പ്രവചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒരു പഞ്ഞവുമില്ല. അന്ധവിശ്വാസത്തിന്റെ പേരിൽ രക്തബന്ധങ്ങൾക്കു പോലും വില കൽപ്പിക്കാത്ത കാലമായി മാറിയിരിക്കുന്നു. പലപ്പോഴും അന്ധവിശ്വാസങ്ങളിൽ തട്ടി സാമാന്യയുക്തി ചോദ്യം ചെയ്യപ്പെടാറുണ്ട്. അതിനു ഉദാഹരണമാണ് തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന സംഭവം.
തമിഴ്നാട് അമ്മാപട്ടണം സ്വദേശികളായ ദമ്പതിമാരാണ് ആറാം ക്ലാസ് വിദ്യാർഥിനിയായ മകളെ ശിലയാകുമെന്ന് വിശ്വസിച്ച് ക്ഷേത്രനടയിലിരുത്തിയത്. ജ്യോതിഷിയുടെ പ്രവചനമായിരുന്നു 12 വയസാകുമ്പോൾ മകൾ ശിലയാകുമെന്നത്. പ്രവചനം സത്യമാകുമെന്ന് അവർ വിശ്വസിച്ചു. ജൂലായ് രണ്ടാം തീയതിയായിരുന്നു മകളുടെ പന്ത്രണ്ടാം ജന്മദിനം. ആഘോഷത്തിനുശേഷം വീട്ടിൽ പ്രത്യേക പൂജകൾ നടത്തി. വൈകുന്നേരം മകളെ പട്ടുടുപ്പിച്ച് തലയിൽ മുല്ലപ്പൂ ചൂടി മണമേൽക്കുടി ക്ഷേത്രത്തിലെ നടയിൽ ഇരുത്തി.
ജീവനുള്ള കുട്ടി കല്ലായി മാറുമെന്ന വിവരമറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്. ആറു മണിക്കൂറോളം എല്ലാവരും കാത്തിരുന്നു. ചില സ്ത്രീകൾ ഭക്തിമൂത്ത് നൃത്തം ചെയ്തു. ഒന്നും സംഭവിച്ചില്ല. ഒടുവിൽ രാത്രി 11 മണിയോടെ എല്ലാവരും പിരിഞ്ഞുപോയി. തങ്ങളുടെ മകൾ ദൈവമായി മാറുമെന്നായിരുന്നു അന്ധവിശ്വാസികളായ മാതാപിതാക്കളുടെ വിശ്വാസം.