ADVERTISEMENT

ആപത്തുകാലത്ത് എന്തു ചെയ്യും? (ആപദി കിം കരണീയം?.)
മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയോട് ചുറ്റും കൂടിനിന്ന പണ്ഡിതന്മാരുടെ ചോദ്യം.


അമ്മയുടെ, ദേവിയുടെ, കാൽക്കൽ വീഴുക തന്നെ. ആ കാലടികളെ സ്മരിക്കുക തന്നെ. (സ്മരണീയം ചരണയുഗളമംബായാഃ) എന്നായിരുന്നു ഭട്ടതിരിയുടെ മറുപടി.


കാക്കശ്ശേരി ഭട്ടതിരിയുടെ ആ മറുപടി ഇന്നത്തെ ലോകത്തിനോടു കൂടിയുള്ളതാണ്. കാരണം ഇത് ആപത്തിന്റെ കാലം തന്നെ. ജ്യോതിഷപരമായി ഗ്രഹങ്ങളെല്ലാം ആപത് സൂചന നൽകുന്ന കാലം.


ലോകത്തിന്റെ മൂന്നിലൊന്നും നശിക്കുമെന്നു പണ്ടു പ്രവചിച്ച വസുന്ധരായോഗം അതിന്റെ പൂർണതയിലാണ്.


യദാരസൌരീസുരരാജമന്ത്രിണാം
സഹൈകരാശൌ സമസപ്തമേ സ്ഥിതിഃ
ഹിമാദ്രിലങ്കാപുരിമധ്യവർത്തിനീ
ത്രിഭാഗശേഷം കുരുതേ വസുന്ധരാ……


ചൊവ്വ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങൾ ഒരേ രാശിയിലോ സമസപ്തമത്തിലോ വന്നാൽ സർവനാശസൂചകമെന്ന് ആചാര്യന്മാർ കുറിച്ചുവച്ച് ഇന്നലെയോ മിനിയാന്നോ അല്ല, സഹസ്രാബ്ദങ്ങൾക്കു മുൻപാണ്.


ഈ മൂന്നു ഗ്രഹങ്ങൾ ഒരുമിച്ചു വരുന്ന സാഹചര്യം കുറെ വർഷങ്ങൾക്കിടയിൽ വല്ലപ്പോഴും വരുമെങ്കിലും ഇതിനൊപ്പം മറ്റു പല അനിഷ്ട ഗ്രഹഗോചരങ്ങളും ഒത്തുവരുന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.


ഈ സാഹചര്യത്തിൽ ആപത്തിനെ തടയാൻ എന്താണു വഴി എന്ന ചോദ്യത്തിന് കാക്കശ്ശേരി ഭട്ടതിരി പറഞ്ഞ ഉത്തരം മാത്രം- അമ്മയെ ഭജിക്കുക, ദേവിയെ ഭജിക്കുക, ആദിപരാശക്തിയെ ഭജിക്കുക.


ആരാധനാലയങ്ങൾ പോലും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഭക്തർക്കൊന്നേ വഴിയുള്ളൂ- വീട്ടിനകത്തിരുന്ന് അമ്മയെ ഭജിക്കുക. ദേവിയെ ഭജിക്കുക.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും നിർദേശിക്കുന്നതു കർക്കശമായി പാലിക്കാം.  ലക്ഷ്മണരേഖ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കാം. 21 ദിവസം വീട്ടിൽ നിന്നു പുറത്തു പോകാതെ അകത്തിരിക്കാം.

 

ദേവിയെ ഭജിക്കാം. ഈശ്വരാരാധനകളിൽ മുഴുകാം.  മനസ്സു ശുദ്ധമാക്കാം, ശരീരം ശുദ്ധമാക്കാം. കറയറ്റ മനസ്സിന്റെ കരുത്തു കൊണ്ട് ആപത്തിനെ ചെറുക്കാം. 

ആപദി കിം കരണീയം?
സ്മരണീയം ചരണയുഗളമംബായാഃ
തത് സ്മരണം കിം കുരുതേ?
ബ്രഹ്മാദീനപി ച കിങ്കരീകുരുതേ.

 

English Summery : How to Overcome Bad  Situation in Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com