ADVERTISEMENT

വേളാച്ചേരിയിലെ നാഷനൽ ഹൈവേയിൽ മുതലകൾ നീന്താനിറങ്ങിയ മഹാപ്രളയത്തിനു പിന്നാലെയാണ് അഖിൽ പി. ധർമജനെന്ന യുവാവ് ചെന്നൈയിൽ ട്രെയിനിറങ്ങുന്നത്.  പ്രളയം കഴിഞ്ഞ മഹാനഗരത്തിന് മഴ നനഞ്ഞ് ഉണങ്ങാത്ത പെൺമുടിയുടെ ഈർപ്പമണമായിരുന്നു. 

സിനിമയുടെ ഓഡിഷനു വന്ന കൂട്ടുകാരനൊപ്പം എത്തിയതാണ് അഖിൽ. കൂട്ടുകാരൻ ഫിലിം സ്റ്റുഡിയോയിലേക്കു കയറിയപ്പോൾ കൂടെച്ചെന്ന അഖിലിനെ കയറ്റിയില്ല. നഗരത്തിലൂടെ അഖിൽ അലഞ്ഞു നടന്നു.  പ്രളയകാലത്തെ അനുഭവങ്ങൾ തമിഴ്നാട്ടുകാരിൽ നിന്ന് കേട്ടറിഞ്ഞപ്പോൾ അതൊരു നോവലാക്കാൻ മോഹം തോന്നി.  ആ നോവൽ എഴുതാൻ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ മഹാപ്രളയത്തെപ്പറ്റി 2018 എന്ന ഹിറ്റ് സിനിമയ്ക്ക് അഖിൽ പിന്നീട് തിരക്കഥയെഴുതി, എവരി മാൻ ഈസ് എ ഹീറോ എന്ന് അടിക്കുറിപ്പുമിട്ടു!

ആദ്യ കാഴ്ചയിൽ തുടങ്ങിയ പ്രണയമാണ് ചെന്നൈ നഗരത്തോട് അഖിൽ പി. ധർമജനെന്ന എഴുത്തുകാരന്. നോവലെഴുതാൻ ചെന്നൈയിലേക്കു വീണ്ടും പോകണമെന്നു പറഞ്ഞാൽ നോ എന്നേ പറയൂ അച്ഛനും അമ്മയും. കാരണം വീട്ടിലുള്ളത് ഇല്ലായ്മയുടെ നോവലാണ്.  അതുകൊണ്ട് ചെന്നൈ സിനിമാ അക്കാദമിയിൽ അഡ്മിഷൻ ശരിയാക്കി. ചെന്നൈയിൽ നിൽക്കാനൊരു കാരണവുമായി. 

രണ്ടു വർഷത്തെ ചെന്നൈവാസത്തിനിടെ രണ്ടു കാര്യങ്ങളാണ് അഖിൽ പഠിച്ചത്. ഒന്ന്, പത്തു രൂപയുണ്ടെങ്കിൽ ഒരു ദിവസം സുഖമായി ജീവിക്കാം. രണ്ട്, ചെന്നൈക്കാർ വറചട്ടിയിലെ അരിമണികളാണ്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ സ്ഥാപിച്ചതാണ് അമ്മ ഉണവകം എന്ന ഭക്ഷണശാലകൾ. അവിടെ ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടും. റോഡരികിൽ നിന്ന് അഖിലൊരു ഡബ്ബ വാങ്ങി. അതുമായി എന്നും രാവിലെ അമ്മ ഉണവകത്തിൽ പോയി 10 ഇഡ്ഡലി വാങ്ങും. രാവിലെ 3, ഉച്ചയ്ക്ക് 4, വൈകിട്ട് 3. അങ്ങനെ 10 ‌രൂപ മതി ഒരു ദിവസം കഴിയാൻ!

ചെന്നൈയിൽ കല്യാണങ്ങളും സ്വീകരണങ്ങളും ധാരാളമുണ്ട്. ഡെക്കറേഷൻ സംഘത്തിനു വേണ്ടി ബലൂൺ വീർപ്പിക്കുക, പാചക സംഘത്തിനൊപ്പം ചേർന്നു പച്ചക്കറി അരിയുക, ഫോട്ടോഗ്രഫർമാരുടെ സഹായിയായി ലൈറ്റ് പിടിക്കുക.. ഇങ്ങനെ പത്തു രൂപ കണ്ടെത്താൻ പല വഴികൾ. ഒരു ദിവസം രാവിലെ ഇഡ്ഡലിയും വാങ്ങി, അമ്മാവെ വണങ്കാത് ഉയിരില്ലയേ എന്ന പാട്ടും പാടി അക്കാദമിയിലേക്കു പോകുമ്പോൾ പെട്ടെന്ന് മഴ !  എല്ലാ മലയാളിയെയും പോലെ അഖിലും അടുത്തുള്ള കടത്തിണ്ണയിലേക്ക് ഓടിക്കയറി; നനയാൻ മടി.  എന്നാൽ സ്കൂൾ കുട്ടികൾ, ഓഫിസിൽ പോകുന്നവർ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, ഭിക്ഷക്കാർ, ചുമടെടുക്കുന്നവർ, തൊഴിലാളികൾ എല്ലാവരും മഴയത്തു തന്നെയുണ്ട്. അവരുടെയെല്ലാം മുഖത്ത് മല്ലിപ്പൂ വിരിയുംപോലെ ചിരി ! സാധാരണ കാണാത്ത ഭാവമാണത്.

