ആജീവനാന്തം ടോള്‍ പദ്ധതി, ബൂത്തുകളില്‍ കാത്തു നിൽക്കാതെ പോകാം

Mail This Article
ദേശീയപാതകളുടെ അതിവേഗത്തിലുള്ള നിര്‍മാണത്തിന്റെ പേരില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുമ്പോഴും ഉയര്‍ന്ന ടോള്‍ നിരക്കുകളുടെ പേരില്‍ വിമര്‍ശനങ്ങളും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ഏറ്റുവാങ്ങാറുണ്ട്. സോഷ്യല്‍മീഡിയയില്‍ അമിത ടോള്‍ നിരക്കിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്നതിനിടെ ഈ പ്രശ്നത്തിനൊരു പരിഹാരവും കേന്ദ്ര ഗതാഗത മന്ത്രി അവതരിപ്പിച്ചിരിക്കുന്നു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആജീവനാന്തം ടോള്‍ നല്‍കാതെ ദേശീയ പാതയില്‍ വാഹനം ഓടിക്കാനുള്ള പദ്ധതി അവതരിപ്പിക്കുമെന്നാണ് ഗഡ്ക്കരി നല്കുന്ന സൂചന.
അമിത ടോള്‍ പിരിവിനെതിരെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ച് നിതിന്‍ ഗഡ്ക്കരി തന്നെ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ടോളിന്റെ കാര്യത്തില്‍ 'ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി' നടപ്പിലാക്കുമെന്ന സൂചന ഗഡ്ക്കരി നല്‍കിയത്. വര്ഷത്തിലൊരിക്കലായോ ആജീവനാന്തമായോ ടോള്‍ അടക്കാനുള്ള അവസരം നല്കുന്ന പദ്ധതിയാണ് ഒരുങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്കകം ഈ പദ്ധതി നിലവില്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഈ പദ്ധതി പ്രകാരം ടോള്‍ നല്‍കുന്നവര്‍ക്ക് ദേശീയപാതകളില്‍ ടോള്‍ ബൂത്തുകളില്‍ പിന്നീട് പണം നല്‍കേണ്ടി വരില്ല. അതേസമയം വാര്‍ഷിക, ആജീവനാന്ത പദ്ധതിയുടെ നിരക്കുകളുടെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ ഗഡ്ക്കരി തയ്യാറായില്ല. എങ്കിലും പ്രതിവര്‍ഷ നിരക്ക് 3,000 രൂപയും ആജീവനാന്ത നിരക്ക് 30,000 രൂപയുമാണെന്നാണ് സൂചന. ഇന്ത്യയില്‍ പെട്രോള്‍ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമാണ് കണക്കാക്കുന്നത് ഈ കാലത്തേക്കാണ് ആജീവനാന്ത നിരക്ക് നല്കിയാല് ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കുക.
നിലവിലെ ഫാസ്ടാഗ് സംവിധാനവുമായി ചേര്‍ന്നായിരിക്കും വാര്‍ഷിക, ആജീവനാന്ത ടോള്‍ നിരക്കുകള്‍ നല്കുന്ന പദ്ധതിയും അവതരിപ്പിക്കുക. അതുകൊണ്ടുതന്നെ വാഹന ഉടമകള്‍ക്ക് അധിക ഉപകരണങ്ങളൊന്നും സ്ഥാപിക്കേണ്ടി വരില്ല. നിലവില്‍ ടോളിലെ പ്രതിമാസ പാസിന് 340 രൂപയാണ് ഈടാക്കുന്നത്. ഇത് വാര്‍ഷിക നിരക്കായി കണക്കുകൂട്ടിയാല്‍ 4,080 രൂപ വരും.
ഓടുന്ന ദൂരത്തിനു മാത്രം ടോള്‍ നല്കുന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും ഗഡ്ക്കരി പറഞ്ഞു. ഇതും യാത്രികരുടെ ടോള്‍ നിരക്ക് കുറക്കാന്‍ സഹായിച്ചേക്കും. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം(ജിഎന്‍എസ്എസ്) എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ജിഎന്‍എസ്എസ് നിലവില്‍ വരുന്നതോടെ ടോള്‍ പ്ലാസകളും അതിലൂടെയുള്ള ടോള്‍ പിരിവും ഒഴിവാക്കാനാവും. സാറ്റലൈറ്റുകള്‍ വഴി വാഹനങ്ങള്‍ എത്ര ദൂരം ദേശീയപാതയിലൂടെ സഞ്ചരിച്ചോ എന്ന് കണക്കാക്കി അതിന് അനുസരിച്ചാവും ടോള്‍ ഈടാക്കുക.
ദേശീയ പാതയുടെ നിര്‍മാണത്തിലെ ഗുണനിലവാരമില്ലായ്മയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്കും കേന്ദ്രമന്ത്രി മറുപടി നല്കി. അടുത്തിടെ ഡല്‍ഹി മുംബൈ എക്സ്പ്രസ് വേയില്‍ റോഡിന്റെ നിര്‍മാണ തകരാര്‍ മൂലം വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതിന്റെ ദൃശ്യം വൈറലായിരുന്നു. ഈ ഭാഗത്തെ ദേശീയപാതയുടെ നിര്‍മാണം നടത്തിയ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ആ കരാറുകാരന് ഭാവിയില്‍ കരാര്‍ നല്‍കില്ലെന്നുമാണ് നിതിന്‍ ഗഡ്ക്കരി വിശദീകരിക്കുന്നത്.