീട്ടിൽ ആളുകൾ കൂടുമ്പോൾ ഷനോജ് അടുക്കളയിൽ ഒതുങ്ങിക്കൂടി. ചേച്ചിമാരുടെ കല്യാണങ്ങൾ ഒന്നിനു പിറകെ ഒന്നായി കഴിഞ്ഞു. ചേട്ടന്റെയും കല്യാണം കഴിഞ്ഞു.

പഠിക്കാനിഷ്ടമില്ലാത്തതു കൊണ്ട് പത്താം ക്ലാസ് കഴിഞ്ഞയുടൻ ഫർണിച്ചർ കടയിൽ ജോലിക്കു പോയി. വരുന്ന കസ്റ്റമറിനു മുന്നിൽ വച്ചു പോലും അപമാനിതനാകാൻ തുടങ്ങിയതും അവിടം വിട്ടിറങ്ങി. ആഗ്രഹിച്ചു കിട്ടിയതു പോലെ പിന്നീടൊരു ലേഡീസ് ഫാൻസികടയിൽ ജോലി കിട്ടി. ‘‘സെയിൽസ് മാൻ എന്നാണ് വിളിച്ചതെങ്കിലും അവിടുള്ള നാലു പെണ്ണുങ്ങൾക്കൊപ്പം സെയിൽസ് ഗേളായി ഞാനും ജോലി ചെയ്തു. അവിടുത്തെ സ്കൂളിലെ പെൺകുട്ടികളായിരുന്നു സ്ഥിരം കസ്റ്റമേഴ്സ്. അവർക്കൊക്കെ ഏറ്റവും ഇഷ്ടം എന്നെയായിരുന്നു. പെൺകുട്ടികൾ എന്തു വാങ്ങാനാണ് വരുന്നതെന്നു വരെ എനിക്ക് കൃത്യമായി അറിയാൻ പറ്റുമായിരുന്നു. ആയിടയ്ക്കു ഞാൻ കാതു കുത്തി, കണ്ണെഴുതി, ലിപ്സ്റ്റിക്കും പൊട്ടും വെച്ചു നടക്കാൻ തുടങ്ങി. ഇതൊന്നും ആരേയും കാണിക്കാൻ വേണ്ടിയല്ല. എന്റെയുള്ളിലെ സ്ത്രീയുടെ ആഗ്രഹങ്ങൾ പുറത്തേക്കു വന്നതാണ്. അതൊക്കെ ഞാനെങ്ങനെ തളച്ചിടും?’’‌

വീടുവിട്ട കഥ

ചേട്ടന്റെ ഭാര്യ വന്ന് കുറച്ചു നാളായപ്പോൾ മുതൽ ഇവനെന്താ ഇങ്ങനെ എന്ന് ചേച്ചിമാരോടും ചേട്ടനോടും ചോദിക്കാൻ തുടങ്ങി. ചേട്ടന്റെ കൂട്ടുകാരും ‘നിന്റെ അനിയനെന്താടാ ചാന്തു പൊട്ടോ?’ എന്നു ആവർത്തിച്ചു ചോദിച്ചു. അപ്പോഴാണ് വീട്ടുകാർക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. ചേട്ടൻ മദ്യപിച്ച് എത്തിയാൽ പിന്നെ വീട്ടിലെന്നും അടിയും വഴക്കും. ‘‘അടിയും ഇടിയും കിട്ടി തളരുമ്പോൾ ഞാൻ നന്നായിക്കോളാമെന്നു പറയും. വീട്ടുകാർ എനിക്കു വേണ്ടി വിവാഹം ആലോചിച്ചു. കല്യാണം കഴി‍ഞ്ഞാൽ നേരെയാകുമെന്നവർ കരുതി. പെൺകുട്ടികളെ അത്തരത്തിൽ സ്നേഹിക്കാൻ എനിക്കു പറ്റില്ലായിരുന്നു. ചെറുപ്പം മുതൽ ഒരാൺകുട്ടി നോക്കിച്ചിരിപ്പിക്കുന്നതും വർത്തമാനം പറയുന്നതുമായിരുന്നു എന്നെ ലജ്ജിപ്പിച്ചത്. നിങ്ങൾക്കു വേണ്ടി ഞാൻ വിവാഹം കഴിക്കാം. പക്ഷേ, ഒരു പെണ്ണാഗ്രഹിക്കുന്ന സുഖം കൊടുക്കാൻ എനിക്കു കഴിയില്ലെന്നു ഞാൻ കരഞ്ഞു പറഞ്ഞു. എനിക്കു മാനസിക പ്രശ്നമാണെന്നു കരുതി ചികിത്സിപ്പക്കലായിരുന്നു അടുത്ത പടി.’’

