ADVERTISEMENT

 പരശുരാമൻ സ്ഥാപിച്ച നൂറ്റിയെട്ടു ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന ഉത്സവമാണ് വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ അഷ്ടമി തിഥിയിൽ വരുന്ന അഷ്ടമി ഉത്സവം. ഉത്സവം കൊടിയേറി പന്ത്രണ്ടാം ദിവസമാണ് വൈക്കത്തഷ്ടമി. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കൊടിയേറ്റും ആറാട്ടും നോക്കിയല്ല ഉത്സവം ആരംഭിക്കുന്നത്. മറിച്ച് പതിമൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്നതിനനുസരിച്ചാണ് ഉത്സവം കൊടിയേറുന്നത്. പതഞ്ജലി മഹർഷിയുടെ സമകാലികനായ വ്യാഘ്രപാദ മഹർഷിക്കു അഷ്ടമി തിഥിയിൽ പാർവതി സമേതനായി വൈക്കത്തപ്പൻ ദർശനം നൽകിയതിന്റെ സ്മരണ പുതുക്കലാണ് വൈക്കത്തഷ്ടമിയായി ആഘോഷിക്കുന്നത്. 

 

പ്രൗഢഗംഭീരമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവം. ശുദ്ധികലശങ്ങൾ കൊണ്ടും ബലികർമങ്ങൾ കൊണ്ടും ദേവന്റെ ചൈതന്യം വര്‍ധിച്ചിരിക്കുന്ന സമയത്താണ് ഉത്സവ ദിവസങ്ങൾ. ഈ ദിവസം ദേവനെ ദർശിക്കുന്നത് പുണ്യമായി കാണുന്നു. വൈക്കം ക്ഷേത്രത്തില്‍ മൂന്നു നേരവും ദർശനം നടത്തിയാൽ മൂന്നു ഫലപ്രാപ്തിയാണു കൈവരുന്നതെന്നു പറയുന്നു. ഉത്സവ ദിവസങ്ങളിലെ ദർശനം ആകുമ്പോൾ അതു പതിന്മടങ്ങു ശക്തിയുള്ളതുമായിരിക്കും. ഇതു ഉത്സവങ്ങളിലെ ഒരു പ്രത്യേകത കൂടിയാണ്. ഉത്സവ ദിവസങ്ങളിലെ ദേവചൈതന്യം ക്ഷേത്ര മതിൽക്കകത്തു മാത്രം ഒതുങ്ങുന്നില്ല. അതിന്റെ തേജസ്സ് നാടിന്റെ നാനാഭാഗങ്ങളിലേക്കും അനന്തമായി പ്രവഹിക്കുന്നു.

 

സദാശിവ സങ്കല്പത്തിലുള്ള ശാന്തസ്വഭാവത്തോടുകൂടിയ മഹാശിവലിംഗമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു ദിവസം മൂന്നു ഭാവങ്ങളിലാണ് വൈക്കത്തപ്പൻ ദർശനം നൽകുന്നത്. രാവിലെ മുതൽ പന്തീരടി പൂജ വരെ ദക്ഷിണാമൂർത്തി എന്ന ഭാവമാണ്. ഈ സമയം ദർശനം നടത്തിയാൽ വിദ്യാലാഭവും കാര്യസിദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. പന്തീരടി പൂജയ്ക്കു ശേഷം ഉച്ച പൂജ വരെയുള്ള സമയം കിരാത മൂർത്തിയാണ്. ശത്രുദോഷം നീങ്ങിക്കിട്ടാൻ കിരാതമൂര്‍ത്തിയായ വൈക്കത്തപ്പനെ ദർശിക്കുന്നത് ഉത്തമമായി പറയുന്നു. വൈകുന്നേരം കൈലാസത്തില്‍ പാർവതിയോടും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടി വാഴുന്ന അജരാജേശ്വരനായാണ് സങ്കല്പിച്ചിരിക്കുന്നത്. ഈ സമയം ഭഗവാനെ ദര്‍ശനം നടത്തിയാൽ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുമെന്നു പറയുന്നു. 

