ADVERTISEMENT

മാനുഷരെല്ലാരുമൊന്നു പോലെ, രൂപത്തിൽ പോലും. എല്ലാവർക്കും മാസ്ക്. എല്ലാവർക്കും കരുതൽ. ഇക്കൊല്ലത്തേത് തികച്ചും വേറിട്ടൊരു ഓണം. വീട്ടിലിരുന്ന് എങ്ങനെ ഓണം കെങ്കേമമാക്കാം ? ഓണത്തിന് എന്തൊക്കെയാണു ചടങ്ങുകൾ, ആചാരങ്ങൾ...? അതെല്ലാം അറിയാൻ നമ്മുടെ പഴമയിലേക്കൊന്നു തിരിഞ്ഞുനോക്കിയാൽ മതി.

 

അത്തം പത്തോണം

ഓണത്തിനു പത്തു നാൾ മുൻപ് അത്തം തൊട്ട് മുറ്റത്തു പൂക്കളമൊരുക്കി ആഘോഷം തുടങ്ങി. ഓണം കഴിഞ്ഞ് പതിനാറാം നാൾ വരുന്ന മകം വരെ ഓണം ആഘോഷിക്കും. അത്രയ്ക്കു കഴിഞ്ഞില്ലെങ്കിലും ഓണം കഴിഞ്ഞ് അഞ്ചു നാൾ കൂടി രേവതി വരെയെങ്കിലും ഓണാവേശം എത്തിച്ചിരുന്നു. ഇപ്പോൾ സർക്കാരിന്റെ കണക്ക് അനുസരിച്ചാണെങ്കിലും ഉത്രാടം തുടങ്ങി നാലു നാൾ ഓണം തന്നെ. നടുമുറ്റത്ത് പൂത്തറയുണ്ടാക്കി അതിലാണു പൂവിടുന്നത്. പൂത്തറയില്ലെങ്കിൽ മുറ്റത്തു വട്ടത്തിൽ ചാണകം മെഴുകി അതിൽ പൂവിടുന്നു.

 

തുമ്പയാണ് മുൻപിൽ

പൂക്കളത്തിൽ തുമ്പപ്പൂവിനാണു പ്രാധാന്യം. തൂവെള്ളത്തുമ്പപ്പൂ ലാളിത്യത്തിന്റെയും തെളിമയുടെയും പരിശുദ്ധിയുടെയുമൊക്കെ പ്രതീകമാണ്. ആദ്യദിവസം തുമ്പപ്പൂ മാത്രം ഉപയോഗിച്ചു പൂവിടുന്ന രീതി  ചിലയിടങ്ങളിലുണ്ട്.  ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ഓരോ ഇനം പൂക്കൾ കൂടി ഉൾപ്പെടുത്തും. ഓണപ്പുലരിയിൽ പത്തു തരത്തിലുള്ള പൂക്കൾ കൊണ്ടായിരിക്കും പൂക്കളം. പാടത്തും തൊടിയിലും നിന്നു പറിച്ചെടുക്കുന്ന പൂക്കൾ കൊണ്ടാണു പൂക്കളം തീർത്തിരുന്നത്.

 

ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ

Kollam 2019  : Atham / Pookkalam / Athapooklam during the Onam Festifval. @ Rahul R Pattom
Kollam 2019 : Atham / Pookkalam / Athapooklam during the Onam Festifval. @ Rahul R Pattom

ഓണനാളുകളിലെ ഏറ്റവും തിരക്കേറിയ ദിവസം ഉത്രാടമാണ്. അന്ന് തൃക്കാക്കരയപ്പനെ ഒരുക്കണം. ഓണസദ്യയ്ക്കു വേണ്ട പച്ചക്കറികൾ അരിഞ്ഞുവയ്ക്കണം. പുത്തനുടുപ്പുകൾ തയാറാക്കിവയ്ക്കണം. വീട്ടിലെല്ലാവർക്കും തിരക്കോടു തിരക്ക്! ശരിക്കുമൊരു ഉത്രാടപ്പാച്ചിൽ!

 

പൂർവികർക്കും ഓണം

ഓണസദ്യയൊരുക്കി എല്ലാ വിഭവങ്ങളിൽ നിന്നും അൽപം വീതമെടുത്ത്, കുടുംബത്തിലെ മൺമറഞ്ഞുപോയ പൂർവികരെ സങ്കൽപിച്ചു സമർപ്പിക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. ചിലയിടങ്ങളിൽ ഓണത്തലേന്ന് ഈ ‘വച്ചുകൊടുക്കൽ’ ചടങ്ങു നടത്തും.

 

പൂവിളിയാണ് പൊന്നോണം...

പാടവരമ്പിലും തൊടിയിലുമുള്ള തുമ്പയും മുക്കുറ്റിയും തിരുതാളിയും കാക്കപ്പൂവുമൊക്കെ പറിക്കുമ്പോഴാണ് പൂവിളി.  പൊന്നോണത്തിന്റെ വിളി. പൂക്കൂടകളുമായി പൂ പറിക്കാൻ പോകുന്നതിനു കൂട്ടുകാരികളെ വിളിക്കുന്നതിൽത്തന്നെ ഓണക്കളിയുടെ ആവേശം നിറയുന്നു. 

 

'പൂ പറിക്കാൻ പോര്ണോ

പോര്ണോമ്പടി രാവിലേ...

