യാത്രക്കാരിയുടെ കൈയിൽ അമ്മ കൊടുത്തുവിട്ടത് രണ്ടു പാക്കറ്റ് മനോഹരം!

Mail This Article
മലയാളം അധ്യാപകൻ അക്ഷരശ്രീ വിനയചന്ദ്രനും ഹിന്ദി അധ്യാപിക വാനതി സൗഭാഗ്യലക്ഷ്മിയും വിവാഹിതരായിട്ട് നാലു മാസം. വാനതി ഇപ്പോൾ ഗർഭിണിയാണ്. ഗർഭത്തിന്റെ ആദ്യ ബഹിർസ്ഫുരണമായി കഴിഞ്ഞ ദിവസം പുലർച്ചെ ഛർദിക്കുമ്പോൾ വാനതി പിറുപിറുത്തു... മനോഹരം, വിനയേട്ടാ, മനോഹരം! മഴവില്ലുപോലെ വളഞ്ഞും പിന്നെ നിവർന്നും നിന്ന് ഛർദിക്കുന്നതിനെ മനോഹരം എന്നു വിശേഷിപ്പിക്കുന്നത് വിനയചന്ദ്രന് വിശ്വസിക്കാനേ കഴിഞ്ഞില്ല. അയാൾ പറഞ്ഞു... കഠിനം, ദുർബലം, അസഹനീയം, വേദനാജനകം.
അതിനെ തിരുത്തി വാനതി വീണ്ടും വിക്കി വിക്കിപ്പറഞ്ഞു.. മനോഹരം, മനോഹരം !
വിനയചന്ദ്രൻ അതിന്റെ വീഡിയോയെടുത്ത് അവരുടെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഉടനെ വാനതിയുടെ അമ്മയുടെ ഫോൺ വന്നു... മോനേ, അവൾ പറയുന്നത് നൂറണി അഗ്രഹാരങ്ങളിലെ മനോഹരത്തെപ്പറ്റിയാണ്. അതൊരു വിശേഷപ്പെട്ട പാലക്കാടൻ പലഹാരമാണ്. ഗർഭകാലത്തിന്റെ ആരംഭത്തിലുള്ള ആഗ്രഹമല്ലേ, സാധിച്ചുകൊടുക്കണം. അതിനു വിനയചന്ദ്രനു മടിയൊന്നുമില്ല. രണ്ടു മൂന്നു ദിവസമായി വാനതിയുടെ കവിൾ അസാധാരണമായി മിനുങ്ങിയപ്പോഴും കാൽപ്പാദം എണ്ണ തൊട്ടെടുക്കാവുന്നതുപോലെ തിളങ്ങിയപ്പോഴും അയാൾ അതിനു വേണ്ടി തയാറെടുത്തിരുന്നു. അയാളുടെ സഹോദരി വിനീതചന്ദ്രിക ഗർഭിണിയായപ്പോൾ ആവശ്യപ്പെട്ടത് മുറബ്ബയാണ്. ആറുമാസത്തോളം തേനിൽ ഗർഭസ്ഥ ശിശുവിനെപ്പോലെ ധ്യാനിച്ചുറങ്ങിയ നെല്ലിക്കയാണ് മുറബ്ബ. ചെന്നൈയിലെ ബേക്കറികളിൽ ധാരാളമായി കിട്ടും. കോളജിൽ അയാളോടൊപ്പം ജോലി ചെയ്യുന്ന ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ ജേക്കബ് കുര്യാസിന്റെ ഭാര്യ സിസിലി ഗർഭിണിയായപ്പോൾ ആവശ്യപ്പെട്ടത് വാകത്താനത്തെ വെട്ടുകേക്കാണ്. അതു വാങ്ങാൻ ചില്ലലമാരയുള്ള ഏക ചായക്കടയിൽ രാത്രി വൈകി കയറിച്ചെന്നതും കട തുറപ്പിച്ചു വെട്ടുകേക്കു വാങ്ങിയതും അയാൾക്ക് ഓർമയുണ്ട്. വാളൻപുളി, ചുട്ടമത്തി തുടങ്ങിയവയും സ്ത്രീകൾ പരമ്പരാഗതമായി മോഹപ്പലഹാരമായി ആവശ്യപ്പെടാറുണ്ട്. ഇതിലൊന്നുംപെടാത്ത മനോഹരമായിപ്പോയി വാനതിയുടെ ആവശ്യം! അങ്ങനെയൊരു പലഹാരത്തെപ്പറ്റി വിനയചന്ദ്രൻ ആദ്യമായി കേൾക്കുകയാണ്.
