ADVERTISEMENT

യഥാർഥ ഭക്തൻ എങ്ങനെയായിരിക്കണമെന്നു  ഹനൂമാൻ തെളിയിച്ചു തരുന്നു. ശ്രീരാമനുവേണ്ടി ഏതു ത്യാഗവും ചെയ്യാൻ മടിയില്ല. രാവണ യുദ്ധത്തിനു ശേഷം ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റു വീണ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനിക്കു വേണ്ടി മലയിലെത്തിയ  ഹനൂമാന് മൃതസഞ്ജീവനി ഏതാണെന്നു മനസിലാവാതെ വന്നപ്പോൾ മലയെ തന്നെ മൊത്തത്തിൽ പൊക്കിയെടുത്തു കൊണ്ടുവന്ന മികച്ച ഉദാഹരണമാണ്. അചഞ്ചലമായ ഭക്തി, സ്നേഹം, ഇവയെല്ലാം  ഹനൂമാനിൽ കാണാം. രാമദൂതനായി ലങ്കയിലെത്തിയപ്പോലത്തെ അവസ്ഥ നോക്കുക. സീതാദേവിയെ കണ്ടെന്നുള്ള വിവരം രാവണനെ അറിയിക്കണമെന്ന്  ഹനൂമാനു ഒരു ആശ.

 

 ഹനൂമാൻ, രാമൻ പറഞ്ഞതിനു പുറമേ എന്തെങ്കിലും കൂടി പ്രവർത്തിക്കണമെന്ന് തീരുമാനിച്ചു. കൈകൾകൊണ്ട് വീശിയടിച്ച് അശോകവനികയിൽ സീത ഇരിക്കുന്ന മരച്ചുവടൊഴിച്ച് ബാക്കി മരങ്ങളെല്ലാം വീഴ്ത്തി. തോരണങ്ങൾ നശിപ്പിച്ചു. ഉദ്യാനം വ്യത്തികേടാക്കി. ഉറക്കെ അട്ടഹസിച്ചു. നാശനഷ്ടങ്ങൾ കണ്ട് ഉദ്യാന പാലകരായ രാക്ഷസന്മാർ ഓടിയടുത്തു.  ഹനൂമാൻ അവരെ അടിച്ചും മാന്തിയും ചവിട്ടിയും ഓടിച്ചു. രക്ഷപ്പെട്ട ചില രാക്ഷസന്മാർ മന്ത്രിയും സേനാപതിയുമായ പ്രഹസ്തനെ വിവരം അറിയിച്ചു. ഒരു വലിയ കുരങ്ങൻ അശോകവനം നശിപ്പിച്ചെന്നും എതിർത്തവരെ ശരിപ്പെടുത്തിയെന്നും പറഞ്ഞു. പ്രഹസ്തൻ, രാവണനെ വിവരം അറിയിച്ചു. ഈച്ചയ്ക്കുപോലും കടക്കാൻ വയ്യാത്തവിധം കാത്തുപോന്ന ലങ്കാപുരിയിൽ എങ്ങനെ ഒരു കുരങ്ങൻ കടന്നുകൂടിയെന്നു രാവണൻ അത്ഭുതപ്പെട്ടു. രാവണന്റെ ഇളയമകൻ രാക്ഷസപ്പടയോടുകൂടി കുരങ്ങനോട് ഏറ്റുമുട്ടാൻ തയ്യാറായി. എന്നാൽ രാക്ഷസപ്പട മുഴുവൻ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ അനിവാര്യമെന്നു തോന്നിയഘട്ടത്തിൽ മാത്രമാണ് രാവണന്റെ ഇളയമകനെ കൊല്ലുന്നത്.

