ADVERTISEMENT

6 വർഷത്തിലൊരിക്കൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടത്തുന്ന മുറജപത്തിനു സമാരംഭമായി. ഇനിയുള്ള 55 ദിവസം ഭക്തർക്ക് സായൂജ്യമായി ശ്രീ പത്മനാഭ സന്നിധിയിൽ വേദമന്ത്രോച്ചാരണം മാത്രം. ജനുവരി 15 ന് ലക്ഷദീപങ്ങൾ തെളിക്കുന്നതോടെ മുറജപത്തിന് സമാപനമാകും. പുലർച്ചെ 5ന് ക്ഷേത്ര തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ഗണപതിഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തിരുവാമ്പാടിയും തെക്കേടവും ശ്രീകോവിലും മറ്റ് മണ്ഡപങ്ങളും പുഷ്പങ്ങളാൽ അലങ്കരിച്ചിരുന്നു. രാവിലെ ആറോടെ വേദ പണ്ഡിതരെ മണ്ഡപങ്ങളിലേക്ക് ആനയിച്ചു.

 

ശ്രീ പത്മനാഭനെ വണങ്ങി ജപക്കാർ വേദമന്ത്രങ്ങൾ ഉരുവിടാൻ ആരംഭിച്ചപ്പോൾ കൂപ്പുകൈകളുമായി ഭക്തസഞ്ചയം സാക്ഷികളായി. ഋക് – യജുർ വേദങ്ങൾ കിഴക്കേ നടയ്ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും സാമവേദം വേദവ്യാസ മണ്ഡപത്തിലുമാണു ജപിച്ചത്. കുലശേഖരമണ്ഡപത്തിൽ നടന്ന സഹസ്രനാമജപത്തിൽ ഭക്തരും പങ്കെടുത്തു.

 

 ശ്രീ പത്മനാഭനെ വണങ്ങി കിഴക്കേനട വഴി പുറത്തിറങ്ങിയ ജപക്കാർ പത്മതീർഥത്തിന്റെ കിഴക്ക്, തെക്ക് കൽപ്പടവുകളിൽ നിരന്നു. കാൽപാദം വെള്ളത്തിൽ സ്പർശിച്ചു നിന്ന്, ക്ഷേത്ര തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്  ചൊല്ലിയ ഋഗ്വേദത്തിലെ ഏതാനും സൂക്തങ്ങൾ ഏറ്റുചൊല്ലി. മുറജപത്തോടനുബന്ധിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ ജലജപം  ദർശിക്കാനും ഏറ്റുചൊല്ലാനുമായി പത്മതീർഥത്തിന്റെ 3 കരകളിലും ഭക്തർ തിങ്ങിക്കൂടിയിരുന്നു.

രാജ്യ വിസ്തൃതി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ യുദ്ധങ്ങളിൽ കഷ്ട നഷ്ടം സംഭവിച്ച ജീവജാലങ്ങളോടുള്ള പ്രായശ്ചിത്തമായാണ് അനിഴം തിരുന്നാളിന്റെ കാലത്ത് മുറജപം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് ജലജപവും നടത്തിയിരുന്നത്. നാലു പതിറ്റാണ്ടിനു ശേഷമാണ് പത്മതീർഥത്തിൽ ജലജപം നടത്തുന്നത്. വൈകിട്ട് ആറോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇതിനും മുമ്പു തന്നെ ഭക്തർ പത്മതീർഥത്തിന്റെ കരകളിൽ തടിച്ചുകൂടി. കാൽ മണിക്കൂറോളം നീണ്ടു നിന്നതായിരുന്നു ജലജപം.

 

ഏഴു മുറകളിലായി നടത്തുന്ന ജപം

 

കാഞ്ചീപുരത്തു നിന്നുൾപ്പെടെയുള്ള വേദ പണ്ഡിതരാണ് മുറജപത്തിൽ പങ്കെടുക്കുന്നത്. 8 ദിവസങ്ങളിലായുള്ള ഏഴു മുറകളിലാണു ജപം നടക്കുക. ഓരോ മുറയും കഴിയുമ്പോൾ ശീവേലി. ഓരോ എട്ടാം ദിവസവും നടത്തുന്ന ശീവേലിയിൽ ശ്രീ പത്മനാഭ സ്വാമി, നരസിംഹ മൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി വിഗ്രഹങ്ങൾ എഴുന്നെള്ളിക്കും. ഇന്നലെ ആരംഭിച്ച മുറജപത്തിലെ ആദ്യ മുറ 28ന് അവസാനിക്കും.

 29ന് തുടങ്ങുന്ന രണ്ടാം മുറ അടുത്ത മാസം 6നും മൂന്നാം മുറ 14 നും നാലാം മുറ 22 നും അഞ്ചാം മുറ 30 നും ആറാം മുറ ജനുവരി 7 നും ഏഴാം മുറ 15 നും സമാപിക്കും.

ലക്ഷദീപം, മകര ശീവേലി എന്നിവ ജനുവരി 15 ന് നടത്തും. ഒന്നാം മുറ ശീവേലിക്ക് അനന്തവാഹനവും രണ്ടാം മുറ ശീവേലിക്ക് കമലവാഹനവും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ എഴുന്നള്ളിക്കുക. മൂന്ന്, അഞ്ച് മുറ ശീവേലികളിൽ ഇന്ദ്രവാഹനവും നാല്, ആറ് ശീവേലികളിൽ പല്ലക്കും ഏഴാം മുറ ശീവേലിക്ക് ഗരുഡവാഹനവുമാണ് ഉപയോഗിക്കുക .മുറ ശീവേലിക്ക് 3 പ്രദക്ഷിണമേയുണ്ടാകൂ.

English Summery : Jalajapam in Sree Padmanabhaswamy Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com