രാമായണ പാരായണം - ഭാഗം 24 : രവീന്ദ്രൻ കളരിക്കൽ
Mail This Article
വ്യക്തമായ ലക്ഷ്യത്തോടെ നാം മുന്നോട്ടു പോകുമ്പോൾ തടസ്സങ്ങൾ പലതുമുണ്ടാകും. പക്ഷേ ആ തടസ്സങ്ങളിൽ വീണുപോകാതിരിക്കുക എന്നതാണു പ്രധാനമെന്നു രാമകഥയിലെ ഹനുമാന്റെ സമുദ്രലംഘനം നമ്മെ പഠിപ്പിക്കുന്നു.
തന്നെ വിഴുങ്ങാൻ വന്ന സുരസയെന്ന നാഗമാതാവിനെ ഹനുമാൻ തന്ത്രപൂർവം മറികടന്നു. നിഴൽ പിടിച്ചുനിർത്തി ഇരയെ കൊന്നുതിന്നുന്ന സിംഹികയെന്ന ദുഷ്ടയെ കാലു കൊണ്ടു തൊഴിച്ചാണ് ഹനുമാൻ ഇല്ലാതാക്കിയത്. അതിനു മുൻപ്, ‘വിശ്രമിച്ചിട്ടു പോകാം’ എന്ന വാഗ്ദാനവുമായി എത്തിയ മൈനാകപർവതത്തിന്റെ ക്ഷണവും ഹനുമാൻ നിരസിക്കുന്നു. ആ സന്ദർഭത്തെക്കുറിച്ചു പൈങ്കിളി പാടുന്നതിങ്ങനെ:
'അലമലമിതരുതരുതു രാമകാര്യാർഥമാ-
യാശു പോകുംവിധൌ പാർക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തു മറ്റൊന്നു ഭാവിക്കയെന്നുള്ളതും...'
‘വ്യക്തമായ ലക്ഷ്യത്തിനു വേണ്ടി പോകുമ്പോൾ ഇടയ്ക്കെവിടെയെങ്കിലും പാർക്കരുത്. പെരുവഴിയിൽ ഭക്ഷണം കഴിക്കുന്നതും കിടക്കുന്നതുമൊക്കെ ഒഴിവാക്കണം’ എന്നാണു ഹനുമാൻ മൈനാകത്തോടു പറയുന്നത്.
ലക്ഷ്യം നേടുക എന്നതു മാത്രമായിരിക്കണം മനസ്സിൽ. വഴിയിലെ സൽക്കാരവും സുഖഭോഗവുമായിരിക്കരുത് യാത്രയിലെ പ്രധാന പരിപാടി എന്നാണു ഹനുമാന്റെ വാക്കുകൾ.
സൽക്കാരങ്ങളും സുഖഭോഗങ്ങളും അനുഭവിക്കാൻ മാത്രം യാത്രകൾ തരപ്പെടുത്തി ലക്ഷ്യം നേടാതെ തിരികെപ്പോരുന്ന ആധുനിക ‘പരിഷ്കൃത’ ലോകത്ത് വാനരവീരനായ ഹനുമാന്റെ വാക്കുകൾക്കു പ്രസക്തിയേറെയുണ്ട്.
English Summary : Ramayana Parayanam Day 24 By Raveendran Kalarikkal