വാനതിയുടെ അമ്മ സൗഭാഗ്യലക്ഷ്മി വീണ്ടും വിളിച്ചു... അവൾ പിന്നെ എന്തെങ്കിലും പറഞ്ഞോ? ക്ഷീണിച്ചു കിടന്നുറങ്ങുകയാണ്. ഉറക്കത്തിലും രണ്ടോ മൂന്നോ തവണ അതു തന്നെ പറഞ്ഞു. ഉറക്കത്തിലും പറയുന്നുണ്ടെങ്കിൽ മോഹം തീവ്രമാണ്. നീ ഇന്നു തന്നെ അതു വാങ്ങിക്കൊടുക്കണം.
പാലക്കാടൻ ഗ്രാമങ്ങളിലെ മധുര പലഹാരമാണ് മനോഹരമെന്നും നാട്ടുകാർ അതിനെ ആറ്റിക്കുറുക്കി മനോരം എന്നും വിളിക്കാറുണ്ട് എന്നും അറിഞ്ഞതോടെ എന്തായാലും ഒരു പായ്ക്കറ്റ് വാങ്ങിക്കൊടുക്കാമെന്ന തീരുമാനത്തിൽ വിനയചന്ദ്രനെത്തി. വിലയും അധികമില്ല; 200 ഗ്രാം പാക്കറ്റിന് 80 രൂപ മാത്രം.
വിനയചന്ദ്രൻ കോട്ടയത്തെ സ്വീറ്റ്, ടേസ്റ്റ്, മോസ്റ്റ്, ഫാസ്റ്റ്, ബെസ്റ്റ്, ഗെസ്റ്റ്, നെസ്റ്റ് തുടങ്ങിയ സകല ബേക്കറികളികളിലും കയറിയിറങ്ങി. പഫ്സ്, ചിക്കൻ റോൾ, ഇലയട, ബോണ്ട, ഏത്തയ്ക്കാപ്പം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും മനോഹരമെന്ന് ഒരാളും കേട്ടിട്ടില്ല; കഴിച്ചിട്ടുമില്ല. വാനതിയുടെ അമ്മയെ വിളിച്ചിട്ട് അയാൾ സങ്കടം പറഞ്ഞു... കോട്ടയം ഒട്ടും മനോഹരമല്ലമ്മേ!
വാനതിയുടെ അമ്മ ഇൻഷുറൻസ് ഏജന്റാണ്. എന്തിനും പോംവഴി കണ്ടുപിടിക്കാൻ വിരുത. അവർ പറഞ്ഞു.. മനോഹരം ഇന്നു തന്നെ കോട്ടയത്ത് എത്തിക്കണമെങ്കിൽ ഒരു വഴിയേ ഉള്ളൂ, വന്ദേഭാരത്! എത്ര മനോഹരമായ നടക്കാത്ത ആഗ്രഹം എന്നു വിനയചന്ദ്രൻ മനസ്സിൽപ്പറഞ്ഞു. സ്പീഡിൽ ഓടുക മാത്രമല്ല, അതിലും സ്പീഡിൽ ടിക്കറ്റ് തീരുകയും ചെയ്യുന്ന ട്രെയിനാണ് വന്ദേഭാരത്. മാത്രമല്ല, കോട്ടയത്തു നിന്ന് പാലക്കാട് സ്റ്റേഷനിലേക്ക് വന്ദേഭാരതും ഇല്ല. അധികമൊന്നും ആലോചിക്കേണ്ട, രാത്രി എട്ടു മണിയാകുമ്പോൾ വന്ദേഭാരത് കോട്ടയം റയിൽവേ സ്റ്റേഷനിലെത്തും. അതിൽ വാനതിക്കുള്ള പലഹാരപ്പൊതിയുണ്ടാകും എന്നു പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു.
അയാളും കൂടുതലൊന്നും ചോദിച്ചില്ല. സന്ധ്യയായപ്പോൾ വാനതിയെയും കൂട്ടി കോട്ടയം റയിൽവേ സ്റ്റേഷനിലേക്കു പുറപ്പെട്ടു. വാനതി കാരണം ചോദിച്ചെങ്കിലും ഒരു ഗെസ്റ്റുണ്ട് എന്ന് അടക്കത്തിൽ പറഞ്ഞൊതുക്കി. സ്റ്റേഷനിലേക്ക് കാറോടുമ്പോൾ അവൾ പറഞ്ഞു... നമ്മൾക്കുണ്ടാകുന്നത് പെൺകുഞ്ഞായാൽ ഞാനവൾക്ക് മഴത്തുള്ളി എന്നു പേരിടും. ആൺകുഞ്ഞായാൽ വിനയേട്ടൻ എന്തു പേരിടും? അയാൾ പറഞ്ഞു... മനോഹരൻ ! ആത്മാർഥമായി പറഞ്ഞതാണെങ്കിലും കളിയാക്കിയതാണെന്ന് വാനതി വിചാരിച്ചു. അവൾ പിണങ്ങി.
