രാമായണ പാരായണം - ഭാഗം 19 : രവീന്ദ്രൻ കളരിക്കൽ
Mail This Article
ദുഷ്ടകർമങ്ങൾ ചെയ്യുന്നവൻ എത്ര ശക്തനായാലും അതിന്റെ ഫലം അനുഭവിച്ചേ തീരൂ എന്നു ബാലിയുടെ അനുഭവത്തിലൂടെ രാമായണം നമ്മെ ഓർമിപ്പിക്കുന്നു.
മഹാബലവാനായ ബാലി സുഗ്രീവനുമായുള്ള യുദ്ധത്തിനിടയിൽ ശ്രീരാമദേവന്റെ ഒളിയമ്പേറ്റാണു മരിക്കുന്നത്. മരിക്കുന്നതിനു തൊട്ടു മുൻപു ബാലി ശ്രീരാമദേവനോടു ചോദിക്കുന്നു:
'വാനരത്തെച്ചതി ചെയ്തു കൊന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ'
വാനരനായ എങ്ങനെ ചതിച്ചുകൊന്നിട്ടു നിനക്കെന്തു കാര്യം എന്നാണു ചോദ്യം.
അനുജനായ സുഗ്രീവനെ ആട്ടിപ്പുറത്താക്കി അയാളുടെ ഭാര്യയെ സ്വന്തമാക്കിയ പാപിയും അധർമിഷ്ഠനുമായ നിന്റെ ദുഷ്ടതയ്ക്കുള്ള പ്രതിഫലമാണ് ഇതെന്നായിരുന്നു ശ്രീരാമദേവന്റെ മറുപടി.
'പുത്രി ഭഗിനി സഹോദരഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യമതു
ചേതസി മോഹാൽ പരിഗ്രഹിക്കുന്നവൻ
പാപികളിൽവച്ചുമേറ്റം മഹാപാപി..'
സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങളായ മകളും സഹോദരിയും സഹോദരന്റെ ഭാര്യയും മകന്റെ ഭാര്യയും അമ്മയുമെല്ലാം സംരക്ഷിക്കപ്പെടേണ്ടവരാണ്. ബന്ധം മറന്നും അവരെ മോഹിക്കുന്നവർ ദുഷ്ടതയ്ക്കുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്ന ശ്രീരാമദേവന്റെ വാക്കുകൾ ഏതു കാലത്തും പ്രസക്തമാണ്.
English Summary : Ramayana Parayanam Day 19 By Raveendran Kalarikkal