പൊതുവേ, ചൂടുകൂടിയ നഗരമാണ് ചെന്നൈ. വറചട്ടിയിലെ അരിമണികളെപ്പോലെയാണ് ആളുകളുടെ പെരുമാറ്റവും പ്രതികരണവും. പെട്ടെന്നു ചൂടാവും. എന്നെടാ, പോടാ എന്ന മട്ടിലാണ് പ്രണയിക്കുന്നതുപോലും. മഴ വന്നപ്പോൾ എല്ലാവരും തണുത്തു. കാലാവസ്ഥ ഒരു ജനതയുടെ വികാരങ്ങളെ എത്ര ആഴത്തിൽ ബാധിക്കുന്നുണ്ടെന്ന് അന്ന് അഖിൽ തിരിച്ചറിഞ്ഞു.

കടത്തിണ്ണയിൽ നിന്ന അഖിലിനെ ആരോ വിളിച്ചു: ഇറങ്ങി വാടാ..

അഖിൽ പറഞ്ഞു... നീ പോടാ.

കാരണമുണ്ട്. പോക്കറ്റിൽ 100 രൂപയുണ്ട്. അതു നനഞ്ഞാൽ ശരിയാവില്ല.  അത് 10 ദിവസത്തെ ഭക്ഷണത്തിനുള്ള തുകയാണ്.  ആ നൂറു രൂപ തട്ടിയെടുക്കാൻ നോക്കിയതുകൊണ്ടാണ് പിറ്റേന്നു രാവിലെ മെട്രോ ട്രെയിനിൽ വച്ച് ഒരു ട്രാൻസ്ജെൻഡറെ അഖിൽ പിടിച്ചു തള്ളിയത്. ട്രാൻസ്ജെൻഡറിനും വാശിയായി. അഖിലിന്റെ പോക്കറ്റിൽ പിടുത്തമിട്ടു. തടയാൻ അഖിൽ. തട്ടിപ്പറിക്കാൻ ട്രാൻസ്ജെൻഡർ. പിടിവലി. ഡെനിം ഷർട്ടിന്റെ പോക്കറ്റും കീറി നൂറു രുപയുമായി അവർ പോയി. സംഭവം കണ്ട റയിൽവേ സ്റ്റേഷനിലെ പൊലീസുകാരൻ ആ ട്രാൻസ്ജെൻഡറിനെ കണ്ടമാനം തല്ലി. 

പിറ്റേന്ന് റയിൽവേ സ്റ്റേഷനിൽ ‌അഖിലിനെ കാത്തുനിൽപ്പുണ്ടായിരുന്നു ഒരു സംഘം ട്രാൻസ്ജെൻഡറുകൾ. ഒരു പുത്തൻ ഷർട്ട് അഖിലിനു സമ്മാനിച്ചിട്ട് ആ ട്രാൻസ്ജെൻഡർ പറഞ്ഞു... ഇന്നലെ നീ എന്നെ അവഗണിച്ചിരുന്നെങ്കിൽ നിന്റെ ഷർട്ട് ഞാൻ കീറില്ലായിരുന്നു. പൈസയും എടുക്കില്ല.  അവഗണന ഞങ്ങൾ സഹിക്കും. അതു ഞങ്ങൾ എപ്പോഴും അനുഭവിക്കുന്നതാണ്.

അവൻ ചോദിച്ചു... ആ നൂറു രൂപ?

‌ആ പൊലീസുകാരൻ തട്ടിപ്പറിച്ചെടുത്തു.  അതിൽ അവർക്കു സങ്കടമില്ല. തട്ടിപ്പറിക്കലുകൾ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഉടലിന്റെ ഓരോ അണുവും നിരന്തരം അത് അനുഭവിക്കുന്നു. ചെന്നൈയിലെ മെട്രോ സ്റ്റേഷനുകളിലുള്ള ട്രാൻസ്ജെൻഡറുകളെല്ലാം അഖിലിനു പരിചയക്കാരായി. അവരിൽ ചിലർ ഭക്ഷണസാധനങ്ങളുമായി പ്ളാറ്റ്ഫോമിൽ അഖിലിനെ കാത്തു നിന്നു. നല്ല രുചിയോടെ പായസമുണ്ടാക്കാൻ അഖിലിന് അറിയാം.  ചെറിയ ഡബ്ബയിൽ ചൂടുപായസവുമായി പ്ളാറ്റ്ഫോമിലെ ബഞ്ചിൽ അടുത്തിരുന്ന അഖിലിനോട് അവർ ചോദിച്ചു... നിനക്ക് നാണക്കേടുണ്ടോ? ഞങ്ങൾ മാറിയിരിക്കണോ?

