ADVERTISEMENT

മഹാദേവ ക്ഷേത്രത്തിലെ കുളങ്ങളും കിണറുകളും ഏറെ പവിത്രമാണ്. വടക്കേ നടയിൽ ഊട്ടുപുരയോടു ചേർന്നത് ഗംഗാപ്രപാത തീർഥം എന്നും കിഴക്കേ ഗോപുരത്തോട് ചേർന്നത് ആർത്തി ഹര തീർഥം എന്ന പേരിലും മണി കിണർ ശിവാനന്ദ തീർഥം എന്നും അറിയപ്പെടുന്നു. കൂടാതെ വലിയ അടുക്കള, ചെറു കറിപ്പുര, ഊട്ടുപുര എന്നിവയോട് ചേർന്നും ഓരോ കിണറുകൾ കാണാം. ഐതിഹ്യങ്ങളാലും പ്രത്യേകതകളാലും വിശ്വാസങ്ങൾ കൊണ്ടും ഇവയ്ക്കു ഏറെ പ്രാധാന്യമുണ്ട്.

ഭാർഗവരാമന്റെ അപേക്ഷ പ്രകാരം പരമേശ്വരൻ ജടയിൽ നിന്നും ഗംഗയെ താഴേക്ക് പതിപ്പിച്ച് തീർഥം നിർമിച്ചു. ഈ സമയം ദേവ- കിന്നര ഗന്ധർവാദികൾ വന്നു ഈ പുണ്യതീർഥത്തെ സ്പർശിച്ച് പരിപാവനമാക്കി. ഈ തീർഥമാണ് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു കാണുന്ന ഗംഗാപ്രപാത തീർഥം. ഏകദേശം രണ്ടേക്കർ വരുന്ന കുളത്തിനു ചുറ്റുമതിലും കുളത്തിനകത്തേക്ക് പ്രവേശിക്കുവാൻ വാതിലുകളും ഉണ്ട്. നാലമ്പലത്തിനകത്തു നിന്നും കുളത്തിലേക്ക് വരുന്നതിനായി തളക്കല്ലും പാകിയിട്ടുണ്ട്. വടക്ക് ഭാഗത്തുള്ള കിഴക്കേ കൊട്ടാരത്തിൽ നിന്നും കുളത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് കുളപ്പുരയും കാണാം. പാത്രങ്ങളും മറ്റും കഴുകിയെടുക്കാൻ കുളത്തിന്റെ കിഴക്ക് ഭാഗത്ത് കല്ല് കെട്ടി വേർതിരിച്ചിട്ടുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്ന ഭക്തർ ഈ കുളത്തിലാണ് കുളിക്കുന്നത്.

ഒരിക്കൽ പാഞ്ചാല ദേശിയായ നിഷാദൻ എന്ന ഋഷീശ്വരൻ, വ്യാഘ്രപാദ മഹർഷിയെ സമീപിച്ച് ശിഷ്യനായി സ്വീകരിച്ച് ജ്ഞാനോപദേശം നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. വ്യാഘ്രപാദർ, നിഷാദന് ശൈവ മന്ത്രവിദ്യയും ഉപാസന യോഗങ്ങൾ ഉപദേശിക്കുകയും ശിവ ഭജനത്താൽ സകല ശ്രേയസുകളും മോക്ഷവും സിദ്ധിക്കുമെന്ന് പറഞ്ഞു അനുഗ്രഹിക്കുകയും ചെയ്തു. നിഷാദൻ ഭക്തിയോടെ ശൈവ ഉപാസന നടത്തവേ ഒരു അഷ്ടമി ദിവസം വ്യാഘ്രപാദമുനി നിഷാദനെയും കൂട്ടി വൈക്കം ക്ഷേത്രത്തിലെത്തി. സ്തംഭ ഗണേശനെ വന്ദിച്ച് വൈക്കത്തപ്പനെ സ്തുതിച്ചു. സന്തുഷ്ടനായ പരമേശ്വരൻ ഈശാനു കോണിൽ നിന്ന് ആനന്ദ താണ്ഡവമാടി. ഈ സമയം അഴിഞ്ഞ ജഡയിൽ നിന്നു ഗംഗാതീർഥം വീണു. ഇതു ശിവാനന്ദ തീർഥം എന്നറിയപ്പെടുമെന്നു പറഞ്ഞു പരമശിവൻ അപ്രത്യക്ഷനായി. ശ്രീകോവിലിന്റെ ഈശാന കോണിൽ സ്ഥിതി ചെയ്യുന്ന ഈ തീർഥമാണ് പിന്നീട് മണി കിണറായി രൂപാന്തരപ്പെട്ടത്. അഭിഷേകത്തിനും നിവേദ്യം പാകം ചെയ്യുന്നതിനും നാലമ്പലത്തിലെ മറ്റു ആവശ്യങ്ങൾക്കും വെള്ളമെടുക്കുന്നത് ഇവിടെ നിന്നുമാണ്.

 

വൈക്കം ക്ഷേത്രാങ്കണത്തിന്റെ പൂർവ ദിശയിലുള്ള തീർഥം ആർത്തിഹര തീർഥം എന്നും അറിയപ്പെടുന്നു. ഇവിടമാണ് ക്ഷേത്രം തന്ത്രിമാർ, ശാന്തിമാർ, എന്നിവർ ഉപയോഗിച്ചു വരുന്നത്. നാൽപതു സെന്റ് വരുന്ന കുളത്തിനു ചുറ്റുമതിലും കുളപ്പുരയുമുണ്ട്. വലിയടുക്കള ഭാഗത്തെ കിണറ്റിൽ നിന്നുമുള്ള വെള്ളമാണ് ഭഗവാന്റെ ഇഷ്ട വഴിപാടായ പ്രാതലിന് ഉപയോഗിക്കുന്നത്.

 

 ചെറുകറിപ്പുരയ്ക്കു സമീപം മറ്റൊരു കിണർ ഉണ്ട് ഇതിൽ നിന്നാണ് ചെറുകറിപ്പുരയിലേക്കുള്ള വെള്ളം എടുക്കുന്നത്. വൈക്കത്തഷ്ടമിക്കു  മുൻപായി കൊച്ചി രാജ വംശത്തിന്റെ സന്ധ്യ വേലയും ക്ഷേത്രത്തിൽ നടന്നിരുന്നു. 

 

പെരുമ്പടപ്പ് സന്ധ്യ വേല എന്ന പേരിൽ അറിയപ്പെട്ടിരുന്ന സന്ധ്യ വേലയ്ക്ക് ആവശ്യമായ പ്രാതലിനും മറ്റുമായി  കൊച്ചി രാജാക്കൻമാർ നിർമിച്ച് കിണറാണ് ഊട്ടുപുരയ്ക്കു സമീപം കാണുന്ന കിണർ. ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി മീനം രാശി കുളവുമുണ്ട്.

English Summary : Significance of Well in Vaikam Mahadeva Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com