ADVERTISEMENT

കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളില്‍ ഒന്നാണ് കുമാരനല്ലൂർ . സുബ്രഹ്മണ്യനായി നിര്‍മ്മിച്ച അമ്പലം പിന്നീട് ദേവീക്ഷേത്രമായി മാറുകയാണുണ്ടായത്. കുമാരനല്ലൂര്‍ ഭഗവതിയുടെ പിറന്നാൾ‍ ദിനത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധമാണ്. ഉത്സവകാലത്ത് എല്ലാ ദിവസവും ദേവിക്ക് ആറാട്ടുണ്ടെന്നത് മറ്റെവിടെയും ഇല്ലാത്തൊരു പ്രത്യേകതയാണ്. കാർത്തിക നാളിലാണ് പള്ളിവേട്ടയും. 

 

ഒരിക്കൽ വൃശ്ചികത്തിലെ കാർത്തിക നാളിൽ തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയ വില്വമംഗലം സ്വാമിയാർക്ക് തന്റെ ദിവ്യ ദൃഷ്ടികൊണ്ട് മനസിലായി ശ്രീകോവിലിൽ വടക്കും നാഥനില്ലെന്ന്. ഭഗവാനെതേടി ക്ഷേത്രപരിസരത്ത് അന്വേഷിച്ചപ്പോൾ തെക്ക് വശത്തെ മതിലിന് സമീപം ഭഗവാന്റെ സാമിപ്യം തിരിച്ചറിഞ്ഞു. കാര്യം തിരക്കിയ സ്വാമിയാരോട് ആറാട്ട് കഴിഞ്ഞെത്തുന്ന കുമാരനെല്ലൂർ ദേവിയെ ദർശിക്കാൻ എത്തിയതാണെന്ന് പറഞ്ഞു. ഇന്നും വൃശ്ചികത്തിലെ കാർത്തിക നാളിൽ വടക്കും നാഥക്ഷേത്രത്തിലെ മധ്യപൂജ തെക്ക് വശത്താണ്.

 

ചെമ്പരത്തി, ചുവന്ന പട്ട്, കൊമ്പനാന, എന്നിവയ്ക്ക്  നാലമ്പലത്തില്‍ പ്രവേശനമില്ല . ഭദ്രദീപം തെളിയിക്കൽ ,മഞ്ഞളഭിഷേകം എന്നിവ പ്രധാനമാണ്.

ദേവീ സ്തുതി

"ശംഖുണ്ടിടത്തു വലമേയൊരു ചക്രമുണ്ടുകാലിൽ ചിലമ്പു ചില മുത്തുപടം കഴുത്തിൽഓടീട്ടു വന്നു കുടികൊണ്ട കുമാരനല്ലൂർകാർത്ത്യായനീ! ശരണമെന്നിത കൈതൊഴുന്നേൻ"


കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഭഗവതി 'ഓടീട്ടുവന്നു' കുടികൊണ്ടതു പിന്നിൽ ഒരൈതീഹ്യമുണ്ട്. ഒരിക്കൽ മധുരമീനാക്ഷിദേവിക്ക്‌ ചാർത്തിയിരുന്ന മൂക്കുത്തി കാണാത്തതിനെ തുടർന്ന് പാണ്ഡ്യരാജാവ് നാല്പതു  ദിവസത്തിനകം അതു കിട്ടിയില്ലെങ്കിൽ  ശാന്തിക്കാരനെ കൊന്നു കളയുമെന്ന് കല്‍പിച്ചു. ദേവീ ഭക്തനായിരുന്ന ശാന്തിക്കാരൻ മൂക്കുത്തി തപ്പി അലഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല ഒടുവിൽ മുപ്പത്തൊമ്പതാം ദിവസമായി, വിഷണ്ണനായി രാത്രി ഉറങ്ങിക്കിടന്ന ശാന്തിക്കാരന്റെ സ്വപ്നത്തിൽ അതി സുന്ദരിയായ ഒരു  യുവതി "ഇനിയവിടെ നിന്നാൽ ആപത്താണെന്നും  കാവൽക്കാരെല്ലാം ഉറക്കമായതിനാൽ വല്ല ദിക്കിലും പോയിരക്ഷപ്പെടൂ എന്നും" മൂന്ന് തവണ പറഞ്ഞു. ഇത് ദേവിയുടെ അരുളിപ്പാടെന്നു കരുതി അവിടെനിന്നും ഇറങ്ങി ഓടി. അപ്പോൾ  സ്വപ്നത്തിൽ വന്ന യുവതി  അദ്ദേഹത്തിന് മുന്നിൽ വന്നു  താനും കൂടെ വരികയാണെന്ന് അറിയിയ്ക്കുകയും  ശാന്തിക്കാരന്റെ മുന്നിലായി ഓടിത്തുടങ്ങുകയും ചെയ്തു.  അന്ന് അമാവാസിയായിരുന്നെങ്കിലും യുവതി  ധരിച്ചിരുന്ന ആഭരണങ്ങളുടെ ശോഭ  കാരണം ശാന്തിക്കാരന് വഴി വ്യക്തമായി കാണാൻ കഴിയുമായിരുന്നു. ഓടിത്തളര്‍ന്ന അദ്ദേഹം ഒരു വഴിയമ്പലത്തില്‍ കിടന്നു ഉറങ്ങിപ്പോയി. പിറ്റേന്നുണര്‍ന്നു നോക്കിയപ്പോൾ  കേരളരാജ്യം ഭരിച്ചിരുന്ന  ചേരമാന്‍ പെരുമാള്‍ സുബ്രഹ്മണ്യനെ പ്രതിഷ്ഠിക്കാന്‍ പണിയിച്ച ക്ഷേത്രമാണതെന്നു മനസ്സിലായി.ശ്രീകോവിലിലേക്ക് നോക്കിയ അദ്ദേഹം  സാക്ഷാൽ മധുര മീനാക്ഷി  ഉപവിഷ്ടയായിരിക്കുന്നതാണ് കണ്ടത്. പിന്നീട് കുമാരനായി പണിതുയർന്ന ക്ഷേത്രം  ദേവീക്ഷേത്രമായി മാറുകയും ഊരിന്‌ കുമരനെല്ലൂർ എന്ന നാമദേയം ലഭിച്ചതും പ്രസിദ്ധമല്ലോ?

 


ദേവീ ധ്യാനം

 

മിന്നും പൊന്നിൽ ചിലമ്പും മണിമയ വിലസൽ കാഞ്ചിയും നല്ല പട്ടും

പൊന്നും രത്നങ്ങളും ചേർത്തധികതര ലസന്മാലകേയൂരമംഗേ

കുന്നിൻ കന്യേ  മണിക്കാതില  കനകകിരീടം ധരിച്ചോരു ദേവീ

എന്നും മംഗല്യമേകീടണമതിനു  തൊഴാം ശ്രീകുമാരാലയേശേ 

 


English Summery
:  Importance of Kumaranellor Thrikkarthika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com