രാമായണ പാരായണം - ഭാഗം 15 : രവീന്ദ്രൻ കളരിക്കൽ
Mail This Article
മിന്നുന്നതെല്ലാം പൊന്നല്ല എന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ നാം ചെന്നുചാടുക അബദ്ധത്തിലാകുമെന്നു രാമായണം നമ്മോടു പറയുന്നു.
ദുഷ്ടനായ രാവണൻ സീതാദേവിയെ തട്ടിക്കൊണ്ടുപോകുന്നത് സ്വർണനിറത്തിലുള്ള മാനിനെക്കാട്ടിയായിരുന്നു. സീതാദേവിയെ അപഹരിക്കാൻ രാവണൻ മാരീചനുമായി നടത്തുന്ന ഗൂഢാലോചന ഇങ്ങനെ:
'ഹേമവർണം പൂണ്ടൊരു മാനായ് ചെന്നടവിയിൽ
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം
രാമലക്ഷ്മണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപ്പോൾ കൊണ്ടു ഞാൻ പോന്നീടുവൻ '
‘നീ സ്വർണനിറത്തിലുള്ള മാനായി കാട്ടിൽ ചെന്നു സീതയെ മോഹിപ്പിക്കണം. അങ്ങനെ രാമലക്ഷ്മണന്മാരെ അകറ്റി ദൂരത്താക്കിയാൽ ഞാൻ സീതയെ തട്ടിക്കൊണ്ടുപോരാം’- എന്നാണു മാരീചനോട് രാവണൻ പറയുന്നത്.
പൊന്മാനായി വേഷം മാറി മാരീചൻ വന്നപ്പോൾ സീതാദേവി കാപട്യമറിയാതെ അതിൽ മോഹിക്കുകയും ചെയ്തു. 'ഭർത്താവേ കണ്ടീലയോ കനകമയമൃഗ-
മെത്രയും ചിത്രം! ചിത്രം! രത്നഭൂഷിതമിദം...'
‘രത്നം പതിപ്പിച്ച സ്വർണം കൊണ്ടുള്ള മാനിനെ കണ്ടില്ലേ…’ എന്നാണു സീതാദേവി പറയുന്നത്. എല്ലാം വിധിവിഹിതം.
സ്വർണത്തിന്റെ മറവിൽ തട്ടിപ്പും ദുഷ്ടതയും നടത്തുന്ന രാവണന്മാർ ഇന്നുമുണ്ട്. തിളങ്ങുന്ന നിറത്തിൽ മുന്നിൽ നിൽക്കുന്നത് മാനിന്റെ വേഷം കെട്ടിയ മാരീചനാണെന്ന് അറിയാതെയാണു പലരും മോഹിതരാകുന്നത്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന രാമകഥയുടെ മുന്നറിയിപ്പ് ഇന്നത്തെ കാലത്തിനോടും കൂടിയാണ്.
English Summary : Ramayana Parayanam Day 15 By Raveendran Kalarikkal