ഇരുളിന്റെ തട്ടം കണ്ണിനു മുകളിലേക്കു വീണുപോയ ഒരു പാവം സ്ത്രീ!

Mail This Article
കോഴിക്കോടങ്ങാടിയിൽ വൃശ്ചികത്തിലെ ഒരു രാത്രി. നിയോൺ ബൾബുകളുടെ വെളിച്ചത്തിന് തണുത്ത സുലൈമാനിയുടെ നിറം ! അടഞ്ഞ കടകൾക്കു നടുവിൽ റോഡിൽ അലി കാർ നിർത്തി പുറത്തിറങ്ങിയിട്ടു പറഞ്ഞു... ഇവിടെയായിരുന്നു അങ്ങാടി സിനിമയുടെ ഷൂട്ടിങ്. രാത്രിയോട്ടം കഴിഞ്ഞ് മടങ്ങുന്ന ഒരോട്ടോ മുളിപ്പറന്നു വന്ന് കാറിനു പിന്നിൽ ഇരുന്നു. അലിയുടെ പരിചയക്കാരനാണ് ഓട്ടോക്കാരൻ. അയാൾ ചോദിച്ചു... അലീക്കാ, നിങ്ങള് ജയനെ ഒന്നെടുക്കുവോ? അലി നിവർന്നു, കലി നിറഞ്ഞു. തോളുകൾ വിരിഞ്ഞു, ചുണ്ടുകൾ വിടർന്നു.
What did you say? Beggars? May be we are poor... coolies... trolley pullers... but we are not beggars! You enjoy this status in life because of our sweat and blood! Let it be the last time... if you dare to say that word once more, I will pull out your bloody tongue.
സ്വയം മറന്ന് അലി ! ഡയലോഗിന്റെ അലയൊലി ! ആരാധനയോടെ ഓട്ടോക്കാരൻ പറഞ്ഞു... അങ്ങാടിയുടെ ഷൂട്ടിങ് നേരിട്ടു കണ്ടിട്ടുണ്ട് അലീക്ക. ജയനോടു സംസാരിച്ചിട്ടുണ്ട്. ഈ ഡയലോഗ് പറയിപ്പിച്ചിട്ടുമുണ്ട്. കോഴിക്കോട് അങ്ങാടിയിൽ ഷൂട്ടിങ് നടക്കുമ്പോൾ അലി പത്താം ക്ളാസിലാണ്. അങ്ങാടി റിലീസായത് 1980 ഏപ്രിലിൽ. ജയൻ മരിച്ചത് അതേവർഷം നവംബറിൽ.
ആൾക്കൂട്ടം കാണുമ്പോൾ നാണിക്കുമായിരുന്നു ജയൻ. അന്നേരം കവിളിൽ തെളിയും രണ്ടു നുണക്കുഴികൾ! പത്തിൽ പഠിത്തം നിർത്തിയ അലി ഡ്രൈവിങ് പഠിച്ചു. ഗൾഫിൽപ്പോയത് അയൽവാസിയായ സൈനബയുടെ ഖൽബുമായാണ്. ആറു വർഷം ഗൾഫിൽ ജോലി ചെയ്തു. അതിനിടെ സൈനബയ്ക്ക് കണ്ണിന് ദീനം വന്നു. അലി അയയ്ക്കുന്ന കത്തുകൾ വായിക്കാൻ കഴിയാതെ വന്നതായിരുന്നു തുടക്കം. ഭർത്താവിന്റെ കത്തുകൾ വായിച്ചു കൊടുക്കാൻ സൈനബ മറ്റുള്ളവരുടെ സഹായം തേടി. അതോടെ ഖൽബ് ഖൽബിനോടു മിണ്ടുന്ന ഭാഷ കത്തിൽ എഴുതാൻ സ്വാതന്ത്ര്യമില്ലാതെയായ അലി ഗൾഫിൽ നിന്ന് മടങ്ങിയെത്തി. ആദ്യം സ്വന്തമായി കാർ വാങ്ങി കോഴിക്കോട്ട് ടാക്സി ഓടിച്ചു. കോവിഡ് കാലത്ത് ടാക്സി വിറ്റു. ഇപ്പോൾ മറ്റൊരാളുടെ ടാക്സിയിൽ ഡ്രൈവറാണ്.
ഒരു ഒറ്റമൂലി ചികിൽസയാണ് സൈനബയുടെ കാഴ്ച പൂർണമായും കളഞ്ഞതെന്ന അറിവാണ് അലിയുടെ സങ്കടം. തമിഴ്നാട്ടിലെ ഒട്ടംഛത്രത്തിൽ ഒരു കണ്ണുവൈദ്യൻ. നേരം വെളുക്കുംമുമ്പ് കൃഷ്ണമണിയിൽ ഇറ്റിക്കുന്ന ഒറ്റമൂലിയായിരുന്നു ചികിത്സ. സൈനബയുടെ കണ്ണിലേക്ക് തുള്ളിമരുന്ന് ഒഴിക്കുമ്പോൾ വൈദ്യൻ തുമ്മി. മരുന്ന് അധികം കണ്ണിൽ വീണു.
തുമ്മലിനു കാരണം അന്നേരം അലി പൂശിയിരുന്ന അത്തറിന്റെ അമിതഗന്ധം കൊണ്ടുള്ള അലർജിയാണെന്ന് വൈദ്യൻ ന്യായം പറഞ്ഞതിന്റെ സങ്കടം അലിക്ക് ഇന്നും മാറിയിട്ടില്ല. അതിൽപ്പിന്നെ കാറിനുള്ളിൽപ്പോലും സുഗന്ധമില്ലാതെയാണ് അലിയുടെ ജീവിതം.