ദീപ്തി അമ്മയോടൊപ്പം ദീപ്തിയും അമ്മയും

ആണാവാൻ തന്ന മരുന്നൊക്കെ ഞാൻ കഴിച്ചു. എന്നിട്ടും മാറ്റമില്ല. നോമ്പെടുത്ത് ശബരിമലയിൽ പോയാൽ ഭേദമാകുമെന്ന് അമ്മ, ആറുമാസത്തോളം വ്രതമെടുത്ത് ഞാനും അമ്മയും അച്ഛനും ചേട്ടനും കൂടി ശബരിമലയ്ക്കു പോയി. തിരിച്ചെത്തിയിട്ടും എല്ലാം പഴയതു പോലെ തന്നെ. ചേട്ടനു ആൺകുഞ്ഞുണ്ടായപ്പോഴാണ് കാര്യങ്ങൾ വഷളായത്.

‘ന്റെ മോനും ഈ അസത്തിനെ പോലെയാകും എന്നു പറഞ്ഞ് ചേട്ടനൊരു ദിവസം ബഹളം വച്ചു. പിടിച്ചു വലിച്ചെന്നെ വീട്ടിൽ നിന്നു തളളിപ്പുറത്താക്കി. എന്റെ മുറിയിലുണ്ടായിരുന്ന ഉടുപ്പുകൾ (രണ്ടെണ്ണമൊഴികെ എല്ലാം പെൺവേഷങ്ങളായിരുന്നു) വാരി വീടിനു പുറത്തിട്ട് മണ്ണെണ്ണയൊഴിച്ചു കത്തിച്ചു. ഒരു രൂപ പോലും കയ്യിലില്ല. ഇട്ട ഉടുപ്പ് മാത്രം. ഗുരുവായൂരപ്പനെ ലക്ഷ്യമാക്കി നടന്നു. വേറെങ്ങും പോകാനില്ല. അന്ന് അവിടുത്തെ ബസ് സ്റ്റാൻഡിൽ കിടന്നു നേരം വെളുപ്പിച്ചു.

അന്നാണ് എന്നെപ്പോലെയുള്ള കുറച്ചു പേരെ കണ്ടത്. ട്രാൻസ്ജെൻഡറായ ഫൈസൽ എന്നൊരു സുഹൃത്തിനെ കിട്ടി. ഞങ്ങളെപ്പോലുള്ളവർക്ക് അവിടൊരു ഓഫിസ് ഉണ്ടെന്നറിഞ്ഞു. കാലത്തു മുതൽ വൈകുന്നേരം വരെ അവിടെയിരിക്കും. തരുന്ന ഭക്ഷണം കഴിക്കും. ദിവസങ്ങൾക്കു ശേഷം ശീതൾ എന്നൊരു സുഹൃത്തിനെ കിട്ടി. എന്റെ കഥ കേട്ടപ്പോൾ അവളാണ് ബെംഗളൂരുവിലുള്ള ഹിജ‍ഡ കമ്മ്യൂണിറ്റിയെ പറ്റി പറഞ്ഞത്. അവൾ മൂന്നു വർഷം അവിടെ താമസിച്ചതാണ്. അവൾ തന്ന ടിക്കറ്റും കൊണ്ട് ബെംഗളൂരുവിലേക്ക്....

