ADVERTISEMENT

ഏറെ പെരുമകളുള്ള പെരുംതൃക്കോവിൽ ക്ഷേത്രം മൂവായിരത്തിലേറെ വർഷങ്ങൾക്കു മുൻപ് വസിഷ്ഠ മഹർഷിയാൽ പ്രതിഷ്ഠ നടത്തിയതെന്നാണു വിശ്വസിക്കപ്പെടുന്നത്. സാമൂതിരി രാജാവിന്റെ അധീനതയിലുള്ള ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ആലത്തിയൂരിൽ പൊയ്‌ലിശ്ശേരി എന്ന പ്രദേശത്താണ്. രണ്ടര ഏക്കറോളം വിശാലമായ സ്ഥലത്താണ് ആലത്തിയൂർ പെരുംതൃക്കോവിൽ ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചെമ്പുപലക പതിച്ച  മേൽക്കൂരയുള്ള, സ്വർണ താഴികക്കുടത്തോടുകൂടിയ കിഴക്കേട്ട് ദർശനമായുള്ള പ്രധാന ശ്രീകോവിലിൽ ചതുർബാഹുവായ ശ്രീരാമനാണ് സാന്നിധ്യം. ഉത്തമ പുരുഷനായ ശ്രീരാമനെ പ്രത്യേക സങ്കൽപത്തിലാണു ഭക്തർ നമിക്കുന്നത്. സീതാ സമേതനല്ല ഇൗ ശ്രീരാമൻ.  ലങ്കാധിപതിയായ രാവണൻ സീതയെ അപഹരിച്ച സന്ദർഭത്തിൽ സീതാന്വേഷണത്തിനായി വാനര മുഖ്യൻ വായു പുത്രൻ ഹനുമാനെ ശ്രീരാമ ദേവൻ നിയോഗിക്കുന്ന സ്വരൂപത്തിലാണ്. ലക്ഷ്മി ദേവിയുടെ അവതാരമായ സീതാദേവിയെ കണ്ടെത്തുന്നതിനായി ശ്രീരാമസ്വാമി നൽകുന്ന അടയാള വാക്യങ്ങൾ കേൾക്കുവാൻ തല അൽപം ഇടത്തോട്ടു ചെരിച്ച് തൊഴുതു നിൽക്കുന്ന ഹനുമാൻ സ്വാമിയെ ദർശിക്കുന്നത് ഭക്തരുടെ സാഫല്യമാണ്. പ്രധാന ശ്രീകോവിലിനു തൊട്ട് വലതുവശത്തായി ചെമ്പു പലക അടിച്ച മേൽക്കൂരയോടും സ്വർണ താഴികക്കുടത്തോടും കൂടിയ കോവിലിൽ അഞ്ജലി ബദ്ധനായി നിൽക്കുന്ന ഹനുമാൻ സ്വാമിയുടെ വിഗ്രഹമാണ് പരിലസിക്കുന്നത്. സീതാന്വേഷണത്തിനായി സമുദ്ര ലംഘനത്തിന് തയാറായി നിൽക്കുന്ന ഹനുമാന്റെ ചെവിയിൽ ശ്രീരാമൻ അടയാള വാക്യം പറഞ്ഞുകൊടുക്കന്നതാണ് ഇവിടുത്തെ പ്രതിഷ്ഠാ സങ്കൽപം. 

alathiyur-temple-pond

സീതാന്വേഷണത്തിനായി പോകുന്ന ഹനുമാന് ഇഷ്ട ഭക്ഷണമായ ഒരു പൊതി അവിൽ കൊടുത്തതായാണു വിശ്വാസം. അതിന്റെ  സ്മരണയ്ക്കായാണ് ക്ഷേത്രത്തിൽ അവിൽ പൊതി പ്രധാന വഴിപാടായി കണക്കാക്കുന്നത്. സീതാന്വേഷണാർഥം ലങ്കയിലേക്കു പോകുന്ന ഹനുമാന് അംഗുലീയവും അടയാള വാക്യവും നൽകുന്ന സമയത്ത് ഭഗവാന്റെ ഉപദേശം ശ്രദ്ധയോടെ കേൾക്കുന്ന ഭാവത്തിലാണ് ഹനുമാൻ. രാമ കാര്യ സാധ്യാർഥം പോകുന്ന ഹനുമാന് ബ്രഹ്മ വിഷ്ണു മഹേശ്വന്മാരടക്കം മുപ്പത്തി മുക്കോടി ദേവന്മാരുടെയും അനുഗ്രഹമുണ്ടായിരുന്നു.  ഹനുമാൻ സ്വാമിയുടെയും മറ്റ് വാനരന്മാരുടെയും തെക്കോട്ടുള്ള സീതാന്വേഷണ യാത്ര ഇവിടെ നിന്ന് ആരംഭിച്ചെന്നാണു വിശ്വാസം. നാലമ്പലത്തിന് ഉള്ളിൽ കന്നിമൂലയിൽ ഒരു ശ്രീകോവിലിൽ തന്നെ ഗണപതിയും അയ്യപ്പസ്വാമിയും സാന്നിധ്യം ചെയ്യുന്നു. വായു കോണിൽ ദുർഗാദേവിയുടെ സാന്നിധ്യവുമുണ്ട്. ഹനുമാൻ സ്വാമിയുടെ ശ്രീകോവിലിനു തൊട്ടുമുമ്പിലുള്ള ചുമരിൽ ആലേഖനം ചെയ്ത ഭദ്രകാളി രൂപത്തിന് പ്രത്യേക ചൈതന്യമുണ്ട്. 

