ADVERTISEMENT

മാതൃ സ്വരൂപിണിയായ ചാമുണ്ഡേശ്വരി  ദേവിയും ഐശ്വര്യ ദേവതയായ ദുർഗ്ഗാദേവിയും മുഖ്യ ദേവതകളായി വിളങ്ങുന്ന ദക്ഷിണേന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ്  തിരുവനന്തപുരം കണ്ണമ്മൂലയിലെ കൊല്ലൂർ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.  ഇവിടെ വിഘ്നേശ്വര ഭഗവാനും നാഗദേവന്മാരും ഉപദേവതമാരാണ്.

 

മുട്ടറുക്കൽ വഴിപാട്

മുട്ടറുക്കൽ, ഗുരുസി പൂജ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ദേവിയുടെ സന്നിധിയിൽ പ്രത്യേക പൂജകൾക്ക് ശേഷം തേങ്ങയുടച്ച് പ്രശ്നപരിഹാരം നിർദേശിക്കും. ഇതാണ് മുട്ടറുക്കൽ. തുടർന്ന് ചാമുണ്ഡേശ്വരി ദേവിയുടെ നടയിൽ ഗുരുസി പൂജയും നടക്കും. സർവദോഷനിവാരണത്തിനും വരുംകാലം ഐശ്വര്യത്തിനും ദേവിയുടെ കൃപാകടാക്ഷം ലഭിക്കുവാനുള്ള വഴിപാടാണിതെന്നാണ് വിശ്വാസം. 

ഉത്സവത്തിന് മുന്നോടിയായുള്ള മുട്ടറക്കൽ വഴിപാടു ഇന്ന് വൈകിട്ട് ആറിനു നടക്കും.

ഗുരുസി പൂജ ചെയ്താൽ വിവാഹതടസ്സം, സന്താന തടസ്സം, എന്നിവ മാറും  എന്നാണ് അനുഭവസ്ഥർ പറയുന്നത്. വിഘ്നങ്ങൾ മാറ്റാനുള്ള കടും പായസ നിവേദ്യവും ഇവിടെ പ്രധാനമാണ്. ഐശ്വര്യ പൂജ

 

കുടുംബഐശ്വര്യത്തിനും സമ്പദ് സമൃദ്ധിക്കുമായി എല്ലാ വെളുത്ത വാവ് ദിവസങ്ങളിലും  മഹാ മൃത്യുഞ്ജയ ഹോമവും ഐശ്വര്യ പൂജയും നടന്നു വരുന്നു  കുടുംബിനികൾ ആയ സ്ത്രീകൾ  ഐശ്വര്യ പൂജയിൽ പങ്കെടുത്തിൽ കുടുബ ഐശ്വര്യവും കുടുംബ ഭദ്രതയും ഉറപ്പ്.  മംഗളകരമായ ഭാവി ജീവിതമാണ് കന്യകമാർ പങ്കെടുത്താലുള്ള ഗുണഫലം.

chamundi-devi-niramala-1

 

രാഹുർ കാലദോഷങ്ങൾ മാറാൻ എല്ലാ മാസവും(ഇംഗ്ലീഷ് ) ആദ്യത്തെ ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ദേവിമാരുടെ തിരുനടയിൽ നാരങ്ങാ വിളക്ക് തെളിയിക്കാൻ സാധിക്കും.

chamundi-devi-02

 

എല്ലാമാസവും ആയില്യം നാളിൽ നാഗർക്ക് നൂറും പാലും നിവേദ്യവും  എല്ലാ അത്തം നക്ഷത്രത്തിലും ഗണപതിക്ക് ഉണ്ണിയപ്പ നിവേദ്യമുണ്ട്. വിവാഹതടസം മാറാൻ സ്വയംവരാർച്ചന, നാഗദോഷങ്ങൾക്ക് പരിഹാരമായി നാഗർക്ക് നൂറുംപാലും നിവേദിക്കൽ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.

 

നിറമാല ചാർത്ത്

മകരമാസത്തിലെ ഭരണി, കാർത്തിക, രോഹിണി എന്നീ മൂന്ന് ദിവസങ്ങളിലാണ് ഇവിടുത്തെ ഉൽസവം. ആദ്യ ദിവസം നിറമാല ചാർത്ത് വഴിപാട് നടക്കും. നിറമാലചാർത്ത് വളരെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടക്കുന്ന ഒരു ചടങ്ങാണ്. ഈ സമയം ദേവിക്ക് സകല ഫലവർഗങ്ങളും പ്രത്യേക നിവേദ്യമായി കടുംപായസം, ഉണ്ണിയപ്പം എന്നീ വിശിഷ്ട വിഭവങ്ങളും സമർപ്പിക്കുന്നു.

 

രണ്ടാമത്തെ ദിവസം പറ എഴുന്നള്ളിപ്പിന് മുന്നോടിയായി നടക്കുന്ന വലിയ കാണിക്ക സമർപ്പണത്തിന് ഏറെ പ്രത്യേകതകളുണ്ട്.  ക്ഷേത്ര മണ്ഡപത്തിൽ അലങ്കരിച്ച തിടമ്പിലേക്ക് ദേവീചൈതന്യം ആവാഹിച്ച് പ്രത്യേകം തയാറാക്കിയ പീഠത്തിൽ ഇരുത്തുന്നു തുടർന്ന് വലിയ കാണിയ്ക്ക സമർപ്പണം .ഈ സമയം കാണിയ്ക്ക സമർപ്പിച്ച് ദേവിയോട് എന്തു പ്രാർത്ഥിച്ചാലും അത് ഫലപ്രാപ്തിയിൽ എത്തുമെന്നു വിശ്വാസികൾ പറയുന്നു. ഈ സമയം വാദ്യമേളങ്ങളുടെ ശബ്ദവീചികൾ ഭക്തജനങ്ങൾക്ക് ദേവിയുടെ മാതൃ സ്വരൂപം അനുഭവവേദ്യമാക്കും. തുടർന്നാണ് ദേവിയുടെ ആനപ്പുറത്തേറിയുളള പറ എഴുന്നള്ളിപ്പ്. തുടർന്ന്  കൊല്ലൂർ മഠത്തിൽ  എത്തി താലപ്പൊലിയോടെ തിരികെ ക്ഷേത്രത്തിൽ എത്തിച്ചേരും.

 

 

ജനുവരി 29,30, 31 തീയതികളിലാണ് ഈ വർഷത്തെ ഉത്സവം. ഉത്സവദിവസങ്ങളിൽ സമൂഹസദ്യയും നടത്തപ്പെടുന്നു. 31 ന് നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കുന്ന പൊങ്കാലയോടെ ഉത്സവം സമാപിക്കും. 

 

ഫോൺ: 04712557590, 9645325663

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com