പുതിയ ലോകം, പുതിയ കഥ

അവിടെ കുഞ്ഞു ജനിച്ചാൽ ആളുകൾ വന്ന് കാശും കൊടുത്ത് ഹിജഡകളെ കൂട്ടിക്കൊണ്ടു പോകും. കുഞ്ഞിനെ ആദ്യം കാണിക്കുന്നത് അവരെയാണ്. അവർ കുഞ്ഞിനെ മടിയിൽ വച്ച് അനുഗ്രഹിച്ചാൽ എല്ലാ ഐശ്വര്യങ്ങളും വരും എന്നാണവർ കരുതുന്നത്. അർദ്ധനാരീശ്വരന്റെ പ്രതിരൂപമായും ദൈവത്തിന്റെ അംശമായും കരുതുന്ന നാട്. ‘‘പട്ടിയുടെ വില പോലും കിട്ടാതെ നാട്ടിൽ നിന്നു വന്ന എനിക്ക് സ്നേഹവും വിലയും തന്ന നാടാണ് ബെംഗളൂരു. ഇവിടെ എല്ലാവരും ഒരൊറ്റ കുടുംബം പോലെയാണ്. കൂട്ടത്തിലൊരാളെ ഞങ്ങൾ ഒറ്റപ്പെടുത്താറില്ല. ഗുരു(അമ്മ) ബായ് ഗുരുബായ്കൾ (സഹോദരിമാർ) നാണി എന്നു വിളിക്കുന്ന വല്യമ്മമാർ. ആണുങ്ങളില്ലാത്ത വലിയൊരു കുടുംബം. ഡാൻസ് ചെയ്താണ് അവിടെ ജീവിച്ചത്. ഗണേശ അബ്ബ, യുഗാദി അബ്ബ അങ്ങനെ പല ആഘോഷങ്ങൾക്കും നൃത്തം ചെയ്യാൻ പോകും. ആഴ്ചയിൽ രണ്ടു തവണ എന്തായാലും പ്രോഗ്രാമുകൾ കിട്ടും.’’

സർജറി ചെയ്യാത്തവരും ചെയ്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. എല്ലാവരുടേയും മനസ്സ് പെണ്ണിന്റേതാണെങ്കിലും ചിലരെ കണ്ടാൽ ശരിക്കും ആണിനെ പോലെ തന്നെ. സർജറി ചെയ്തവരെ കണ്ടാൽ പെണ്ണല്ലെന്ന് ഒരാളും പറയുകയുമില്ല.

‘‘ഓർമ വെച്ചതു മുതൽ പെണ്ണാകാനാഗ്രഹിക്കുന്ന എനിക്ക് സർജറി ചെയ്യാൻ സാധിക്കും എന്ന അറിവു തന്നെ അനുഗ്രഹമായിട്ടാണ് തോന്നിയത്. കയ്യിൽ അത്രയും കാശുണ്ടായിരുന്നില്ല. പക്ഷേ, ഗുരു ഫിനാൻസ് ചെയ്യും, പതിയെ തിരിച്ചെടച്ചാൽ മതി.

ജനനേന്ദ്രിയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ആദ്യം ചെയ്തത്. 20000 രൂപയായിരുന്നു അതിന്. രണ്ടു മണിക്കൂർ കൊണ്ടു ശസ്ത്രക്രിയ കഴിഞ്ഞു. അതിനു ശേഷം വിശ്രമം. ഞങ്ങൾ വിശ്വസിക്കുന്നത് സന്തോഷി മാതയുടെ അനുഹ്രഹമുണ്ടെങ്കിൽ മാത്രമേ ഈ ഓപ്പറേഷൻ ചെയ്യാൻ തോന്നൂ എന്നാണ്. ഏഴു ദിവസം മൂത്രം പോകാൻ ട്യൂബിടും. പതിനൊന്നാം ദിവസം ‘തണ്ണി’ എന്ന ചടങ്ങ്. ചൂടുവെള്ളത്തിൽ കുളിപ്പിക്കും. പെൺകുട്ടി ഋതുമതിയാകുന്ന പോലൊരു ചടങ്ങാണിത്. ഈ ദിവസങ്ങളിലൊന്നും ആണുങ്ങളുടെ മുഖം കാണരുത്. ദൈവങ്ങളെ കാണരുത്.(ദൈവങ്ങളുടെ ചിത്രത്തിലൊക്കെ ചുണ്ണാമ്പു തേയ്ക്കും.), ഫോൺ ഉപയോഗിക്കരുത്, കണ്ണാടി നോക്കരുത്.

സുഹൃത്തുക്കൾക്കൊപ്പം ദീപ്തി സുഹൃത്തുക്കൾക്കൊപ്പം ദീപ്തി

21–ാം ദിവസം വീണ്ടും കുളി. അന്ന് അടിപ്പാവാടയിട്ട് മുടി കൊണ്ടകെട്ടി മഞ്ഞൾ തേച്ചാണ് കുളി. മുറിവു കരിയാൻ നല്ല കടുപ്പത്തിൽ കട്ടൻ ചായയും, പാവയ്ക്കയും. ചപ്പാത്തിയാണ് ഭക്ഷണം. അരിയാഹാരമില്ല.

