Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്ര പ്രദക്ഷിണം അറിയണം ഈ കാര്യങ്ങൾ

ക്ഷേത്രദർശനം ചിത്രം : രാഹുൽ ആർ. പട്ടം

ഈശ്വരൻ  സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് .

കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെയുള്ള വസ്ത്രമാണ് അഭികാമ്യം. ഭഗവാന് സമർപ്പിക്കാനുള്ള പുഷ്പങ്ങൾ ,എണ്ണ, കാണിക്ക എന്നിവ കൈയിൽ കരുതാം. ക്ഷേത്രത്തിനുള്ളിൽ വച്ച് ഉച്ചത്തിലുള്ള സംസാരം, ചിരി , പരിചയം പുതുക്കൽ, പരദൂഷണം എന്നിവ ഒഴിവാക്കി കഴിവതും നാമജപം മാത്രമായിരിക്കണം നമ്മുടെ ചുണ്ടുകളിൽ നിറയേണ്ടത്. മത്സ്യമാംസാദികൾ ,ലഹരിവസ്തുക്കൾ എന്നിവയുടെ  ഉപയോഗശേഷവും പ്രവേശനം പാടില്ല. ചുറ്റമ്പലത്തിനു പുറത്തൂടെ വലം വച്ചശേഷം ക്ഷേത്രത്തിനകത്തേക്കു  കയറി ഭഗവാന്റെ വാഹനത്തെ വണങ്ങിയശേഷം ഭഗവാനെ തൊഴുക . ഭഗവാനെ കാണാനുള്ള അനുമതി തേടുക എന്ന സങ്കല്പത്തിലാണ് ഭഗവാന്റെ വാഹനത്തെ വന്ദിക്കുന്നത്. തുടർന്ന് അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. 

ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം.  എല്ലാ ദേവീദേവന്മ്മാർക്കും പൊതുവെ  മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും പ്രദാനം ചെയ്യുന്നു.

ഗണപതി - ഒറ്റ പ്രദക്ഷിണം

സൂര്യന്‍ - രണ്ട് പ്രദക്ഷിണം

മഹാദേവന്‍ - മൂന്ന് പ്രദക്ഷിണം

ദേവി - മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം. (ചില ക്ഷേത്രങ്ങളിൽ നാലും പറയപ്പെടുന്നു )

മഹാവിഷ്ണു,ശ്രീരാമൻ ,കൃഷ്ണൻ, ധന്വന്തരി - നാല് പ്രദക്ഷിണം

ഹനുമാന്‍, നാഗരാജാവ് - മൂന്ന് പ്രദക്ഷിണം

ശാസ്താവ് - അഞ്ച് പ്രദക്ഷിണം

സുബ്രഹ്മണ്യന്‍ - ആറു പ്രദക്ഷിണം

അരയാല്‍ - ഏഴ് പ്രദക്ഷിണം

ശ്രീകോവിലിന്റെ നടയിലും ബലിക്കല്ലുകളിലും തൊട്ടു തൊഴുക ,കർപ്പൂരം കത്തിക്കുക എന്നിവയൊന്നും പാടില്ല. അബദ്ധവശാല്‍ ബലിക്കല്ലില്‍ തട്ടിയാൽ തൊട്ടുതൊഴരുത്. ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള  ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്.പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും  ചെയ്യണം .സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല ,ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം. നാം നമ്മെത്തന്നെ ഈശ്വരനിൽ സമർപ്പിക്കുന്നതിന് പ്രതീകമായാണ് വഴിപാടുകൾ .ഒന്നും ആഗ്രഹിക്കാതെ ഭക്തിയോടെ അവനവനാൽ കഴിയുന്ന വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തുന്നത് ഉത്തമമാണ്. ആഗ്രഹപൂർത്തീകരണത്തിനായി മാത്രം വഴിപാടുകൾ നടത്താതെ തികഞ്ഞ ഭക്തിയോടു കൂടി ഭഗവാനിൽ അർപ്പിക്കുന്ന വഴിപാടുകൾ ഉത്തമ ഫലം നൽകുമെന്നാണ് വിശ്വാസം. 

സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ദേവദർശനം പാടില്ല. ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്കു പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാന്‍. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും . പുല വാലായ്മ തുടങ്ങീ  അശുദ്ധി സമയങ്ങളിൽ ക്ഷേത്ര ദർശനം പാടില്ല. 

Read More on Malayalam Astrology News