ആരേ നിങ്ങൾക്കാവശ്യം

ആവശ്യമ്പടി രാവിലേ...' എന്നു തുടങ്ങുന്നതാണ് ഈ കളിയുടെ വായ്ത്താരി.

 

 

തുമ്പി തുള്ളൽ

 

ഓണക്കോടിയുടുത്ത് കുട്ടികൾ വട്ടത്തിൽ നിന്നുള്ള കളിയാണിത്. നടുവിൽ ഒരു കുട്ടി പൂക്കുല പിടിച്ചു നിൽക്കും. ഈ കുട്ടിയെ പാട്ടുപാടി തുള്ളിക്കണം. അതാണു കളിയുടെ രീതി.

'എന്തേ തുമ്പീ തുള്ളാത്തൂ, തുമ്പിതുള്ളാത്തൂ...

പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ

എന്തേ തുമ്പീ തുള്ളാത്തൂ...' എന്നിങ്ങനെ പാട്ടു പാടിയാണു തുമ്പിയെ തുള്ളിക്കുന്നത്.

 

 

പൂമുഖത്ത് തൃക്കാക്കരയപ്പൻ

 

നടുമുറ്റത്തു പൂക്കളമൊരുക്കി മാവേലിത്തമ്പുരാനെ വരവേൽക്കുന്ന മലയാളി പൂമുഖത്ത് തൃക്കാക്കരയപ്പനെ വച്ചു പൂജിക്കുന്നത് സാക്ഷാൽ വാമനമൂർത്തിയെയാണ്. ഗൃഹനാഥൻ തന്നെ തൃക്കാക്കരയപ്പനു പൂജയും നിവേദ്യവും സമർപ്പിക്കും.

 

 

അടുക്കളയിൽ സദ്യയൊരുക്കം

 

 

ഓണാഘോഷത്തിലെ പ്രധാന ഇനം ഓണസദ്യ തന്നെ. സദ്യയില്ലാതെ എന്ത് ഓണം? പതിനാറു കൂട്ടം കറികളെങ്കിലും വേണമെന്നാണു നാട്ടുനടപ്പ്! അത്രയുമില്ലെങ്കിലും അഞ്ചാറു കൂട്ടം കറികളെങ്കിലും നിർബന്ധം. കുത്തരിച്ചോറിനൊപ്പം സാമ്പാർ, അവിയൽ, എരിശേരി, കാളൻ, ഓലൻ, പച്ചടി, കിച്ചടി, മാങ്ങക്കറി, നാരങ്ങക്കറി, പുളിയിഞ്ചി, വറുത്തുപ്പേരി, വച്ചുപ്പേരി, പപ്പടം, പഴം, പ്രഥമൻ തുടങ്ങിയവയെല്ലാം നാക്കിലയിൽ നിരക്കണം.

 

 

ഓണക്കളികൾ പലതരം

 

സദ്യയുണ്ടുകഴിഞ്ഞാൽ പിന്നെ  കളികളാണ്. കൈക്കൊട്ടിക്കളി, തുമ്പിതുള്ളൽ, ചെമ്പഴുക്കാക്കളി, ഊഞ്ഞാലാട്ടം തുടങ്ങി ഓണത്തല്ല് വരെ ഒട്ടേറെ ഓണവിനോദങ്ങളുണ്ട്.

 

കൈക്കൊട്ടിക്കളി

നിലവിളക്കു കത്തിച്ചുവച്ച് അതിനു ചുറ്റും പാട്ടിന്റെ താളത്തിനൊത്തു ചുവടു വച്ച് സ്ത്രീകൾ കളിക്കുന്ന ലാസ്യനൃത്തമാണു തിരുവാതിരക്കളി. സെറ്റ് മുണ്ടും വേഷ്ടിയുമാണു വേഷം.  തിരുവാതിരക്കളിപ്പാട്ടുകൾ ധാരാളമുണ്ട്. ഉത്തരാസ്വയംവരം ആട്ടക്കഥയിലെ 'വീര വിരാടകുമാര വിഭോ', രുക്മാംഗദചരിതത്തിലെ 'കല്യാണാംഗിയണിഞ്ഞീടും.', ദുര്യോധനവധത്തിലെ 'മമതാ വാരിരാശേ മാതുലാ' തുടങ്ങിയവയെല്ലാം കൈക്കൊട്ടിക്കളിപ്പാട്ടായി ഉപയോഗിക്കാറുണ്ട്. കൈക്കൊട്ടിക്കളിക്കു വേണ്ടി മാത്രമായി രചിച്ച പാട്ടുകളുമുണ്ട്. ഒരാൾ ഒരു വരി പാടും, മറ്റുള്ളവർ അതേറ്റുചൊല്ലുന്നതാണു രീതി. കൈകൾ പരസ്പരം കൊട്ടി കളിക്കുന്നതു കൊണ്ടാണു കൈക്കൊട്ടിക്കളി എന്ന പേരു വന്നത്. വീട്ടമ്മമാരുടെ മാനസികോല്ലാസത്തിനു വേണ്ടിയാണ് ഓണനാളുകളിൽ കൈക്കൊട്ടിക്കളി കളിച്ചിരുന്നത്. 

 

English Summary : Rituals in Onam by Raveendran Kalarikkal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com