41–ാം ദിവസം ജൽസ. വലിയ ആഘോഷമാണ്. ഞങ്ങളുടെ ആൾക്കാരൊക്കെ വരും. രാത്രി മുഴുനീളം ആട്ടവും പാട്ടും. വെളുപ്പിനെ മൂന്നുമണിക്ക് മഞ്ഞൾ കുളി. പച്ച സാരിയും പച്ച ബ്ലൗസും ഇട്ട് പൂമാല കഴുത്തിലിട്ട് പാൽക്കുടം തലയിൽ വെച്ച് കണ്ണു കെട്ടി നദിയിലേക്ക് നടക്കും. നദിയിൽ പാലൊഴുക്കി കണ്ണുതുറക്കുമ്പോൾ ആദ്യം കാണുക നദിയാണ്. നദി പോലെ തടസമില്ലാതെ മൂത്രം പോയി ആരോഗ്യവതിയാകാൻ പ്രാർത്ഥിക്കും. പിന്നെ സന്തോഷി മാതായെ കാണും, നമ്മുടെ മുഖം കണ്ണാടിയിൽ കാണും. എല്ലാവരും അപ്പോൾ കയ്യടിക്കും. ‘താൽബദായിക്ക്’ എന്നാണതിനു പറയുക. എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ദിവസമാണത്. പിന്നീട് ഒരു ലക്ഷം രൂപ കൊടുത്ത് സിലിക്കൺ ബ്രെസ്റ്റ് വച്ചു. മുഖത്തെ രോമവളർച്ച മാറാൻ ലേസർ ചികിത്സയും ചെയ്തു.

ബെംഗളൂരുവിൽ നിന്ന് മാസത്തിലൊരു തവണ നാട്ടിൽ വന്ന് ദൂരെ ടാക്സിയിൽ ഇരുന്ന് അച്ഛനെയും അമ്മയേയും കാണും. പതിയെ പതിയെ ചേച്ചിയുമായി മിണ്ടി, ആദ്യം എന്നെ കണ്ടിട്ട് ചേച്ചിക്കും മനസ്സിലായില്ല. ചേച്ചി വഴി അമ്മയോടു മിണ്ടി. എല്ലാവർക്കും സമ്മാനങ്ങളുമായി ഞാൻ ചെന്നു. ഇപ്പോൾ വീട്ടുകാരും നാട്ടുകാരും എന്നെ പെൺകുട്ടിയായി അംഗീകരിച്ചു. കല്യാണാലോചന വരെ വന്നു.

ട്രാൻസ് എന്ന ചിത്രപ്രദർശനത്തിൽ ആദ്യമായി മോഡലിങ് ചെയ്ത ദീപ്തി ട്രാൻസ് എന്ന ചിത്രപ്രദർശനത്തിൽആദ്യമായി മോഡലിങ് ചെയ്ത ദീപ്തി

അമ്മയാകാൻ പറ്റില്ലെന്നൊരു വിഷമമുണ്ട്. എന്നാലും ബെംഗളൂരുവിൽ എനിക്ക് ഏഴ് മലയാളി ട്രാൻസ്ജെൻഡർ മക്കളുണ്ട്. എല്ലാവരും വീടും നാടും വിട്ട് ഓടി വന്നവർ. അവരുടെ എല്ലാ ക്കാര്യത്തിനും ഞാനുണ്ട്. ജീവിതത്തിൽ അവർ കുടിച്ച കണ്ണീരിനു പകരം സന്തോഷം നൽകാൻ കൊച്ചു കൊച്ചു കാര്യങ്ങൾ വരെ ഞങ്ങൾ ആഘോഷിക്കും.

രണ്ടു പുരുഷന്മാരെ ഞാൻ സ്നേഹിച്ചു. ഒന്നൊരു മലയാളി, പിന്നെ ഒരു കന്നഡക്കാരൻ. അവർക്കൊക്കെ കിടപ്പറയിൽ മാത്രം വേണ്ട വസ്തുവായിരുന്നു ഞാൻ. അതുകൊണ്ടു ഇനി അതില്ല. ഒരാൺകുട്ടിയെ ദത്തെടുക്കണം. പെൺകുട്ടി വേണ്ട, അവളെ എന്റെ പേരു പറഞ്ഞു സമൂഹം ചൂഷണം ചെയ്യും. ആൺകുട്ടിയും എന്നും ഒപ്പമുണ്ടാവില്ലെന്നറിയാം. എങ്കിലും, ‘അമ്മേ’ എന്നു വിളിക്കുന്നതു കേട്ടാൽ മാത്രം മതി.