ADVERTISEMENT

കംസ വധത്തിന് ശേഷം രൗദ്ര ഭാവത്തിലുള്ള ശ്രീകൃഷ്ണ പ്രതിഷ്ഠയാണ് കണ്ണൂർ തളിപ്പറമ്പിലെതൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ . കംസവധം കഴിഞ്ഞതിന് ശേഷം വിശന്നു വലഞ്ഞെത്തിയ കൃഷ്ണന് അമ്മ പഴഞ്ചോറ് നൽകിയതിന്റെ സങ്കൽപ്പത്തിൽ ക്ഷേത്രത്തിൽ നട തുറന്ന് ഉടനെ വെള്ള നിവേദിക്കും. നൈവേദ്യത്തിന് ശേഷമാണ് അഭിഷേകം.

 

കംസൻ കൃഷ്ണനെ വധിക്കാൻ അയച്ച കുവലയപീഠം എന്ന ആനയെ നിഗ്രഹിച്ചതിന് ശേഷമുള്ള രൗദ്രഭാവമാകയാൽ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആന നിഷിദ്ധമാണ്.

 

രൗദ്രഭാവത്തിലുള്ള കൃഷ്ണനാണ് പ്രതിഷ്ഠയെങ്കിലും , ക്ഷേത്രത്തിലെ ബലിബിംബം ഉണ്ണിക്കണ്ണന്റെതാണ്. വില്വമംഗലം സ്വാമിമാർ പൂജിച്ചിരുന്നതാണിതെന്നാണ് ഐതിഹ്യം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതും ഉത്സവവും പൂജാദി കർമവും നിശ്ചയിച്ചതും പരശുരാമനാണെന്നും വിശ്വസിക്കുന്നു. കിഴക്കോട്ട് ദർശനമായ ഈ ക്ഷേത്രത്തിൽ രാവിലെ, ഉച്ച, രാത്രി എന്നിങ്ങനെ 3 പൂജകളാണുള്ളത്. കാമ്പ്രത്തില്ലക്കാരാണ് തന്ത്രിമാർ. കുംഭം 22 മുതൽ മീനം 6 വരെ ക്ഷേത്രത്തിലും സമീപത്തുള്ള ദേശീയപാതയിലെ പൂക്കോത്ത് നടയിലും നടക്കുന്ന തൃച്ചംബരം ഉത്സവം പ്രസിദ്ധമാണ്.

 

കൊടിയേറ്റത്തിന് ശേഷം തൃച്ചംബരത്ത് നിന്ന് 8 കിലോമീറ്റർ അകലെയുള്ള മഴൂർ ബലഭദ്രസ്വാമി ക്ഷേത്രത്തിൽ നിന്ന് ബലഭദ്രന്റെ തിടമ്പ് കുംഭം 22 ന് രാത്രി 1 മണിയോടെ തൃച്ചബരത്ത് എഴുന്നള്ളിച്ച് എത്തുന്നതോടെ ആനന്ദോത്സവത്തിന് തുടക്കമായി തുടർന്ന് മീനം 2 വരെ പൂക്കോത്ത് നടയിൽ തിരുനൃത്തം നടക്കും.

 

ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും പുലർച്ചെ പൂക്കോത്ത് നടയിൽ ആനന്ദനൃത്തമാടുന്നത് ദർശിക്കുവാനും കൂടെ ഓടാനും ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

 

മീനം 6 ന് കുടിപ്പിരിയൽ ചടങ്ങോടെ ഉത്സവം അവസാനിക്കുകയും ചെയ്യും. പരശുരാമന്‍‍ പ്രതിഷ്ഠിച്ച 108 ജലദുര്‍ഗ ക്ഷേത്രങ്ങളിൽ ഒന്നും ഇവിടെ തന്നെയാണ്. നവരാത്രി ആഘോഷങ്ങളും വിദ്യാരംഭവും ക്ഷേത്രത്തിൽ പ്രധാനമാണ്. ക്ഷേത്രത്തിന്റെ പിറകിലായി അയ്യപ്പക്ഷേത്രവും വടക്ക് പടിഞ്ഞാറായി മുളങ്ങേശ്വരം എന്ന ശിവക്ഷേത്രവും ഉണ്ട്.

 

 

 

English Summery : Significance of Trichambaram Temple Taliparamba

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com