രാമായണ പാരായണം - ഭാഗം 22 : രവീന്ദ്രൻ കളരിക്കൽ
Mail This Article
അയോധ്യയിൽ അവതരിച്ച സാക്ഷാൽ ശ്രീരാമദേവൻ തന്നെ രാമായണകഥയിൽ ക്ഷേത്രപ്രതിഷ്ഠ നടത്തുന്നുണ്ട്. ഭാരതത്തിന്റെ തെക്കേ സമുദ്രത്തിന്റെ തീരത്തു പരമശിവനെയാണു ശ്രീരാമദേവൻ പ്രതിഷ്ഠിക്കുന്നത്. രാമൻ പ്രതിഷ്ഠിച്ച ഈശ്വരൻ എന്ന അർഥത്തിൽ ഇവിടെ രാമേശ്വരം എന്ന് അറിയപ്പെടുന്നു.
സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്കു കടക്കാൻ വാനരവീരന്മാർ ചേർന്നു കടലിൽ ചിറ കെട്ടാൻ തുടങ്ങുമ്പോഴാണു ശ്രീരാമദേവൻ കടൽത്തീരത്തു നല്ല മുഹൂർത്തം നോക്കി ശിവപ്രതിഷ്ഠ നടത്തുന്നത്. ആ സന്ദർഭത്തെക്കുറിച്ചു പൈങ്കിളി പാടുന്നതിങ്ങനെ:
'ഇത്ഥം പടുത്തുതുടങ്ങും വിധൌ രാമ-
ഭദ്രനാം ദാശരഥി ജഗദീശ്വരൻ
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുൾ ചെയ്തു
ശോഭനമായ മുഹൂർത്തേന സംസ്ഥാപ്യ
പാപഹരായ ത്രിലോകഹിതാർഥമായ്'
രാവണവധത്തിനു ശേഷം പുഷ്പകവിമാനത്തിൽ തിരിച്ചുവരുന്ന ശ്രീരാമദേവൻ, താൻ പ്രതിഷ്ഠിച്ച ശിവലിംഗം സീതാദേവിക്കു കാണിച്ചുകൊടുക്കുന്നുമുണ്ട്.
‘പാപങ്ങൾ ഇല്ലാതാകാനും മൂന്നു ലോകങ്ങൾക്കും നന്മയുണ്ടാകാനുമാണു താൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്’ എന്ന രാമവചനം ഏറെ പ്രസക്തമാണ്.
English Summary : Ramayana Parayanam Day 22 By Raveendran Kalarikkal