പെട്ടെന്ന് കറന്റു പോയി. കോഴിക്കോടങ്ങാടിയെ ഇരുൾ വിഴുങ്ങി. അലി പറഞ്ഞു... ഇങ്ങനെയാണ് എപ്പോഴും ന്റെ സൈനബയുടെ ജീവിതം. പ്രജ്ഞ നഷ്ടപ്പെട്ടു നിൽക്കെ എന്റെ മുന്നിൽത്തെളിഞ്ഞു, ഇരുളിന്റെ തട്ടം കണ്ണിനു മുകളിലേക്കു വീണുപോയ ഒരു പാവം സ്ത്രീയുടെ മുഖം! കറന്റ് വേഗം വന്നു. അങ്ങാടി വീണ്ടും തെളിഞ്ഞു. കാറുമായി അലി മുന്നോട്ടോടി. കാഴ്ചയില്ലാത്തതിൽ ഓൾക്കു മാത്രം സങ്കടമില്ല. ഓള് എല്ലായിടത്തും പോകാറുണ്ട്. ഉപ്പയുടെ വീട് തലശ്ശേരി, ഉമ്മയുടെ വീട് പയ്യന്നൂര്. പനി വന്നാൽ ഫറോക്കിലെ ആശുപത്രി, കൊതി വന്നാൽ പാരഗൺ, നേർച്ചയ്ക്ക് അജ്മേർ ദർഗ.
അജ്മേർ വരെ തനിയെയോ എന്നു ഞാൻ സംശയിക്കെ അലി പറഞ്ഞു... ഓള് ഒരിടത്തും തനിച്ചാവില്ല. സ്ഥിരമായി കൂട്ടാൻ വരുന്ന ഓട്ടോക്കാരുണ്ട്. അജ്മേറിലും പതിവായി പോകുന്ന പള്ളികളിലും സന്നദ്ധസംഘടനകളിലെ കുട്ടികളുണ്ട്. അവർക്കെല്ലാം ഓളെ അറിയാം. സ്റ്റേഷനിൽ വന്നു കൂട്ടിക്കൊണ്ടു പോകും.
ആദ്യമൊക്കെ സൈനബ അറിയാതെ അലി പിന്നാലെ പോകുമായിരുന്നു. ഒരു തവണ കണ്ണൂർ റയിൽവേ സ്റ്റേഷനിലെ തിരക്കിനിടയിൽ അലിയുടെ കൈ അവളെയൊന്നു തട്ടി. അവൾക്കു ആളെ മനസ്സിലായി.
ഇനി ഇങ്ങളെന്നെ പറ്റിക്കരുത്... എന്നു പറഞ്ഞ് സൈനബ കരഞ്ഞു. അതിൽപ്പിന്നെ അതിനു ശ്രമിച്ചിട്ടില്ല അയാൾ. സൈനബ ഗ്യാസ് കത്തിക്കുമ്പോൾ, മൂർച്ചയുള്ള കത്തി കൊണ്ട് ചെറിയുള്ളി അരിയുമ്പോൾ ഒക്കെ അയാൾ പേടിച്ചിരുന്നു, അതും പണ്ട്.
26–ാം വയസ്സിനു ശേഷം സ്വന്തം മുഖം കണ്ടിട്ടില്ല സൈനബ. മുടി നരച്ചോ എന്നറിയാൻ അയാളെക്കൊണ്ട് എണ്ണി നോക്കിക്കും. അയാൾ കൃത്യമായി എണ്ണിപ്പറയും.
അലി ചിരിച്ചു... വീട്ടിലെത്തിയാൽ രണ്ടു കുപ്പി വള എടുത്ത് കൈയിലിടും. ഞാൻ എവിടെപ്പോയാലും സൈനബ അറിയും. അത് എന്റെ സുരക്ഷയ്ക്കു വേണ്ടി അവളുടെ വിശ്വാസത്തിനാണത്.
ഇനിയെപ്പോഴെങ്കിലും സൈനബയുടെ കണ്ണുകളിലെ വെളിച്ചം തിരിച്ചു കിട്ടിയാലോ?
ഓടിച്ച വഴികളിലൂടെ ഓളെയും കൂട്ടി ഞാൻ റിവേഴ്സ് ഓടിക്കും. അത് ഈ ജീവിതത്തിൽ ഉണ്ടാവില്ല. കുളി കഴിഞ്ഞു വരുമ്പോൾ നിറുകയിലൊരുമ്മ കൊണ്ട് ഞാൻ തല തുവർത്തിയത് നേരെയായില്ലെന്ന് ഓള് അറിയും. രാത്രി വൈകി ഓട്ടം കഴിഞ്ഞ് വരുമ്പോൾ എന്റെ നെറ്റിയിലെ ഞരമ്പുകൾ തുടിച്ചു നിന്നാൽ ഓള് തൊട്ടറിയും എനിക്കു തലവേദനയുണ്ടെന്ന്. കാഴ്ചയെക്കാൾ വലുതാണ് ഉൾക്കാഴ്ച !
ബൈപാസിലെ ഹോട്ടലിനു മുന്നിൽ എന്നെ ഇറക്കി അലി യാത്ര പറഞ്ഞു. രാത്രി തുറന്നിരിക്കുന്ന ബിരിയാണിക്കട കണ്ടുപിടിക്കണം. സൈനബയ്ക്കു പാഴ്സൽ വാങ്ങണം. വെളിച്ചത്തിന്റെ കൂർത്ത സൂചികൊണ്ട് ഇരുട്ടിനെ കീറി അലിയുടെ കാർ മുന്നോട്ട്.
ഇരുളിലപ്പോഴുദിക്കുന്നു നിന്മുഖം !
കരുണമാം ജനനാന്തര സാന്ത്വനം !