ADVERTISEMENT

തിരുവനന്തപുരം ജില്ലയിൽ ചാക്കപ്രദേശത്ത് കുടികൊള്ളുന്ന വിളിപ്പുറത്തമ്മയായ, ഒരു ക്ഷേത്ര കോംപൗണ്ടിനുള്ളിൽ മൂന്നു ശ്രീകോവിലുകളിലായി ഒരു ദേവി തന്നെ 3 ഭാവത്തിൽ കുടികൊള്ളുന്നു. ദേവീമാഹാത്മ്യത്തിൽ ചാമുണ്ഡിയെക്കുറിച്ച് പരാമർശമുണ്ട്. ചാമുണ്ഡീദേവിയാണ് 3 ശ്രീകോവിലിലും കുടികൊള്ളുന്നത്. അലങ്കാരമണ്ഡപത്തിന്റെ സൗമ്യ ഗാംഭീര്യവും ക്ഷേത്രപൊലിമ വിളിച്ചറിയിക്കുന്ന മുത്തശ്ശിമാവിന്റെ സാന്നിധ്യവും ദിവ്യാനുഭൂതി പകരുന്നതാണ്. കരിക്കകം ദേവി  ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിൽ സാധാരണ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. 52 അടി പന്തീരടിയിലങ്കം എന്നതാണ് തച്ചുശാസ്ത്ര പ്രകാരം ശ്രീകോവിലിന്റെ അളവും വീതിയും, നീളവും ഇതിനെ 3 ആയി വിഭജിച്ച് മുകളിൽ കുറുകെ മുഴച്ചു നിൽക്കുന്ന കെട്ടു കാണാം. ആദ്യത്തെ പന്തിയിൽ നമസ്കാരമണ്ഡപവും, 3–ാമത്തെ പന്തിയിൽ ദേവി പ്രതിഷ്ഠയുമാണ് വരുന്നത്. ഷാഡാധാര പ്രതിഷ്ഠയുള്ള പഞ്ചലോഹവിഗ്രഹം അമൃതവർഷിണിയായി ഭക്തരുടെ ദുരിതം നീക്കി അഷ്ടൈശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കുന്നത് സാമാന്യം വലുതും ചൈതന്യം തുളുമ്പി ഒഴുകുന്നതുമാണ്.

 

