ADVERTISEMENT

യഹോവയുടെ ആലയത്തിൽ നിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീം താഴ്‌വരയെ നനയ്ക്കും’’ (യോവേൽ 3:18)

പുതുപ്പളളി കവലയിൽ നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് കൊടൂരാറിന്റെ തീരത്ത് പ്രകൃതിസുന്ദരമായ ഗ്രാമീണപശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി പള്ളിയിൽ നിന്നും പുറപ്പെടുന്ന അനുഗ്രഹസ്രോതസ്സിന്റേതായ ഉറവ പുതുപ്പളളിയെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളെ ഒക്കെയും അനുഗ്രഹത്താൽ നനച്ചുകൊണ്ടിരിക്കുന്നു. പുതുപ്പള്ളിയിൽ ഈ ദേവാലയം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞപ്പോൾ പുതുപ്പളളി കരയുടെ പ്രശസ്തി വർധിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ പുതുപ്പള്ളിക്കരയിൽ തലയുയർത്തി നിൽക്കുന്ന ഈ ദേവാലയം ആദ്യം നിർമിച്ചത് വെന്നിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന തെക്കുംകൂർ രാജാക്കന്മാരാണ്. പിൽക്കാലത്ത് പുന്നോർകോട്ട് ഇല്ലത്തെ നമ്പൂതിരിമാർ ദാനം ചെയ്ത ഇളംതുരുത്തിക്കുന്നിലേക്കും ദേവാലയം മാറ്റി സ്ഥാപിച്ചു. പ്രാചീന കാലത്ത് ഹൈന്ദവഭരണാധികാരികളും ക്രൈസ്തവരും തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ഇതു തെളിയിക്കുന്നത്.

കൊല്ലവർഷം 925 ൽ ആണ് പുതുപ്പള്ളി പള്ളി എന്നറിയപ്പെടുന്ന ഇപ്പോഴത്തെ വലിയപള്ളി സ്ഥാപിതമായത്. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ പ്രഖ്യാപിച്ച ഈ ദേവാലയത്തിൽ നവമധ്യസ്ഥരുടെ നാമത്തിൽ ഒൻപതു ത്രോണോസുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്ര സവിശേഷതയുള്ള ഈ ദേവാലയം മൂന്നു പള്ളികൾ ചേർന്നുള്ള ഒരു ദേവാലയ സമുച്ചയമായാണു നിർമിച്ചിരിക്കുന്നത്. എന്നാൽ പള്ളിയുടെ ഉള്ളിലേക്കു പ്രവേശിച്ചാൽ ഒന്നു മറ്റൊന്നിൽ നിന്നു വേറിട്ടു നിൽക്കുന്നതായി തോന്നാം. 

‘‘വിളിച്ചാൽ വിളികേൾക്കും പുതുപ്പള്ളി പുണ്യവാളൻ’’ എന്ന അനുഭവസാക്ഷ്യവുമായി നാനാജാതിമതസ്ഥർ ഈ ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പു വണങ്ങുന്നത് നിത്യവുമുള്ള ഒരു കാഴ്ചയാണ്. ഇവിടെ എത്തിച്ചേരുന്ന നാനാജാതി മതസ്ഥർ സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹം തേടി സായൂജ്യമടയുന്നു. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ സാംസ്കാരികമായ പൈതൃകം കൊണ്ടും ആചാരാനുഷ്ഠാനങ്ങളുടെ തനിമ കൊണ്ടും ശ്രദ്ധേയമാണ് ഈ ദേവാലയം. നവമധ്യസ്ഥരുടെ നാമത്തിലുള്ള പെരുന്നാളുകൾ വിവിധ സന്ദർഭങ്ങളിൽ ആചരിക്കുന്നുണ്ടെങ്കിലും മേയ് 5, 6, 7 തീയതികളിലായി വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ ആചരിക്കുന്ന പെരുന്നാളാണ് ഇടവകയുടെ വലിയ പെരുന്നാൾ. പുതുപ്പള്ളിക്കരയെ സംബന്ധിച്ചിടത്തോളം അനുഗ്രഹത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളാണ് ഈ പെരുന്നാൾ ദിനങ്ങൾ.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളിയുടെ മക്കൾ ഭൂരിഭാഗവും ഈ പെരുന്നാളിന് എത്തിച്ചേരുന്നു. കൂടാതെ കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ഭക്തജനങ്ങളും ഈ െപരുന്നാളിന് എത്തിച്ചേരുന്നു. പെരുന്നാൾ ദിനങ്ങൾ ഉത്സവദിനങ്ങളായി സംസ്ഥാന സർക്കാർ തന്നെ പ്രഖ്യാപിക്കുന്നത് പതിവാണ്. ഈ വമ്പിച്ച ജനക്കൂട്ടത്തെക്കുറിച്ച് പറയാൻ ‘‘പുതുപ്പള്ളി പെരുന്നാളിന്റെ ആള്’’ എന്നൊരു ചൊല്ലു തന്നെ ഉണ്ട്. കൊടിമരമിടീൽ, വിറകിടീൽ, അരിയിടൽ, വെടിക്കെട്ട്, വെച്ചൂട്ട്, കോഴിനേർച്ച, ആഘോഷമായ റാസ എന്നിങ്ങനെ പുതുപ്പള്ളി പെരുന്നാളിനെ ആകർഷകമാക്കുന്ന പല സവിശേഷതകളും ഉണ്ട്.

പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന വെച്ചൂട്ട് വളരെ പ്രസിദ്ധമാണ്. വൈദിക ശ്രേഷ്ഠരുടെ പ്രാർഥനകൾക്കു ശേഷം ഭക്തിപൂർവം ചോറും കറികളും വിളമ്പുന്നു. നാനാജാതി മതസ്ഥരും വിശ്വാസികളുമായി പതിനായിരങ്ങളാണ് ഈ വെച്ചൂട്ടിൽ പങ്കെടുക്കുന്നത്. അതുപോലെ തന്നെ കൊച്ചുകുട്ടികൾക്ക് ആദ്യമായി ചോറുകൊടുക്കുവാൻ അനേക മാതാപിതാക്കൾ ഈ വെച്ചൂട്ടിൽ പങ്കെടുക്കാറുണ്ട്. പുതുപ്പള്ളിയുെട അരുമസന്താനമായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുടുംബാംഗങ്ങളോടൊപ്പം മുടങ്ങാതെ ഈ വെച്ചൂട്ടിൽ പങ്കെടുത്തിരുന്നു എന്നത് ഞാൻ വികാരിയായിരുന്നപ്പോൾ കണ്ടു മനസ്സിലാക്കിയിട്ടുളളതാണ്. അങ്ങനെ അതിശ്രേഷ്ഠമായ ആചാരാനുഷ്ഠാനങ്ങൾ അനുഗ്രഹീതമായി ആചരിക്കുന്ന ദേവാലയത്തിൽ നിന്നു പുറപ്പെടുന്ന അനുഗ്രഹസ്രോതസ്സിൽ നമ്മൾക്കും ശരണപ്പെടാം.

English Summary:

Puthenpally Church in Kerala is a significant pilgrimage site known for its miraculous interventions and rich history. The annual St. George festival attracts thousands, showcasing the church's deep cultural significance and peaceful coexistence between religions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com