ADVERTISEMENT

ശ്രീകോവിലിൽ പ്രതിഷ്ഠാമൂർത്തിക്കു മുന്നിൽ നിവേദ്യദ്രവ്യം സമർപ്പിക്കുന്നതിനു മുൻപായി പൂജാരി ‘നേദ്യം’ എന്ന് ഉറക്കെ വിളിച്ചു പറയുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തു പോയി നിൽക്കാറുണ്ട്. നിവേദ്യത്തിന്റെ സമയത്തും ശീവേലി സമയത്തുമാണ് ഇപ്രകാരം നിൽക്കാറുള്ളത്. നിവേദ്യത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നതു മധുരരസമാണ്. മധുരരസം സകല രസങ്ങളെയും പ്രതിനിധീകരിക്കുന്നു എന്നാണു വിശ്വാസം.

 

നിവേദ്യസമയത്തു ഭഗവാന്റെ നാവ് ശ്രീകോവിലിൽ നിന്നു തിടപ്പള്ളിയിലെ നിവേദ്യത്തിലേക്കു നീണ്ടുകിടക്കും എന്ന സങ്കൽപമായതിനാൽ തിടപ്പള്ളിക്കും ശ്രീകോവിലിനും ഇടയിലൂടെ ആരും നടക്കാൻ പാടുള്ളതല്ല എന്നാണ് ആചാരം.

 

ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നതിനു മറ്റൊരു കാരണവുമുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതു കാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വച്ചിരിക്കുന്നതായിട്ടാണു സങ്കൽപം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നതു നിവേദ്യസമയത്തു മാത്രമാണ്. ഈ ഭൂതത്തിന്റെ ബാധ ഭക്തരിൽ ഏൽക്കാതിരിക്കാൻ കൂടിയാണു നാലമ്പലത്തിനകത്തു ഭക്തരെ നിർത്താത്തത്. ഈ സമയത്ത് ഭക്തർ വിഗ്രഹത്തിന്റെ നേരെ നിന്നു തൊഴുകയും ചെയ്യരുത്. കാരണം, സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാന്‍ ശ്രമിക്കുമത്രേ. നിവേദ്യം തയാറാക്കുന്ന ആൾ വായ് മൂടിക്കെട്ടിയാണു പണ്ടുകാലത്തു പാകം ചെയ്തിരുന്നത്. നിവേദ്യത്തിന്റെ ഗന്ധം മൂക്കിലൂടെ അനുഭവവേദ്യമാകാതിരിക്കാനാണത്രേ ഇപ്രകാരം ചെയ്തിരുന്നത്.

English Summary : Rituals in Naivedyam Offering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com