 

ഇളയ കുമാരന്റെ മരണം രാവണനെ വേദനിപ്പിച്ചു. മൂത്തമകൻ ഇന്ദ്രജിത്ത് എന്ന പേരിൽ അറിയപ്പെടുന്ന മേഘനാദൻ പടയോടു കൂട്ടി പുറപ്പെട്ടു.  ഹനൂമാനും ഇന്ദ്രജിത്തുമായുള്ള യുദ്ധം നീണ്ടുനിന്നു. ഒടുവിൽ ജയിക്കാൻ, ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രത്തോടുള്ള ഭക്ത്യാദരങ്ങൾകൊണ്ട്  ഹനൂമാൻ യുദ്ധം നിർത്തി. ഉടൻ ഇന്ദ്രജിത്ത് കിങ്കരന്മാരോട് കൽപിച്ച്  ഹനൂമാനെ ബന്ധിച്ചു.  ഹനൂമാനെ കയർകൊണ്ടു

 

കെട്ടിയപ്പോൾ ബ്രഹ്മാസ്ത്ര ബന്ധനം അഴിഞ്ഞു. രാവണനെ കാണാമല്ലോയെന്ന ചിന്തയിൽ  ഹനൂമാൻ കിങ്കരന്മാരുടെ ബന്ധനത്തിനു കീഴടങ്ങി കൂടെ പോയി.  ഹനൂമാനെ രാവണന്റെ മുന്നിൽ നിർത്തി.  ഹനൂമാൻ രാക്ഷസരാജാവായ രാവണനെ നോക്കിക്കണ്ടു. മഹാബലവാനായ രാവണന്റെ സ്വഭാവം മോശമായതിൽ  ഹനൂമാനു സഹതാപം തോന്നി. അയോധ്യ യിലെ ദശരഥമഹാരാജാവിന്റെ മകനായ രാമദേവന്റെ ദൂതനാണ് താനെന്ന സത്യം രാവണന്റെ ചോദ്യത്തിനു മറുപടിയായി  ഹനൂമാൻ പറഞ്ഞു.

 

സീതാദേവി ഇവിടെയുണ്ടെന്നറിഞ്ഞാൽ രാമൻ ഇവിടെ വരും. പിന്നെ ഇവിടെയുള്ള ആർക്കും രക്ഷയുണ്ടാവില്ല. സീതാ ദേവിയെ ഉടൻ രാമനു മുമ്പാകെ സമർപ്പിക്കുന്നതാണ് നല്ലതെന്നും  ഹനൂമാൻ കൂട്ടിച്ചേർത്തു. ഇതു കേട്ട രാവണൻ,  ഹനൂമാനെ കൊന്നുകളയാൻ ആജ്ഞാപിച്ചു. എന്നാൽ രാവണന്റെ അനുജൻ വിഭീഷണൻ ഉപദേവുമായി എത്തി. ദൂതനെ കൊല്ലുന്നത് രാജനീതിക്കു നിരക്കുന്നതല്ലെന്ന് ഓർമിപ്പിച്ചു. അതു ശരിയാണെന്നു രാവണനു തോന്നി. കുരങ്ങന്മാർക്ക് വാലിലാണ് ശൗര്യം.

 

അതുകൊണ്ട് വാലിന്മേൽ തീ കൊളുത്തി വിടാൻ രാവണൻ ഉച്ചത്തിൽ പറഞ്ഞു. രാക്ഷസന്മാർ കുറെ തുണി എണ്ണയിൽ മുക്കി  ഹനൂമാന്റെ വാലിന്മേൽ ചുറ്റി തീ കൊളുത്തി.  ഹനൂമാൻ കത്തുന്ന വാലും കൊണ്ട് ലങ്കാനഗരം മുഴുവൻ ചാടി. എല്ലായിടവും തീപിടിച്ചു. വിഭീഷണന്റെ വീടൊഴികെ കൊട്ടാര ങ്ങളും ഉദ്യാനങ്ങളിലെ മരങ്ങളുമെല്ലാം കത്തിക്കരിഞ്ഞു. പിന്നീട്  ഹനൂമാൻ അശോകവനികയിൽ എത്തി. സീതയ്ക്കു ആപത്തൊന്നും സംഭവിച്ചിട്ടില്ല.  ഹനൂമാൻ വായുവിൽ ഉയർന്നു. 

 

English Summary : Real Devotee Hanuman in Ramayana 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com