alathiyur-temple-upa-prathishta

ഇവിടെയും ആരാധന നടന്നുവരുന്നു. നാലമ്പലത്തിനു പുറത്തു പ്രദക്ഷിണ വഴിക്കുള്ളിൽ തെക്കു കിഴക്ക് ഭാഗത്തായി മഹാ വിഷ്‌‌ണുവിന്റെ പ്രതിഷ്ഠയുണ്ട്. പ്രദക്ഷിണ വഴിക്ക് പുറത്ത് വടക്കുകിഴക്കു ഭാഗത്തായി കിഴക്കോട്ട് അഭിമുഖമായി ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠയും ഉണ്ട്.  ഭഗവാന്റെ സന്തത സഹചാരിയായ ലക്ഷ്മണ സ്വാമി ഭഗവാൻ ആഞ്ജനേയ സ്വാമിക്ക് ഉപദേശം കൊടുക്കുന്ന അവസരത്തിൽ അൽപം മാറിനിന്ന് സ്വരൂപത്തിലാണ് പ്രതിഷ്ഠ. പ്രദക്ഷിണ വഴിക്ക് പുറത്ത് തെക്കു ഭാഗത്തായി സമുദ്ര തരണത്തിന്റെ സങ്കൽപമുണ്ട്. കല്ലുകൊണ്ടുള്ള തറയിൽ ഒരറ്റത്ത് നീളത്തിൽ ഒരു കരിങ്കല്ലുണ്ട്. ഇത് സമുദ്രമായി സങ്കൽപിച്ച് ഭക്തർ ഓടി വന്ന് ഇൗ കരിങ്കല്ല് തൊടാതെ ചാടുന്നു. ഇങ്ങനെ ചാടുന്നത് ശ്രേയസ്കരമാണെന്നാണു വിശ്വാസം. ഹനുമാൻ സമുദ്രം തരണം ചെയ്ത് ഭഗവത് കാര്യം നിർവഹിച്ചത് പോലെ ഏതു വലിയ  പ്രശ്നങ്ങളെയും തരണം ചെയ്ത് ജീവിതം സുഖകരമാക്കാൻ സമുദ്ര തരണത്തിന്റെ പ്രതീകമായ ഇൗ സ്വയം വഴിപാട് കൊണ്ട് സാധിക്കുമെന്നാണു വിശ്വാസം. 

alathiyur-temple-kadalchattam

 

കാര്യസിദ്ധിക്കായി ഹനുമാനു പ്രധാന നിവേദ്യം ഒരു പൊതി കുഴച്ച അവിലും ശ്രീരാമ സ്വാമിക്ക് പഞ്ചസാര പായസവുമാണ്. കാര്യസിദ്ധിക്കായി ഒട്ടേറെ ഭക്തജനങ്ങൾ എത്തുന്ന ക്ഷേത്രമാണ് ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. കേരളത്തിലെ ഹൈന്ദവ ഗൃഹങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ പേടിസ്വപ്നം കാണാതിരിക്കാൻ ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ പ്രാർഥിക്കാറുണ്ട്: 

‘‘ആലത്തിയൂർ ഹനുമാനേ, പേടിസ്വപ്നം കാണരുതേപേടിസ്വപ്നം കണ്ടാലോ വാലുകൊണ്ടു തട്ടിയുണർത്തേണേ...’’

 

 

കുഴച്ച അവിൽ , പാൽപ്പായസം ,ഗദ സമർപ്പണം,ചതുശ്ശത , തിരുവോണ ഊട്ട് , തിരുവോണ പൂജ എന്നിവയാണ്   പ്രധാനവഴിപാടുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com