രാമായണ പാരായണം - ഭാഗം 14 : രവീന്ദ്രൻ കളരിക്കൽ
Mail This Article
ഇക്കാണുന്ന സമ്പത്തും സൗന്ദര്യവും അധികാരവുമെല്ലാം എന്നെന്നേക്കുമായി ഉള്ളതെന്നു കരുതിയാൽ തെറ്റി. ഇതെല്ലാം വെറും സ്വപ്നമാണെന്നാണു രാമകഥ പറയുന്നത്. സമ്പത്തിന്റെ കൊഴുപ്പും അധികാരത്തിന്റെ ഹുങ്കും ആഡംബരത്തിന്റെ പളപളപ്പുമെല്ലാം കണ്ട് അതിൽ മുഴുകി ജീവിതം ആസ്വദിക്കുന്നവർ ഒന്നോർക്കുക- ഇതു മനസ്സിന്റെ വിഭ്രമം മാത്രമാണ്.
വനവാസത്തിനിടയിൽ ഗൗതമീനദിയുടെ തീരത്തു പഞ്ചവടിയിൽ പർണശാല കെട്ടി താമസിക്കുന്നതിനിടെ ശ്രീരാമദേവൻ ലക്ഷ്മണനോടു പറയുന്നു:
'മാനവന്മാരാൽ കാണപ്പെട്ടതും കേൾക്കായതും
മാനസത്തിങ്കൽ സ്മരിക്കപ്പെടുന്നതുമെല്ലാം
സ്വപ്നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികൽപമുണ്ടാകേണ്ട...'
‘ഇക്കാണുന്നതും കേൾക്കുന്നതും ചിന്തിക്കുന്നതുമായ എല്ലാ ലൗകികകാര്യങ്ങളും വെറും സ്വപ്നമാണ്. ഇതു യഥാർഥമാണെന്ന മനസ്സിന്റെ വിഭ്രമം മാറ്റിയാലേ നേരിന്റെ വഴിയിലെത്താൻ കഴിയൂ’- എന്നാണു ശ്രീരാമദേവന്റെ വാക്കുകൾ.
ഈ ‘സ്വപ്ന’മാണ് ജീവിതം എന്നു ധരിച്ച് ചിലരെങ്കിലും അതിന്റെ പളപളപ്പിൽ മയങ്ങി വഴി വിട്ടു സഞ്ചരിക്കുന്ന ഇക്കാലത്ത്, നേരെന്നു കരുതുന്ന പലതും വെറും സ്വപ്നമാണെന്ന ശ്രീരാമദേവന്റെ വാക്കുകൾ ഏറെ പ്രസക്തം.
English Summary : Ramayana Parayanam Day 14 By Raveendran Kalarikkal