അടുത്തതായി രക്തചാമുണ്ഡി നടതുറപ്പു നേർച്ച

karikkakam-devi-2
കരിക്കകം ദേവി

രണ്ടാമത്തെ ശ്രീകോവിലിൽ രക്തചാമുണ്ഡിയുടെ ചുവർ ചിത്രത്തിലെ ഭദ്രകാളി ഭാവത്തിലുള്ള രൗദ്രമുഖം, ആരിലും വശ്യതയും, ഭയഭക്തിയും ഉണ്ടാക്കുന്നതാണ്. തിളങ്ങുന്ന നേത്രങ്ങളും, ഘോര ദംഷ്ട്രങ്ങളും കൈയിൽ വാളുമുള്ള ഭദ്രകാളിക്ക് രക്തവർണ്ണത്തിലുള്ള പുഷ്പങ്ങളാണ് ഇഷ്ടം. അതീവ രൗദ്രവതിയെങ്കിലും തെറ്റു ചെയ്യാത്തവരെ കനിഞ്ഞ്, അനുഗ്രഹിക്കുന്ന ക്ഷിപ്രപ്രസാദിനിയായ അമ്മയാണ്. സാധാരണഗതിയിൽ എപ്പോഴും അടഞ്ഞുകിടക്കുന്ന ഈ നട പൂജാസമയത്തു മാത്രമെ തുറക്കാറുള്ളൂ. എന്നാൽ നേർച്ചയായി നടതുറപ്പു നടത്തി പ്രാർഥിച്ചാൽ അക്കാര്യം സാധിച്ചിരിയ്ക്കുമെന്നത് (അർഹതയുടെ അടിസ്ഥാനത്തിൽ) അച്ചട്ടാണ്. 101 രൂപ പണമടച്ചശേഷം രക്തചാമുണ്ഡിയുടെ നടയ്ക്കു നേരെ നിന്ന് വേണം പ്രാർഥിക്കേണ്ടത്. രസീത് എടുക്കുന്നവർക്ക് ദേവിയുടെ തിരുനടയ്ക്കടുത്തു തന്നെ നിന്നു പ്രാർഥിക്കാന്‍ ക്ഷേത്രാധികൃതർ സൗകര്യം ചെയ്തു തരും. നടതുറപ്പ് എല്ലാ ദിവസവും രാവിലെ 7.15 മുതൽ 11 മണി വരെയും 4.45 മുതൽ 6 മണി വരെയും നടത്താവുന്നതാണ്. ഈ സമയം (നട തുറക്കുന്ന സമയത്ത്) മറ്റുള്ള ഭക്തർക്കും വശങ്ങളില്‍ നിന്ന് ദേവിയെ ദർശനം നടത്തി സങ്കടങ്ങൾ പറയാൻ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദോഷങ്ങൾക്കും ഈ നട തുറന്ന് പ്രാര്‍ഥന നടത്താവുന്നതാണ്. അങ്ങനെ 600ൽപരം നടതുറപ്പുകൾ ചില ദിവസങ്ങളിൽ നടന്നതായി അനുഭവമുണ്ട്. 600 വർഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. സത്യത്തിനു സാക്ഷിയായ ക്ഷേത്രം എന്നാണ് ലോകം അറിയുന്നത്. രാജഭരണകാലത്ത് നീതിനിർവ്വഹണത്തിന്റെ ഭാഗമായി പ്രജകളെകൊണ്ട് ഈ ദേവി നടയിൽ വന്ന് സത്യം ചെയ്യുന്ന ചടങ്ങ് ഉണ്ടായിരുന്നു. കോടതിയിലും പൊലീസിലും മറ്റും തെളിയാത്ത കേസുകൾ പോലും ഈ നടയിൽ വന്ന് സത്യം ചെയ്ത് തെളിയിക്കപ്പെട്ടിരുന്നു. രക്തചാമുണ്ഡിക്ക് കടുംപായസം, ചുവന്ന പട്ട്, പാവാട, നെറ്റി ഹാരം, കോഴി, കിടാവ്, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ തുടങ്ങിയവ കഴിവിനനുസരിച്ച് നടയ്ക്കു വച്ചാണ് ഭക്തർ തന്റെ ദുരിതം സമർപ്പിച്ച് അനുഗ്രഹസായൂജ്യമടയുന്നത്.

 

ബാലചാമുണ്ഡി

സൗമ്യരൂപത്തിലും ഭാവത്തിലും ബാലചാമുണ്ഡിയാണ് 3–ാമത്തെ ശ്രീകോവിലിലുള്ളത്. ചണ്ഡമുണ്ഡ നിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച ദേവിയുടെ രൂപം ചുവർചിത്രമാണ് ഇവിടെയുള്ളത്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ബാലാരിഷ്ടത മാറാനും കുട്ടികളുണ്ടാകാനും നടതുറപ്പിച്ച് തൊഴുതു പ്രാർഥിക്കുകയാണ്. (101 രൂപയടച്ച് നട തുറപ്പിച്ച് പ്രാർഥിക്കാൻ ദമ്പതിമാർക്ക് ക്ഷേത്രാധികൃതർ രക്തചാമുണ്ഡിയുടേത് പോലെ സൗകര്യമൊരുക്കിയിട്ടുണ്ട്.) കാര്യസാധ്യം വന്നുകഴിഞ്ഞാൽ (അർഹതയുടെ അടിസ്ഥാനത്തിൽ) പ്രത്യേക പൂജകൾ നടത്തി ഭക്തർ സായൂജ്യമടയുന്നു. കടുംപായസം, പട്ട്, മുല്ല, പിച്ചി ഹാരങ്ങൾ, ഉടയാടകൾ, സ്വർണ്ണം, വെള്ളി രൂപങ്ങൾ, തൊട്ടിലും കുഞ്ഞും, കളിപ്പാട്ടങ്ങൾ, തുലാഭാരം, ചോറൂണ് തുടങ്ങിയ നേർച്ചകളും നടത്താം. വിദ്യാഭ്യാസ തടസ്സം മാറുന്നതിനും, കലാസാംസ്കാരിക രംഗങ്ങളിലും മത്സരപരീക്ഷകളിലും ഉയർച്ചയും വിജയിക്കുന്നതിനുവേണ്ടി ഇവിടെ പ്രാർഥിക്കാവുന്നതാണ്.