 

വീണ വായനയോടു കൂടിയ ദീപാരാധന

 

വൈക്കം ക്ഷേത്രത്തിൽ  കാണുന്ന ‌അത്യപൂർവമായ ഒരാചാരമാണ് സന്ധ്യാ സമയത്തെ ദീപാരാധനയോടനുബന്ധിച്ചു വീണ വായിക്കുന്നത്. ദൈവിക വാദ്യമാണ് വീണ. ശ്രീപദ്മനാഭ ക്ഷേത്രം ഉൾപ്പെടെ മറ്റു പല ക്ഷേത്രങ്ങളിലും വീണ വായിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നതായി പറയുന്നു. സാഹിത്യം, ജ്യോതിഷം, വൈദ്യം, വീണ വായന തുടങ്ങിയതിൽ അഗ്രഗണ്യനായ വൈക്കം പാച്ചു മൂത്തതിന്റെ പിന്‍തലമുറയിൽപ്പെട്ടവരാണ് ഇന്നു വീണ വായിക്കാൻ അവകാശികളായിട്ടുള്ളത്. വൈക്കം പാച്ചുമൂത്തത് എന്ന പേര് തിരുവിതാംകൂർ ചരിത്രത്തിന്റെ സുവർണ ലിപികളിൽ എഴുതിയതാണ്. 

 

ഘട്ടിയം ചൊല്ലല്‍ 

 

ദീപാവലിക്കും അത്താഴ ശ്രീബലിക്കും നടക്കുന്ന മറ്റൊരു പ്രധാന ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ഋഷഭ വാഹനത്തോടു കൂടിയ വെള്ളി വടിയോടു കൂടി കൈകൾ കൂപ്പി ദേവനെ സ്തുതിക്കുന്നതാണ് ഈ ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായ ആയില്യം തിരുനാളാണ് ഈ ചടങ്ങ് ക്ഷേത്രത്തിൽ തുടങ്ങിയത് എന്നു പറയുന്നു. ഉത്സവം കൊടിയേറുന്ന അന്നു മുതൽ ആറാട്ടു വരെ രാത്രിയിൽ വിളക്കിനെഴുന്നള്ളിപ്പിനു ഘട്ടിയം ചൊല്ലാറുണ്ട്. ആറാട്ടു ദിവസം ഉദയനാപുരത്താണ് ഘട്ടിയം ചൊല്ലുന്നത്. വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും പ്രത്യേകം ഘട്ടിയം ചൊല്ലലാണ് നടക്കുന്നത്. വൈക്കത്തെ പ്രധാന വഴിപാടാണ് പ്രാതല്‍ സദ്യ. വരിക്ക ചക്ക കൊണ്ടുള്ള പ്രഥമനാണ് വൈക്കത്തപ്പന്റെ ഇഷ്ട വിഭവം എന്നു പറയുന്നു. അഷ്ടമി ഉത്സവത്തിന്റെ അന്നും പ്രാതൽ സദ്യ നടത്തി വരുന്നു. വൈക്കത്തപ്പനു ഒരിലയിൽ വിഭവസമൃദ്ധമായ സദ്യ വിളമ്പിയതിനു ശേഷമാണ് പ്രാതൽ സദ്യ തുടങ്ങുന്നത്. വൈക്കത്തപ്പനു ഇലയിടുന്ന സ്ഥലത്തിനു മാന്യസ്ഥാനം എന്നാണു പറയുന്നത്. ദാനങ്ങളില്‍ വച്ചേറ്റവും വലിയ ദാനം അന്നദാനമാണ് എന്നു കാണിച്ചു തരുന്നതാണ് വൈക്കം ക്ഷേത്രത്തിലെ പ്രാതൽ സദ്യ. 

 

ഖരമഹർഷി പൂജിച്ച മൂന്നു ശിവലിംഗങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് ഐതീഹ്യം. വലതു കൈ കൊണ്ടു വെച്ച ശിവലിംഗമാണിത്. ഇടതു കൈകൊണ്ടു വെച്ച ശിവലിംഗമാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കടിച്ചു പിടിച്ച ശിവലിംഗമാണ് കടുത്തുരുത്തി തളിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ മൂന്നു ക്ഷേത്രങ്ങളിലും ഉച്ചയ്ക്ക് മുമ്പു ദർശനം നടത്തിയാൽ കൈലാസത്തിലെത്തി ശിവനെ ദര്‍ശിക്കുന്നതിനു തുല്യമാണ് എന്നു പറയുന്നു. 

 

English Summary : Significance of Vaikam Mahadeva Temple Rituals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com