അഖിൽ പറഞ്ഞു... എവിടെ ഇരിക്കാനും എനിക്കു നാണക്കേടില്ല. അവർക്കു സന്തോഷമായി... നല്ല സ്വാരസ്യമായിരിക്ക്!

സീറ്റിന്റെ വില അഖിലിന് നന്നായി അറിയാം. ആദ്യമെഴുതിയ നോവലുമായി കേരളത്തിലെ പ്രധാന ബുക്ക് സ്റ്റാളുകളിലെല്ലാം പോയിട്ടുണ്ട് അഖിൽ.  അഖിലിന്റെ നോവൽ അവർക്കാർക്കും വേണ്ട.  ബെന്യാമിൻ, സക്കറിയ, മുകുന്ദൻ, കെ.ആർ.മീര എന്നിവരുടെ പുസ്തകങ്ങൾ വച്ചതോടെ ഷെൽഫിലെ ഇടംതീർന്നു. അൽപം സ്പേസ് അ‍ഡ്ജ്സ്റ്റ് ചെയ്തിട്ട് ഉണ്ണി ആർ, ജി.ആർ ഇന്ദുഗോപൻ എന്നിവരെ വച്ചു. ഇതിനിടയിൽ നീയാർ ? അതായിരുന്നു അവരുടെ ഭാവം.

കടം വാങ്ങി ആയിരം കോപ്പി അച്ചടിച്ചതാണ് ആദ്യ നോവൽ. കുഞ്ഞുവീടാണ്. ടിവിയും കട്ടിലും മനുഷ്യരുമിരിക്കുന്ന മുറിയിൽ ആയിരം ബുക്കുകൾ കൂടി വന്നാലുള്ള സ്ഥിതി അറിയാമല്ലോ. പഴയൊരു ബാഗിൽ കുറച്ചു നോവലുകളുമെടുത്ത് അഖിൽ ആലപ്പുഴ ബസ് സ്റ്റാൻഡിലെത്തി. ആദ്യം വന്നത് തകഴിക്കുള്ള ബസ്. അതിൽ കയറി നോവൽ വിൽക്കാൻ തുടങ്ങി. നോവലിന്റെ വില തകഴിയിലേക്കുള്ള യാത്രക്കാർക്ക് നന്നായറിയാം.

പിന്നീട് ട്രെയിനിലായി പുസ്തക വിൽപന. ആലപ്പുഴ നിന്ന് കോഴിക്കോട്ടേക്കു ടിക്കറ്റെടുക്കും. നൂറു കോപ്പിയുമായി കയറും. അമ്പതെണ്ണം വിൽക്കും. അതോടെ അഖിൽ ഹാപ്പി. അങ്ങനെ കേരളത്തിലെ 12 ജില്ലകളിലെ റയിൽവേ സ്റ്റേഷനുകളിലും അഖിൽ ബുക്ക് വിറ്റിട്ടുണ്ട്. ബാക്കി രണ്ടു ജില്ലകളിൽ ട്രെയിനില്ല.

ചെന്നൈ അഖിൽ പി. ധർമജനു ഭാഗ്യനഗരം കൂടിയാണ്. ആ നഗരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ റാം കെയറോഫ് ആനന്ദി എന്ന നോവൽ അഖിലിന് എഴുത്തുകാരനെന്ന നിലയിൽ പുതിയ വിലാസം നൽകി. അഖിലിന്റെ പുസ്തകം ബുക്ക് സ്റ്റാളുകളുടെ ഏറ്റവും മുൻനിരയിൽത്തന്നെ വിലസാൻ തുടങ്ങി. തമിഴിൽ അഖിലിന് ഇഷ്ടപ്പെട്ട ഒരു പ്രയോഗമുണ്ട്; നല്ല സ്വാരസ്യമായിരിക്ക്. നല്ല രസമുണ്ടെന്ന് അർഥം. ചുറ്റും കൂട്ടുകാരും നിറയെ വായനക്കാരുമുള്ള ജീവിതത്തെപ്പറ്റി അഖിലിന് ഇപ്പോൾ പറയാനുള്ളതും അതുതന്നെ; നല്ല സ്വാരസ്യമായിരിക്ക്!

English Summary:

Akhil P. Dharmajan's journey from a struggling writer in Chennai, inspired by the 2018 Kerala floods, to success, showcasing his experiences with poverty, the city's culture, and unexpected friendships.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com