Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കന്ദഷഷ്ഠി ; ഈ മന്ത്രങ്ങൾ ജപിച്ചോളൂ, അനേകഫലം

Subrahmanyan നവംബർ 13 ചൊവ്വാഴ്ചയാണ് സ്കന്ദഷഷ്ഠി

പാർവതീപരമേശ്വരന്മാരുടെ പുത്രനായ  സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. ഇതിൽ സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്ന തുലാമാസത്തിലെ ഷഷ്ഠി അതിവിശിഷ്ടമാണ്. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം. ഇത്തവണ സ്കന്ദഷഷ്ഠി ഭഗവാന് ഏറെ പ്രാധാന്യമുള്ള  ചൊവ്വാഴ്ച ദിവസം വരുന്നതിനാൽ ജപങ്ങൾക്കും പ്രാർഥനകൾക്കും വഴിപാടുകൾക്കും ഫലസിദ്ധിയേറും.  

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം  രണ്ടിലോ ഏഴിലോ എട്ടിലോ  നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. 

പൊതുവേ സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങൾ   21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ  "ഓം വചദ്ഭുവേ നമ:" സുബ്രഹ്മണ്യരായമായ "ഓം ശരവണ ഭവ:" എന്നിവ സ്കന്ദഷഷ്ഠി ദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.

സൂര്യോദയത്തിനു മുന്നേ കുളികഴിഞ്ഞു വിളക്ക് തെളിയിച്ചു ഗണപതിയേയും പ്രത്യക്ഷദൈവമായ സൂര്യഭഗവാനെയും വന്ദിച്ചശേഷം സുബ്രഹ്മണ്യഗായത്രി ജപിക്കാവുന്നതാണ്.സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങുകയും സന്താനങ്ങൾക്കു ഉയർച്ചയും ഉണ്ടാവുമെന്നാണ് വിശ്വാസം. 

സുബ്രഹ്മണ്യ ഗായത്രി:

"സനല്‍ക്കുമാരായ വിദ്മഹേ 

ഷഡാനനായ ധീമഹീ

തന്വോ സ്കന്ദ: പ്രചോദയാത്"  

സ്കന്ദഷഷ്ഠി ദിനത്തിൽ ഭഗവാനെ മനസ്സിൽ വന്ദിച്ചുകൊണ്ടു ധ്യാനശ്ലോകം  ജപിക്കുന്നത് ഉത്തമം. ശ്ലോകത്തിന്റെ അർഥം മനസ്സിലാക്കി ജപിക്കുമ്പോൾ ഭഗവൽ രൂപം മനസ്സിൽകണ്ടുകൊണ്ടുവേണം ധ്യാനശ്ലോകം ജപിക്കാൻ.

ധ്യാനശ്ലോകം

"സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-

സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം

ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം

ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം" 

അർഥം:-

തിളങ്ങുന്ന കിരീടം , പത്രകുണ്ഡലം എന്നിവയാൽ വിഭൂഷിതനും   ,ചമ്പകമാലയാൽ  അലങ്കരിക്കപ്പെട്ട കഴുത്തോടുകൂടിയവനും ഇരുകൈകളിൽ  വേലും വജ്രവും ധരിക്കുന്നവനും കുങ്കുമവർണശോഭയുള്ളവനും  മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യസ്വാമിയെ  ധ്യാനിക്കുന്നു.

കുടുംബ ഐക്യത്തിനും ഐശ്വര്യത്തിനുമായി ജപിക്കേണ്ട  മുരുകമന്ത്രം: 

 "ഓം വല്ലീദേവയാനീ സമേത

ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ"

രോഗദുരിതശാന്തിക്കായി  ജപിക്കേണ്ട മുരുകമന്ത്രം:

 "ഓം അഗ്നികുമാര സംഭവായ 

അമൃത മയൂര വാഹനാരൂഡായ

ശരവണ സംഭവ വല്ലീശ 

സുബ്രഹ്മണ്യായ നമ:"

സുബ്രമണ്യസ്തുതി

ഷഡാനനം ചന്ദന ലേപിതാംഗം 

മഹാത്ഭുതം ദിവ്യ മയൂര വാഹനം  

രുദ്രസ്യ സൂനും സുരലോക നാഥം   

ബ്രമണ്യ ദേവം ശരണം പ്രബദ്യേ  


ആശ്ചര്യവീരം സുകുമാരരൂപം    

തേജസ്വിനം ദേവഗണാഭിവന്ദ്യം  

ഏണാങ്കഗൗരീ തനയം കുമാരം  

സ്കന്ദം വിശാഖം സതതം നമാമി   


സ്കന്ദായ  കാർത്തികേയായ   

പാർവതി നന്ദനായ ച   

മഹാദേവ കുമാരായ  

സുബ്രമണ്യയായ തേ നമ