 

ഗണപതി വിഗ്രഹം

ചാമുണ്ഡിയോടൊപ്പം പ്രതിഷ്ഠിച്ചിരുന്ന ഗണപതി ഇപ്പോള്‍ തെക്കുവശത്ത് പ്രദക്ഷിണവഴിയിലാണ്. അതിനു പുറകിലായി ബാലഗണപതിയുടെ മറ്റൊരു പ്രതിഷ്ഠയുമുണ്ട്. രണ്ട് ഗണപതി ക്ഷേത്രമുള്ളത് ഇവിടത്തെ പ്രത്യേകതയാണ്. 1008 നാളികേരത്തിന്റെ ഗണപതിഹോമം വിനായകചതുർത്ഥിയ്ക്ക് നടത്തുന്നു. അപ്പം മൂടലുമുണ്ട്.

 

ധർമ്മശാസ്താവ്

karikkakam-temple
കരിക്കകം ദേവി ക്ഷേത്രം

വൃശ്ചികത്തിൽ ശബരിമലയ്ക്ക് പോകാനായി കെട്ടു നിറയ്ക്കാനും ഇവിടെ എത്താറുണ്ട്. മകരത്തിലെ രോഹിണിക്ക് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. ശാസ്താവിന് ചിറപ്പുപൂജ നടത്തിവരുന്നു. ദോഷപരിഹാരത്തിനാണ് ഇത് ചെയ്യുന്നത്.

 

യക്ഷിയമ്മയും ഭുവനേശ്വരിയും ഉണ്ട്. ക്ഷേത്രമതിൽ ചുറ്റിനു പുറത്തായി ആയിരവല്ലി പ്രതിഷ്ഠയുണ്ട്. ബാണലിംഗത്തിലുള്ള ആയിരവല്ലി മലദൈവമായതിനാലാണ് ക്ഷേത്രത്തിനു പുറത്തേക്കു മാറ്റി പ്രതിഷ്ഠിച്ചത്.

 

ഗുരു മന്ദിരത്തിന്റെ പ്രത്യേകത 

ചാമുണ്ഡിദേവിയുടെ ശ്രീകോവിലിന് തെക്കുവടക്കായി നിരയും പുരയുമായ പുരാതന വീടിന്റെ മാതൃകയിൽ കാണുന്ന ഗുരുമന്ദിരം, ഇവിടെ ഗുരുവും യോഗീശ്വര മന്ത്രമൂർത്തികളെയും കാണാം. ദേവിയെ കൊണ്ടുവന്ന യോഗീശ്വരന്റെ കുടുംബതറവാടായിരുന്നു. യോഗീശ്വരനും ഗുരുവും ചേര്‍ന്നു പച്ച പന്തലിൽ ദേവിയെ കുടിയിരുത്തിയതിവിടെയാണ്. പിൽക്കാലത്ത് ഇന്നു കാണുന്ന ശ്രീകോവിലുകളിൽ ദേവിമാരെ മാറ്റി പ്രതിഷ്ഠിച്ചു. ഇവർക്ക് (ഗുരു മന്ത്ര മൂർത്തി) പ്രതിഷ്ഠകളൊന്നുമില്ല, സങ്കൽപം മാത്രമാണുള്ളത്. കർക്കടകത്തിലെ കാർത്തികയ്ക്ക് മന്ത്രമൂർത്തിയുടെ ശ്രാദ്ധമൂട്ടും (ബലിപൂജ, സായൂജ്യപൂജ) എന്നിവ വിപുലമായി നടത്തുന്നു.

 

നാഗരുകാവ്

ക്ഷേത്രചുറ്റുമതിലിനു പുറത്തായി വലിയ വൃക്ഷങ്ങളും, കുളവുമുള്ള 27 നക്ഷത്രക്കാരുടെ നക്ഷത്രവൃക്ഷങ്ങളും, ഔഷധസസ്യങ്ങളും കൊണ്ട് നിറഞ്ഞ സാമാന്യം വലുതായൊരു നാഗരുകാവാണ് ഇവിടെ കണ്ടു തൊഴുത് ഔഷധസസ്യങ്ങളുടെയും 27 നക്ഷത്രവൃക്ഷങ്ങളുടെയും കണ്ടു തൊഴുത് ശ്വാസം ഉള്ളിൽ പോകുമ്പോൾ ദുരിതമോചനം ലഭിക്കും. മകരത്തിലെ ആയില്യം നാള്‍ വളരെ വിശേഷമാണ്. ആയില്യമൂട്ടിനൊപ്പം കളമെഴുത്തും പാട്ടും, ആയില്യം പൊങ്കാല, നിവേദ്യമൊക്കെയായി വലിയ ആയില്യം വിപുലമായി ആഘോഷിക്കുന്നത്.

