ഇന്ത്യക്കാർക്ക് പ്രിയം എസ്‍യുവികളോട്; ഏറ്റവും കൂടുതൽ വിൽകുന്നത് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ

Mail This Article
ന്യൂഡൽഹി ∙ ചെറുകാറുകൾ വേണ്ട, ഇന്ത്യക്കാർക്കിഷ്ടം എസ്‍യുവികളോട്. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിഞ്ഞ സ്വകാര്യ വാഹനങ്ങളിൽ 65 ശതമാനവും എസ്‌യുവി (സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ) വിഭാഗത്തിലുള്ളതാണ്. അതേസമയം കഴിഞ്ഞ 15 വർഷമായി കാർ വിപണിയിൽ ഏറ്റവും അധികം വിൽപന നേടിയിരുന്ന ചെറു കാറുകൾ (സെഡാനുകളും ഹാച്ച്ബാക്കുകളും) 2009നു ശേഷം ഏറ്റവും കുറഞ്ഞ വിൽപനയിലെത്തി.
സൊസൈറ്റി ഓഫ് ഓട്ടമൊബീൽ മാനുഫാക്ചേഴ്സിന്റെ (സിയം) കണക്കുകൾ പ്രകാരം 2009ൽ ആകെ കാർ വിൽപനയുടെ 79 ശതമാനമാനമായിരുന്ന ചെറു കാറുകൾ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 31% മാത്രം. മാരുതി സുസുക്കി ഓൾട്ടോ പോലുള്ള എൻട്രി ലെവൽ കോംപാക്ട് കാറുകളോടുള്ള ആളുകളുടെ താൽപര്യം കുറഞ്ഞതാണ് ഇടിവിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി ബെസ്റ്റ് സെല്ലറായിരുന്നു മാരുതി സുസുക്കി ഓൾട്ടോ കഴിഞ്ഞ രണ്ട് വർഷമായി വിൽപന കണക്കിൽ ആദ്യ പത്തിൽ പോലും ഇടം നേടിയിട്ടില്ല. ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര സ്കോർപിയോ, ടാറ്റ പഞ്ച്, മാരുതി ബ്രെസ എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.9 ലക്ഷം എസ്‍യുവികളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്. 11% വളർച്ച. കാറുകളുടെ വിൽപന 13% കുറഞ്ഞു.
കാറു വാങ്ങാൻ 12 ലക്ഷം രൂപ
കാർ വിപണിയിൽ വലിയ കാറുകളുടെ വിൽപന കൂടിയതോടെ രാജ്യത്ത് ഒരു കാർ വാങ്ങാനുള്ള ശരാശരി വിലയിൽ 50% വർധനയുണ്ടായി. ആകെ വാഹന വിൽപനയുടെ കണക്കുകൾ പ്രകാരം 12 ലക്ഷം രൂപയാണ് ഇന്ത്യയിൽ ഒരു കാറിന്റെ ശരാശരി വില. വില കൂടിയ കാറുകളുടെ വിൽപന ഉയർന്നതാണ് വില ശരാശരി ഉയരാൻ കാരണം.