അന്ന് അഭിനന്ദൻ വെടിവച്ചിട്ട എഫ് 16; ഇന്ത്യക്ക് മുന്നിൽ പരാജയപ്പെട്ട് പാക്ക് വിമാനങ്ങൾ

Mail This Article
ഇന്ത്യൻ അതിർത്തിയിൽ അക്രമണം നടത്താൻ ശ്രമിച്ച പാക്കിസ്ഥാന്റെ രണ്ട് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സർഗോദ എയർബേസിൽ നിന്ന് പറന്നുയർന്ന എഫ് 16 വിമാനം സർഫസ് ടു എയർ മിസൈൽ ഉപയോഗിച്ചാണ് തകർത്തത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ സേനയുടെ രണ്ട് പ്രധാന വിമാനങ്ങളാണ് അമേരിക്കൻ നിർമിത എഫ് 16 ഫ്ലൈയിങ് ഫാൽക്കണും ചൈനീസ് നിർമിത ജെഎഫ് 17 തണ്ടറും. 2019 ലെ ബാലാക്കോട്ട് സർജിക്കൽ സ്ട്രൈക്കിൽ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ എഫ് 16 വെടിവച്ചിട്ടിരുന്നു.
ലോക്ഹീഡ് മാർട്ടിൽ എഫ് 16 ഫ്ലൈയിങ് ഫാൽക്കൺ
അമേരിക്കൻ നിർമിത പോർവിമാനമാണ് എഫ്–16. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പോർവിമാനങ്ങളിലൊന്നാണ് എഫ് 16 ഫൈറ്റിങ് ഫാൽക്കൺ. യുഎസിന് പുറമെ 25 രാജ്യങ്ങൾ ഉപയോഗിക്കുന്നു. 1978 ഓഗസ്റ്റ് 17നാണ് നിർമാണം ആരംഭിക്കുന്നത്. 2018 ജൂൺ വരെ 4606 എഫ് 16 വിമാനങ്ങൾ നിർമിച്ചിട്ടുണ്ട്. 1983 ലാണ് എഫ് 16 പാക്ക് വ്യോമസേനയുടെ ഭാഗമായത്. 1986 ലെ സോവിയറ്റ് - അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച വിമാനങ്ങളെ വെടിവച്ചിടാൻ പാക്ക് എയർഫോഴ്സ് ഉപയോഗിച്ചത് ഈ വിമാനമായിരുന്നു. ഭാരം കുറഞ്ഞ അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചെടുത്തത്. പിന്നീട് ഓരോ അവസരത്തിലും പുതിയ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു.
എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എഫ്–16 യുദ്ധവിമാനങ്ങള്‍. ആക്രമണങ്ങള്‍ നടത്തുന്നതിനും പ്രതിരോധം തീര്‍ക്കുന്നതിനും എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കാനാകും. 1999ൽ കാർഗിൽ യുദ്ധസമയത്ത് പാക്കിസ്ഥാൻ അതിർത്തിയിൽ റോന്തു ചുറ്റാൻ പിഎഎഫ് എഫ്–16എസ് ഉപയോഗിച്ചിരുന്നു.
ഒരാൾക്കു പറത്താവുന്ന വിമാനത്തിന്റെ നീളം ഏകദേശം 49 അടിയാണ് (15.06 മീറ്റർ) 9.96 മീറ്റർ വിങ്സ്പാനും 4.88 മീറ്റർ ഉയരവും 8570 കിലോഗ്രാം ഭാരവും 16 അടി ഉയരവുമുണ്ട് എഫ് 16ന്. വഹിക്കാവുന്ന പരമാവധി ഭാരം 12000 കിലോഗ്രാമാണ്. മണിക്കൂറിൽ 2120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും ഈ ഫൈറ്റർ ജെറ്റിന്. ജനറൽ ഡൈനാമിക്സും ലോക്ഹീഡ് മാർട്ടിനുമാണ് ഈ വിമാനങ്ങൾ നിർമിക്കുന്നത്. 20എംഎം തോക്ക്, റോക്കറ്റുകൾ, ബോംബുകൾ, എയർ ടു എയർ, എയർ ടു സർഫൻ മിസൈലുകൾ എന്നിവയുണ്ട് ഈ വിമാനത്തിൽ. 50000 അടി ഉയരത്തിൽ വരെ എഫ് 16ന് പറന്നുയരാം.
ജെഎഫ് 17 തണ്ടർ
പാക്കിസ്ഥാൻ എയ്റോനോട്ടിക്കൽ കോംപ്ലക്സും ചെങ്ഡു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയും ചേർന്നാണ് ജെഎഫ് 17 എന്ന ജോയിന്റ് ഫൈറ്റർ- 17 നിർമിച്ചിരിക്കുന്നത്. നാലാം തലമുറയില്‍പെട്ട യുദ്ധവിമാനം നിർമിക്കുകയെന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും സംയുക്ത ശ്രമമാണ് ജെഎഫ് 17 ന്റെ പിറവിക്കു കാരണമായത്. എന്നാല്‍ ഇരുരാജ്യങ്ങളുടേയും പ്രതീക്ഷയ്ക്കനുസരിച്ചുള്ള യുദ്ധവിമാനമാകാന്‍ ജെഎഫ് 17 ന് സാധിച്ചില്ലെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാക്കിസ്ഥാൻ വ്യോമസേനയുടെ പക്കലുള്ള ജെ 7 എന്ന യുദ്ധ വിമാനത്തിന്റെ പിൻഗാമിയായാണ് ജെഎഫ് 17 അറിയപ്പെടുന്നത്.
ഒരാൾ പറപ്പിക്കുന്നതും രണ്ടുപേർ പറപ്പിക്കുന്നതുമായ മോഡലുകൾ ജെഎഫ് 17നുണ്ട്. 47 അടി നീളവും 31 അടി ചിറക് വടിവും 15 അടി ഉയരവുമുണ്ട് വിമാനത്തിന്. 13500 കിലോഗ്രാം ഭാരം വരെ വഹിച്ച് ഉയരാനാകും. 1.9 മാക്ക് (1910 കിലോമീറ്ററാണ് ഉയർന്ന വേഗം) 1359 കിലോമീറ്ററാണ് ക്രൂസ് സ്പീഡ്. 55500 അടി ഉയരത്തിൽ വരെ ഈ വിമാനത്തിന് പറക്കാനാകും.