ADVERTISEMENT

ഹൈന്ദവ പുരാണങ്ങളിൽ അതിപ്രധാന സ്ഥാനമുള്ള ഒന്നാണ് ശംഖ്. സമ്പത്തിന്റെ ദേവതയും മഹാവിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മീദേവി ശംഖിൽ കുടിക്കൊള്ളുന്നുണ്ടെന്നാണ് വിശ്വാസം. മാത്രമല്ല, വിഷ്ണു ഭഗവാൻ തന്റെ അടയാള ചിഹ്നമായി വരിച്ചിരിക്കുന്നത് ശംഖിനെയാകയാൽ ദേവൻ അറിയപ്പെടുന്നത്  ശംഖചക്ര ധാരിയെന്നാണ്.  ശ്രേഷ്ഠവും പരിപാവനവുമായ ശംഖിൽ നിന്നുമുയരുന്ന കമ്പനങ്ങൾക്കു പ്രതികൂലോർജത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് വിശ്വാസം.

ഹിന്ദുപുരാണങ്ങളിൽ മാത്രമല്ല, ബുദ്ധമത വിശ്വാസങ്ങളിലും ശംഖിനു പ്രാധാന്യമുണ്ട്. പ്രധാനമായും രണ്ടു രീതികളിലാണ് ശംഖിന്റെ ഉപയോഗം. ആദ്യത്തേത് നാദത്തിനും രണ്ടാമത്തേത് ആരാധനയ്ക്കുമായുമാണ്. എല്ലാ ദിവസവും മുടങ്ങാതെ ശംഖൂതുന്നവരിൽ ഹൃദയ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യതകൾ അപൂർവമെന്നാണ് കണക്കാക്കുന്നത്. മിക്ക ഭവനങ്ങളിലും ശംഖുകൾ കാണുവാൻ കഴിയും. എന്നാൽ ഇവ സംരക്ഷിക്കുമ്പോൾ പാലിക്കേണ്ട രീതികൾ എന്തെന്നുള്ളതിൽ പലരും അജ്ഞരാണ്.  

ഭവനത്തിൽ ശംഖ് സൂക്ഷിക്കുമ്പോൾ കുടുംബാംഗങ്ങൾ ദിവസത്തിൽ രണ്ടു തവണ അതായതു അതിരാവിലെയും സന്ധ്യാനേരത്തും അതിനെ ആരാധിക്കുകയും ശംഖഭേരി മുഴക്കുകയും ചെയ്യണമെന്നാണ് പറയപ്പെടുന്നത്. വാസ്തുശാസ്ത്രപ്രകാരം യഥാർഥ പൂജാവിധികളോടെ ശംഖ്  സംരക്ഷിക്കപ്പെടുകയാണെങ്കിൽ അത്  ഭവനത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും ഉത്തമമാണ്.

ഒരിക്കലും ഒരെണ്ണം മാത്രമല്ലാതെ ഇരു ശംഖുകൾ പ്രത്യേകം പ്രത്യേകമായി ഗൃഹത്തിൽ കരുതാൻ ശ്രദ്ധിക്കേണ്ടതാണ്. ഊതാനുപയോഗിക്കുന്ന ശംഖിൽ  ജലമോ മറ്റു പൂജാദ്രവ്യങ്ങളോ എടുക്കാതിരിക്കുക, കൂടാതെ, മഞ്ഞ നിറത്തിലുള്ള തുണിയിലാണ് പൂജാസമയങ്ങളിൽ ഇവ വെയ്‌ക്കേണ്ടത്. ആരാധനാവശ്യങ്ങൾക്കായി വാങ്ങുന്ന ശംഖിനെ ഗംഗാജലത്താൽ ശുദ്ധീകരിക്കുകയും പവിത്രമായ വെളുത്ത തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

പൂജാകർമങ്ങൾക്കായി ഉപയോഗിക്കുന്ന ശംഖ്  നാദം മുഴക്കുന്നതിനായി ഉപയോഗിക്കുന്ന ശംഖിനു മുകളിലായി എപ്പോഴും ഉയർന്ന പ്രതലത്തിലായാണ് സൂക്ഷിക്കേണ്ടത്. ക്ഷേത്രത്തിലോ പൂജാമുറിയിലോ ഒരേ കാര്യത്തിന് ഇരു ശംഖുകൾ ഉപയോഗിക്കുന്നതു ഉചിതമായ കാര്യമല്ല. പൂജകളിൽ ശിവലിംഗത്തിനു മുകളിലായി  ഒരിക്കലും ശംഖ് വെയ്ക്കരുത്. മാത്രമല്ല, ആരാധനാവേളകളിൽ ശിവ ഭഗവാനും സൂര്യദേവനും ശംഖിൽ ജലം അർപ്പിക്കുകയും അരുത്.

 

English Summery : Vastu Tips for Keeping Shankh at Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com