Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ചക്കുളത്തുപൊങ്കാല

chakkulathukavilamma വൃശ്ചികത്തിലെ കാർത്തികദിനത്തിൽ ഭക്തര്‍ ദേവീപ്രീതിക്കായി പൊങ്കാല അർപ്പിക്കുന്നു"

എല്ലാ മനസ്സുകളും ചക്കുളത്തുകാവിലമ്മയുടെ സ്തുതികളാൽ നിറയുന്ന ദിനം. എല്ലാ നാവുകളിലും ദേവിയുടെ നാമം മാത്രം ഉച്ചരിക്കപ്പെടുന്ന അപൂർവ നാൾ. അമ്മ്ക്കു ഭക്തർ സർവസ്വവും അർപ്പിക്കുന്ന പുണ്യദിനമാണു വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. ഭക്തർ ദേവിക്ക് നേരിട്ട് നിവേദ്യം അർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. 

പൊങ്കാല വ്രതം

അവനവനാൽ കഴിയുന്ന രീതിയിൽ ഏഴോ ഒൻപതോ ദിവസം വ്രതമെടുത്തോ തലേന്ന് ഒരിക്കലോടെയോ പൊങ്കാല അർപ്പിക്കാം . ഇത്ര ദിവസത്തെ വ്രതം എന്ന നിഷ്ഠയില്ല. പകലുറക്കം ഒഴിവാക്കുക . പരദൂഷണം കലഹം ഇവയൊന്നും പാടില്ല . പൊങ്കാല ദിനം ദേവിയെ കണ്ടു വണങ്ങിയതിനു ശേഷം പൊങ്കാല ഇടണമെന്ന് പറയപ്പെടുന്നു. അമ്മയോട് അനുവാദം ചോദിക്കലാണ്. അതിന് കഴിയാത്തവർ മനസ്സിൽ ദേവിയെ സ്മരിച്ച് അനുവാദം വാങ്ങുക. പൊങ്കാലയടുപ്പിന് തീ തെളിച്ച ശേഷം മാത്രമേ ജലപാനം പാടുള്ളൂ. നിവേദ്യം തയാറാക്കിയ ശേഷമേ ഭക്ഷണം കഴിക്കാൻ പാടുള്ളൂ. തെളിഞ്ഞ മനസ്സോടെയും ശാരീരിക ശുദ്ധിയോടെയും വേണം പൊങ്കാല അർപ്പിക്കാൻ. പുല–വാലായ്മയുള്ളവർ പൊങ്കാലയിൽ പങ്കുകൊള്ളരുത് .തിരുമേനി വന്നു തീർഥം തളിച്ചാലെ സമർപ്പണം പൂർണ്ണമാവുകയുള്ളൂ. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനും ഐശ്വര്യത്തിനുമായാണ് പൊങ്കാല സമർപ്പണം. 

ചക്കുളത്തുപൊങ്കാലയും ഐതിഹ്യവും

ചക്കുളത്തുകാവിലെ പൊങ്കാല ചടങ്ങിനു പിറകിലും ഒരു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിന്റെ ഉദ്‌ഭവത്തിനു കാരണക്കാരായ വേടനും കുടുംബവും ഈ വനത്തിൽ താമസിച്ചിരുന്നു. മൺകലങ്ങളിൽ ആഹാരം പാകം ചെയ്‌തു ഭക്ഷിച്ചിരുന്ന അവർ ആദ്യം ദേവിക്കു നൽകിയ ശേഷമാണു ആഹാരം ഭക്ഷിച്ചിരുന്നത്. ഒരു ദിവസം വിറകുശേഖരിക്കുവാൻ പോയ അവർക്കു സമയത്തു തിരിച്ചെത്താൻ കഴിഞ്ഞില്ല. ഇതുമൂലം ദേവിക്കു ഭക്ഷണം നൽകുവാനും സാധിച്ചില്ല. പശ്‌ചാത്താപവിവശരായ അവർ ദേവീപാദത്തിൽ സാഷ്‌ടാംഗം വീണു മാപ്പപേക്ഷിച്ചു. പിന്നീട് അമ്മയ്‌ക്ക് ആഹാരം പാകംചെയ്യാൻ അടുപ്പിനടുത്തെത്തിയപ്പോൾ നിറയെ ചോറും കറികളും കായ്‌കനികളും കണ്ടു. ഇതു ദേവിതന്നെ പാകം ചെയ്‌തതെന്ന വിശ്വാസമുണ്ടായ വേടനും വേടത്തിയും ഉറക്കെ അമ്മയെ വിളിച്ചു പ്രാർഥിച്ചു. നിങ്ങളുടെ നിഷ്‌കളങ്കമായ ഭക്‌തിയിൽ തൃപ്‌തയായ ഞാൻ നിങ്ങൾക്കുവേണ്ടി ആഹാരം പാകം ചെയ്‌തതാണിതെന്നും നമുക്ക് ഒന്നിച്ചുകഴിക്കാമെന്നും ദേവി പറഞ്ഞുവെന്നാണ് ഐതിഹ്യം. ഈ കഥയാണ് ചക്കുളത്തുകാവിലെ പൊങ്കാലയ്‌ക്കു പിന്നിൽ. പൊങ്കാലയിടുമ്പോൾ ഭക്‌തജനങ്ങളിൽ ഒരാളായി ചക്കുളത്തമ്മയും ഉണ്ടെന്നു വിശ്വസിക്കപ്പെടുന്നു. 

pongala ഫയൽ ചിത്രം

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേന്ദ്രമാണു ചക്കുളത്തുകാവ്. ജാതിമതചിന്തകൾക്കപ്പുറം, പണ്ഡിതനെന്നോ പാമരനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ എല്ലാവരും തോളോടു തോൾ ചേർന്നിരുന്നു ദേവിക്കു സമർപ്പിക്കുന്ന നൈവേദ്യമാണു പൊങ്കാല. അതുകൊണ്ടുതന്നെ അതിനു വളരെ പ്രാധാന്യമുണ്ട്. പണ്ടുമുതലേ, ജാതിമതഭേദമില്ലാത്ത തീർഥാടന കേന്ദ്രമാണ്. ഇവിടെ നിഷ്‌കളങ്ക ഭക്‌തിക്കു മുന്നിൽ ദേവി തലകുനിക്കുന്നതായാണു വിശ്വാസം. സർവവും തന്നിലർപ്പിച്ചു വണങ്ങുന്ന ഭക്‌തരുടെ ദാസിയായി ദേവിമാറുന്ന സവിശേഷത ഇവിടുണ്ട്.

ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുടെ പ്രതിഷ്ഠ ചക്കുളത്തു കാവിലുണ്ട്. മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നേദിച്ച  ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനു തീരുന്ന പന്ത്രണ്ട് നോയമ്പ് ദേവീ പ്രീതിക്കുള്ള ഒരു പ്രധാന വ്രതാനുഷ്ടാനമാണ്. 

Read More on Astrology News In Malayalam