കോട്ടയം റയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ളാറ്റ് ഫോമിൽ കാത്തിരിക്കുമ്പോൾ വിനയചന്ദ്രൻ ആലോചിച്ചു. കരുപ്പെട്ടി, പണിയാരം, കരണ്ടിമുട്ട ഇങ്ങനെ കുറെ ഭക്ഷണസാധനങ്ങൾ പാലക്കാട്ടു നിന്നും കോയമ്പത്തൂരുനിന്നുമൊക്കെ അയാൾ കഴിച്ചിട്ടുണ്ട്. കർണാടകയിലെ ഉൾഗ്രാമങ്ങളിൽ നിന്നൊരിക്കൽ പരുത്തിപ്പാലും കുടിച്ചിട്ടുണ്ട്. പരുത്തിക്കുരുവിൽ നിന്ന് എടുക്കുന്ന പാല് ശർക്കരയും മഞ്ഞൾപ്പൊടിയും ചുക്കും ചേർത്തു തയാറാക്കുന്നതാണ് പരുത്തിപ്പാൽ. നല്ല രുചിയാണ്. പുട്ടപർത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റൈസ് ബാത്ത് കഴിച്ചത്. അന്നൊന്നും ശ്രദ്ധയിൽപ്പെട്ടില്ലല്ലോ, ഈ മനോഹര പലഹാരം !
വന്ദേഭാരത് കൃത്യസമയത്തു തന്നെ വന്നു. അതിൽ നിന്നിറങ്ങിയ അപരിചിതയായ ഒരു യുവതി വാനതിയെ തേടിയാണ് എത്തിയത്. അവർ സ്വയം പരിചയപ്പെടുത്തി... ഞാൻ അഞ്ജലി എസ് നായർ. പാലക്കാട്ട് എൻജിനീയറിങ് കോളജിലെ അധ്യാപികയാണ്. നിങ്ങളുടെ അമ്മ തന്നുവിട്ടതാണ് ഈ പാക്കറ്റ്.
അമ്മയെ എങ്ങനെ അറിയാം എന്നു ചോദിക്കും മുമ്പേ അവർ പറഞ്ഞു... ഷൊർണൂർ സ്റ്റേഷനിൽ വച്ച് ഇന്നു പരിചയപ്പെട്ടതാണ്. അവർ എന്നെക്കൊണ്ട് ഒരു ജീവൻ ഉമംഗ് ഇൻഷുറൻസും എടുപ്പിച്ചു! പാലക്കാട്ടു നിന്ന് കെഎസ്ആർടിസി ബസിൽ കയറി ഷൊർണൂർ സ്റ്റേഷനിലെത്തി വന്ദേഭാരതിലെ ഒരു യാത്രക്കാരിയുടെ കൈയിൽ വാനതിയുടെ അമ്മ കൊടുത്തുവിട്ടത് രണ്ടു പാക്കറ്റ് മനോഹരം!
ഒന്നാം പ്ളാറ്റ് ഫോമിലെ വെജിറ്റേറിയൻ റിഫ്രഷ്മെന്റ് റൂമിൽ വച്ച് വിനയചന്ദ്രൻ പൊതിയഴിച്ചു. വൈകുന്നേരത്തെ വെയിലിന്റെ പൊൻനിറത്തിലൊരു പലഹാരം. തേങ്ങാക്കൊത്തുകളുടെയും ശർക്കരയുടെയും രുചിയുണ്ട്. മേമ്പൊടിക്ക് ഒരൽപം ചുക്കുപൊടിയും ! വെയ്റ്റർ വന്നപ്പോൾ വാനതി പറഞ്ഞു... എനിക്കൊരു ചൂടു മസാല ദോശ. ഇപ്പോൾ അതു കഴിക്കാനാ ആഗ്രഹം.
അന്തംവിട്ടു നോക്കുന്ന വിനയചന്ദ്രനോട് അടക്കിപ്പിടിച്ച ശബ്ദത്തിൽ വാനതി വിശദീകരിച്ചു... ഗർഭകാലത്ത് കഴിക്കാൻ ഏറ്റവും മനോഹരമായ പലഹാരമാണ് മസാലദോശ ! തൽക്കാലം അതുമതി! അതുകേട്ട് സ്റ്റേഷനിലെ ഏകാന്തനായ ഒരു ലോക്കോ എൻജിൻ പൂവൻകോഴിയെപ്പോലെ നീട്ടിക്കൂവി. കൂവൽ കേട്ട് ഓടിക്കൂടിയ 56 ഗുഡ്സ് കംപാർട്ട്മെന്റുകളെയും കൂട്ടി അവൻ സെക്കന്തരാബാദിലേക്ക് പുറപ്പെട്ടു.