 

തണ്ണീർക്കുട സര്‍വാലങ്കാര ഐശ്വര്യ പൂജ

അതിവിശിഷ്ടമായ പൂജകളിലൊന്നാണ് തണ്ണീർക്കൊട. മാസത്തിൽ 2 ദിവസമാണീ പൂജ. മകം നക്ഷത്രത്തിനും, കാർത്തിക നക്ഷത്രത്തിനുമാണ് നടത്തി വരുന്നത്. പാരമ്പര്യവിധി പ്രകാരമുള്ള കലശപൂജ, കലശാഭിഷേകം എന്നിവയുണ്ടാകും. ക്ഷേത്രത്തിൽ നിന്നും നിവേദിച്ച അന്നദാനം ഉച്ചപൂജയോടനുബന്ധിച്ച് ഭക്തർക്ക് നൽകും. വൈകിട്ട് നടതുറന്നാൽ ദീപാരാധനയും എല്ലാ ദേവന്മാർക്കും പ്രത്യേക പൂജകളും പടുക്കയിട്ട് നിവേദ്യവുമുണ്ട്. രാത്രി പ്രസന്നപൂജയിൽ കാച്ചിയ പാൽ നിവേദ്യത്തോടുകൂടിയാണ് ദീപാരാധന നടത്തുന്നത്. തണ്ണീർക്കൊട ഭക്തജനങ്ങൾക്ക് വഴിപാടായി നടത്തുന്നതിനും കഴിയും. സർവാലങ്കാര ഐശ്വര്യപൂജ നടത്തുന്നത് ദേവിയെ ആടയാഭരണങ്ങൾ മുഴുവനും ചാർത്തി താന്ത്രികവിധി പ്രകാരമാണ്. മേൽശാന്തി നേരിട്ട് ഉപദേവന്മാർക്ക് പൂജകൾ നടത്തും. പ്രസന്നപൂജയിൽ  പാനക നിവേദ്യമുണ്ട്, ഔഷധശക്തിയുള്ള പാനകം തീർഥമായി ഭക്തർക്ക് ലഭിക്കുന്നതാണ്. സർവാലങ്കാര ഐശ്വര്യപൂജ ഭക്തർക്ക് വഴിപാടായി നടത്താം.

 

ഇല്ലംനിറ വല്ലം നിറയ്ക്കുന്ന പൊങ്കാല മാഹാത്മ്യം

സ്ത്രീകളായ ഭക്തലക്ഷങ്ങൾ പുണ്യത്തിന്റെ അനുഭൂതിയും ദുരിതമോചനത്തിനും മോക്ഷം ലഭിക്കുന്നതിനും മീനമാസത്തിലെ മകം നാളിൽ പൊങ്കാല അർപ്പിക്കാറുണ്ട്. 7 ദിവസമാണ് പൊങ്കാല മഹോത്സവം – ദേവിയുടെ പിറന്നാളായ മകത്തിനാണ് പൊങ്കാല നടത്തുന്നത്. പൊങ്കാലയുടെ ഐതീഹ്യഗുരുവും മന്ത്രമൂർത്തിയും ചേർന്ന് ദേവിയെ ഇവിടെ കൊണ്ടുവന്നപ്പോൾ പച്ച പന്തൽ കെട്ടിയാണ് പ്രതിഷ്ഠ നടത്തിയതത്രെ. അന്ന് അമൃതസ്വരൂപികളായ സ്ത്രീകള്‍ മൺകലങ്ങളിൽ പായസം തയാറാക്കി നിവേദിച്ചു. ദേവിയുടെ ഉടവാൾ ശ്രീകോവിലിൽ നിന്നും ഉച്ചയ്ക്ക് 2.30 ഓടെ എഴുന്നള്ളിച്ച് തർപ്പണം നടക്കുന്ന സമയം ആകാശത്തില്‍ നിന്നും ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തും.

 

ദേവി തങ്കരഥത്തിലെഴുന്നള്ളും. 5,6 ഉത്സവദിവസങ്ങളിൽ ദേവിയുടെ തങ്കരഥത്തിലുള്ള പുറത്തെഴുന്നള്ളത്ത് വിശിഷ്ടമാണ് രഥം വലിക്കുന്നത്.

 

 ലേഖകൻ

Aruvikkara Sreekandan Nair KRRA – 24,

 Neyyasseri Puthen Veedu Kothalam Road, 

Kannimel Fort

Trivandrum -695023

Phone Number- 9497009188

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com