രാമായണ പാരായണം - ഭാഗം 17 : രവീന്ദ്രൻ കളരിക്കൽ
Mail This Article
തലയില്ല. കാലുകളുമില്ല. നെഞ്ചത്താണു വയർ. ഇങ്ങനെ വികൃതരൂപത്തിലുള്ള കബന്ധൻ എന്ന രാക്ഷസൻ രാമകഥയിലുണ്ട്.
പണ്ട്, സ്വന്തം ശരീരസൌന്ദര്യത്തിൽ അഹങ്കരിച്ചിരുന്ന ഗന്ധർവൻ ശരീരത്തിൽ കൂനും വളവുകളുമുള്ള അഷ്ടാവക്രൻ എന്ന മഹർഷിയെക്കണ്ട് കളിയാക്കി. മനസ്സു നൊന്ത ആ മഹർഷിയുടെ ശാപത്താൽ സുന്ദരഗന്ധർവൻ വികൃതരൂപിയായ രാക്ഷസനായി. എന്നിട്ടും അഹങ്കാരം വിടാതെ നടക്കുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലിൽ തലയും പോയി. തല പോയാലും ജീവൻ പോകില്ലെന്ന വരം കിട്ടിയിരുന്നതിനാൽ കബന്ധരൂപത്തിലായി.
രാമകഥയിൽ കബന്ധന്റെ കഥ പൈങ്കിളി പാടുന്നതിങ്ങനെ:
'സുന്ദരനായോരു ഞാൻ ക്രീഡിച്ചു നടക്കുമ്പോൾ
അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്ടനായ് മഹാമുനി ശാപവും നൽകീടിനാൻ
ദുഷ്ടനായുള്ളോരു നീ രാക്ഷസനായ് പോകെന്നാൻ...'
ശരീരത്തിനു നിറവും സൗന്ദര്യവുമുണ്ടെന്നു വച്ച് അഹങ്കരിച്ച് സൌന്ദര്യമില്ലാത്തവരെ കളിയാക്കാനോ ഉപദ്രവിക്കാനോ ഒരുങ്ങിയാൽ അതിനു തക്ക ശിക്ഷ കിട്ടുമെന്നു രാമകഥ മുന്നറിയിപ്പു നൽകുന്നു.
വർണവെറിയും അഹങ്കാരവും മൂത്ത് നിരപരാധിയെപ്പോലും കാൽക്കീഴിൽ ചവിട്ടിയരയ്ക്കുന്ന ആധുനിക പരിഷ്കൃതലോകത്തിനുള്ള മുന്നറിയിപ്പു കൂടിയാണത്.
English Summary : Ramayana Parayanam Day 17 By Raveendran Kalarikkal