ഇന്ത്യയുടെ പ്രതിരോധം ചുമക്കുന്ന ചുമലുകളിതാ...

Mail This Article
പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പു ചീട്ടായ എസ് 400 ട്രയംഫ് പ്രതിരോധ സംവിധാനം ചുമക്കുന്നത് മൂന്നു വമ്പൻമാർ. ഉരാൽ, എംസികെടി, ബാസ് എന്നിങ്ങനെ മൂന്നു ഓഫ് റോഡ് ഹെവിഡ്യൂട്ടി ട്രക്കുകളിലാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനം ഉറപ്പിച്ചിരിക്കുന്നത്. മികച്ച സൈനിക വാഹനങ്ങളെന്നു പേരെടുത്ത ഈ ട്രക്കുകളില്ലെങ്കിൽ എസ് 400 ന് പാതി ജീവനേയുള്ളൂ. റഡാറുകൾ മുതൽ ലോഞ്ചറുകൾ വരെയുള്ള പ്രതിരോധ സംവിധാനം ഈ ട്രക്കുകളിൽ ഉറപ്പിച്ചിരിക്കയാണ്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ കൃത്യമായി പ്രതിഷ്ഠിച്ചാലേ സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുകയുള്ളു. ഈ പ്രതിഷ്ഠ ഉറപ്പാക്കുകയാണ് വമ്പൻ ട്രക്കുകളുടെ ദൗത്യം.
എം സി കെ ടി 7930 എന്ന എട്ടു വീൽ ഡ്രൈവ് വാഹനത്തിലാണ് റഡാർ ഘടിപ്പിച്ചിരിക്കുന്നത്. കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം ഊരാൽ 532301 എട്ടു വീൽ ഡ്രൈവിലും ലോഞ്ചറുകൾ ബാസ് 64022 ആറു വീൽ ഡ്രൈവ് ട്രാക്ടർ ലോറിയിലും ഉറപ്പിച്ചിരിക്കുന്നു. ഏതൂ സാഹചര്യത്തിലും പാറ പോലെ ഉറച്ചു നിൽക്കാൻ ശേഷിയുള്ള ഈ വാഹനങ്ങളെ പരിചയപ്പെടാം.

എം സി കെ ടി 7930
ബെലാറൂസിലെ മിൻസ്ക് ആസ്ഥാനമായുള്ള ഹെവി ട്രക്ക് നിർമ്മാതാവാണ് എം സി കെ ടി. പട്ടാള വാഹനങ്ങൾ ഈ പേരിലാണെങ്കിൽ സിവിലിയൻ ലോറികൾക്ക് വോളാറ്റ് എന്നാണ് നാമം. ബെലോറഷ്യൻ ഭാഷയിൽ ഭീമൻ എന്ന് അർത്ഥം. തോണ്ണൂറുകളിൽ വികസിപ്പിച്ചെടുത്ത എം സി കെ ടി 7930 രണ്ടായിരത്തിൽ റഷ്യൻ സൈന്യത്തിൽ ജോലി തുടങ്ങി. എട്ടു വീലുകളിലും ഡ്രൈവുള്ള വാഹനത്തിന്റെ ബുള്ളറ്റ് പ്രൂഫ് ക്യാബിനിൽ മൂന്നു പേർക്ക് സഞ്ചരിക്കാം.
സാധാരണ സിവിലിയൻ ട്രക്കുകളെക്കാൾ വലുപ്പമുണ്ട്. നീളം 12.7 മീറ്റർ, വീതി 3 മീറ്റർ, ഉയരം 3.29 മീറ്റർ. ഭാരം 20.5 ടണ്ണും ഭാരവാഹക ശേഷി 24 ടണ്ണുമാണ്. 500 ബി എച്ച് പി എട്ടു സിലണ്ടർ ടർബോ ഡീസൽ എൻജിന്‍, ആറ് സ്പീഡ് മാനുവൽ ഗിയർ ബോക്സ്. എല്ലാ സമയത്തും എട്ടു വീൽ ഡ്രൈവിലാണ് ഓട്ടം. റോഡിൽ 70 കി.മീയും ടാർ റോഡല്ലെങ്കിൽ 40 കി.മിയും പരമാവധി വേഗം. ഓഫ് റോഡിൽ 20 കി.മീ വേഗമെടുക്കും. ഫുൾ ടാങ്കടിച്ചാൽ 1000 കി.മീ. സഞ്ചരിക്കാം.

ദൗത്യത്തിനിടെ പഞ്ചറാകാതിരിക്കാൻ എല്ലാ ചക്രങ്ങൾക്കും എയർ ഇൻഫ്ലേഷൻ സംവിധാനമുണ്ട്. 45% വരെയുള്ള കയറ്റം, 30% ചെരിവുകൾ, 600 മില്ലിമീറ്റർ ഉയരമുള്ള പടികൾ, 2 മീറ്റർ വീതിയുള്ള കുഴികൾ എന്നിവ ഈ ഭീമൻ അനായാസം താണ്ടും. 1.4 മീറ്റർ ആഴമുള്ള വെള്ളത്തിലൂടെയും സഞ്ചരിക്കും.

