രാമായണ പാരായണം - ഭാഗം 08 : രവീന്ദ്രൻ കളരിക്കൽ
Mail This Article
അധ്യാത്മരാമായണം നമുക്കു തരുന്ന മികച്ച സന്ദേശങ്ങളിലൊന്ന് ഇതാണ്:
‘താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താൻതാനനുഭവിച്ചീടുകെന്നേ വരൂ...’
ഭരണത്തിന്റെ മറവിൽ ദുഷ്ടതകൾ കാട്ടിക്കൂട്ടിയാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കുമെന്നാണു രാമകഥ നൽകുന്ന മുന്നറിയിപ്പ്. വനവാസത്തിനിടയിൽ തന്റെ ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരോട് വാല്മീകി സ്വന്തം കഥ പറയുകയാണ്: കുടുംബം പോറ്റാൻ ജനങ്ങളെ കൊള്ളയടിച്ചും പിടിച്ചുപറിച്ചുമൊക്കെ കഴിയുകയായിരുന്നു താൻ. ഇതുവഴി വന്ന സപ്തർഷികളെ കൊള്ളയടിക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു, ഇതിന്റെ പാപം ഏറ്റെടുക്കാൻ നിങ്ങളുടെ കുടുംബം കൂടെയുണ്ടാകുമോ എന്നു ചോദിക്കാൻ.
ഇതു കേട്ട് ആ ‘കൊള്ളക്കാരൻ’ കുടുംബത്തോടു ചോദിക്കുകയാണ്:
‘ദുഷ്കർമസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ–
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനംപ്രതി.
തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ
മൽപാപമൊക്കെ ഞാൻ തന്നേ ഭുജിക്കെന്നോ?’
‘നിങ്ങളെയൊക്കെ ഭരിക്കാനായി ഞാൻ ചെയ്യുന്ന പാപകർമങ്ങളുടെ ഫലം അനുഭവിക്കാൻ നിങ്ങളും കൂടെയുണ്ടാവില്ലേ’ എന്നായിരുന്നു ചോദ്യം.
എന്നാൽ കൊള്ളക്കാരന്റെ ഭാര്യയും മക്കളും പറയുന്നത് ഇങ്ങനെ:
‘നിത്യവും ചെയ്യുന്ന കർമഗണഫലം
കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?
താൻതാൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താൻതാനനുഭവിച്ചീടുകെന്നേ വരൂ.’
‘ഞങ്ങളെയൊക്കെ ഭരിക്കാനെന്ന പേരിൽ നടത്തുന്നതായാൽ പോലും പാപകർമങ്ങളുടെ ഫലം അവനവൻ തന്നെയാണ് അനുഭവിക്കേണ്ടത്’ എന്ന കടുത്ത മറുപടി ഇന്നത്തെ ലോകത്തോടു കൂടിയുള്ളതാണ്.
English Summary : Ramayana Parayanam Day 08 By Raveendran Kalarikkal