എസ് 400 നു പുറമെ റഷ്യൻ സേനയുടെ വിവിധ ആയുധ സംവിധാനങ്ങൾ ഘടിപ്പിക്കാനും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്.
ഊരാൽ 532301
റഷ്യയിലെ ഊരാൽ ഓട്ടോമൊഹിൽസ് നിർമിക്കുന്ന ഈ വാഹനം ഷാസിയിൽത്തന്നെ ഉറപ്പിച്ച ലോഡ് ബോഡിയായോ വിവിധ തരത്തിലുള്ള ലോഡുകൾ വലിക്കുന്ന ട്രാക്ടറായോ ഉപയോഗിക്കാം. രണ്ടുപേർക്ക് ഇരിക്കാനാവുന്ന കാബിൻ. 8.6 മീറ്റർ നീളവും 2.5 മീറ്റർ വീതിയും 3.19 മീറ്റർ ഉയരവുമുണ്ട്. ഭാരം 10 ടണ്ണും പേലോഡ് ശേഷി 21.9 ടണ്ണുമാണ്.
യാംസ് 238 ബി 14.86 ലീറ്റർ വി എട്ട് ഡീസൽ എൻജിന് 300 ബിഎച്ച് പി 1,180 എൻ എം ടോർക്ക്. എട്ടു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ. ലോക്കബിൾ സെൻട്രൽ ഡിഫറൻഷ്യലുള്ള രണ്ട് ഘട്ട ട്രാൻസ്ഫർ കേസാണ് എട്ടു വീലുകളിലേക്കും ശക്തിയെത്തിക്കുന്നത്. പരമാവധി വേഗം 85 കി.മി. രണ്ടു ടാങ്കുകളിലായി 494 ലീറ്റർ ഇന്ധന ശേഷി. നിറച്ചാൽ 1,235 കി.മീ. ഓടും.

ബാസ് 64022
റഷ്യയിലെ ബ്രയാൻസ് ഓട്ടൊമൊബിൽസ് നിർമിക്കുന്ന 6×6 ട്രാക്ടർ. റഡാറുകൾ, മിസൈലുകൾ എന്നിവ വഹിക്കുന്ന വിവിധ തരത്തിലുള്ള സെമി ട്രെയിലറുകൾ വലിക്കാൻ ഈ ട്രാക്ടറിനു കഴിയും. ഫുൾ ഫോർവേഡ് കൺട്രോൾ കാബിനിൽ മൂന്നു പേർക്ക് ഇരിക്കാം. ചെറിയ ആയുധ ആക്രമണങ്ങളിൽ നിന്നോ ആർട്ടിലറി ശകലങ്ങളിൽ നിന്നോ യാത്രക്കാരെ സംരക്ഷിക്കാനുള്ള സംവിധാനമുണ്ട്.
നീളം 9.1 മീറ്ററും വീതി 2.75 മീറ്ററും ഉയരം 2.85 മീറ്ററുമാണ്. ഭാരം 16.3 ടണ്‍, പേലോഡ് ശേഷി 15 ടണ്‍. 470 ബിച്ച് പി ഡീസൽ എഞ്ചിൻ. വാഹനത്തിന്റെ ഉയരം കുറയ്ക്കാനും മണ്ണിലും വെള്ളത്തിലും നിന്ന് എഞ്ചിൻ ഇൻഡക്ഷൻ സിസ്റ്റത്തെ സംരക്ഷിക്കാനുമായി ക്യാബിനു പിന്നിലാണ് എൻജിൻ. പരമാവധി വേഗം 70 കി.മീ.
ആറ് ചക്രങ്ങളെയും പ്രവർത്തിപ്പിക്കുന്ന ഫുൾ ടൈം ഓൾ വീൽ ഡ്രൈവ് സിസ്റ്റവും സെൻട്രൽ എയർ ഇൻഫ്ലേഷൻ സിസ്റ്റവുമുണ്ട്. 60% വരെ ഗ്രേഡിയന്റുകൾ, 40% വരെ വശങ്ങളിലെ ചെരിവുകൾ, 500 മില്ലിമീറ്റർ ഉയരമുള്ള പടികൾ എന്നിവയിലൂടെ അനായാസം സഞ്ചരിക്കും. 600 മില്ലിമീറ്റർ വീതിയുള്ള കുഴികളിലൂടെ കടക്കാനും 1000 മില്ലിമീറ്റർ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും.
എ എൻ 124, എ എൻ 22 അല്ലെങ്കിൽ സമാന വലുപ്പമുള്ള വിമാനങ്ങളിൽ കയറ്റിക്കൊണ്ടു പോകാനാകും. ഇന്ത്യയിൽ സൂപ്പർ ഹെർക്കുലീസിലും സി 17 ഗ്ലോബ് മാസ്റ്ററിലും കയറും.