ADVERTISEMENT

മഞ്ഞു വീണ രാത്രി. ടൂറിസ്റ്റുകൾ ഒഴിഞ്ഞ് വിജനമായ ഊട്ടി നഗരത്തിനു നടുവിൽ തണുത്ത പുഡ്ഡിങ് പോലെ തടാകം. അലകളില്ലാത്ത ആ തടാകം ഒരു ആൽബം പോലെ അയാൾ മറിച്ചു തുടങ്ങി.

എത്ര വർഷമായിട്ടുണ്ടാകും ഇവിടെ വന്നിട്ട്; 35 വർഷം ! 

ടൂറിസ്റ്റുകളെയും കയറ്റി പകൽ മുഴുവൻ നടന്നു തളർന്ന കുതിരകളിൽ ഒരെണ്ണം തടാകത്തിന്റെ പ്രവേശന കവാടത്തിനടുത്ത് നിന്നുറങ്ങുന്നുണ്ടായിരുന്നു. അയാൾ ഓർമകളുടെ കുതിരപ്പുറത്തു കയറി മെല്ലെ പിന്നോട്ട് ഓടിച്ചുപോയി.

കോളജ് അടയ്ക്കുന്നതിനു മുമ്പുള്ള ആനുവൽ ടൂർ. പയനിയർ എന്നും ഹെർക്കുലീസ് എന്നും പേരുള്ള രണ്ടു ടൂറിസ്റ്റ് ബസുകളിൽ ഡിഗ്രി ക്ളാസിലെ കുട്ടികൾ.  ബസുകൾ തമ്മിൽ മത്സരിച്ചും പരസ്പരം ഓവർടേക് ചെയ്തുമായിരുന്നു യാത്ര. പാട്ടു പാടിയും കൂവിത്തോൽപ്പിച്ചും, സമാന്തരമായി ഓടുമ്പോൾ ഒരു ബസിൽ നിന്ന് അടുത്ത ബസിലേക്ക് ഓറഞ്ചുകൾ എറിഞ്ഞു കൊടുത്തും കുട്ടികൾ വിനോദയാത്ര കൊഴുപ്പിച്ചു. ആ യാത്രയുടെ ഓർമകൾ അയാളിൽ നിറഞ്ഞു.

ഏറെ നേരമായി തടാകക്കരയിൽ തനിയെ നിൽക്കുകയായിരുന്നു അയാൾ. തണുപ്പാണ്, പുറത്തിറങ്ങരുത്, ചുമയും സൈനസും വരും എന്നൊക്കെ ഭാര്യയും മക്കളും പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഹോട്ടലിൽ നിന്ന് അയാൾ നടക്കാനിറങ്ങിയതാണ്. തലമുടിയിൽ തണുപ്പു വന്നു തൊടുമ്പോൾ ശ്വാസം വെളുത്ത മഞ്ഞുതരികളായി പുറത്തു വരുന്നു. തണുപ്പ് ഓർമകൾക്കും ഗൃഹാതുരത്വത്തിനും പറ്റിയ സീസണാണ്. ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കും. അയാൾക്ക് ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നി. ആരോടെങ്കിലുമല്ല, ഒരാളോട്; പഴയ ഒരു കൂട്ടുകാരിയോട്.

അയാൾ കോളജിലെ ഡിഗ്രി ക്ളാസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു പേരു കണ്ടെത്തി ഡയൽ ചെയ്തു. ലോങ് ബെല്ലടിക്കുന്നു. വിദേശത്ത് എവിടെയോ ആണെന്നു തോന്നി. ആരോ ഫോണെടുത്തു. അയാൾ ചോദിച്ചു.. ഗീതുവല്ലേ?

അതെ, ആരാ? മനസ്സിലായില്ല.

ഞാൻ രാജ്മോഹൻ. പഴയ ക്ളാസ്മേറ്റാണ്. ഡിഗ്രിക്ക് ഒരുമിച്ചുണ്ടായിരുന്നു. ഓർമയുണ്ടോ ?

മറുവശത്ത് ചെറിയ ചിരി... ഓർമയുണ്ട്. മാഗസിൻ എഡിറ്ററായി മത്സരിച്ചു തോറ്റ...

അങ്ങനെ പറയണ്ടായിരുന്നു എന്ന് അവൾക്കു തന്നെ തോന്നിക്കാണും. ഉടനെ തിരുത്തൽ വന്നു... ഞാൻ പക്ഷേ നിങ്ങൾക്കാണ് വോട്ട് ചെയ്തത് കേട്ടോ !

രാജ്മോഹൻ പറഞ്ഞു... ഞാൻ ഊട്ടിയിൽ നിന്നാണ്. നമ്മുടെ പഴയ ആനുവൽ ടൂറിനു ശേഷം ആദ്യമായാണ് ഇവിടെ വരുന്നത്. അന്നത്തെ കാര്യങ്ങൾ വെറുതെ ഓർമ വന്നു. ഗീതു പറഞ്ഞു... എനിക്ക് ആകെ ഓർമയുള്ളത് തടാകത്തിന്റെ നടുവിൽ വച്ച് ഞങ്ങൾ കയറിയ പെഡൽ ബോട്ട് നിന്നു പോയതാണ്. ചെയിൻ പൊട്ടി ബോട്ട് സ്റ്റക്കായി. ഞാനും സൂസൻ കുര്യൻ മണവത്തും മാത്രം ലേക്കിനു നടുവിൽ കുടുങ്ങി. വല്ലാതെ പേടിച്ചു പോയി. അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലല്ലോ. വിവരം അറിയിക്കാൻ ചുവന്ന ഷാൾ വീശേണ്ടി വന്നു.   

അന്ന് നിങ്ങളെ റെസ്ക്യൂ ബോട്ടിലേക്കു കയറ്റുമ്പോൾ ഗീതുവിന്റെ കൈ പിടിക്കാൻ രണ്ടു പേർ മത്സരിച്ച കാര്യം അറിയാമോ? രണ്ടു പേർ കൈനീട്ടി. ഒരാളുടെ കൈയിലാണ് ഗീതു പിടിച്ചത്; എന്റെ കൈയിൽ ! നമ്മുടെ ഡിഗ്രി ഗ്രൂപ്പിൽ അതു വലിയ ഗോസിപ്പായിരുന്നു ! മറുവശത്ത് ഒരു പൊട്ടിച്ചിരി... ആഹാ.. അങ്ങനെയൊരു സംഭവമുണ്ടായോ ? നിങ്ങൾ ഇതൊക്കെ ഓർത്തിരിക്കുന്നുണ്ടോ?

അയാൾക്ക് ആവേശം കൂടി... പഴകുമ്പോഴാണ് കാര്യങ്ങൾക്ക് മൂല്യം കൂടുന്നതെന്ന് കേട്ടിട്ടില്ലേ? പഴയ വീഡിയോ കസെറ്റ്, കുട്ടിക്കാലത്തെ സൈക്കിൾ, സ്കൂളിലെ ഓട്ടോഗ്രാഫ്, ആൽബം ഇതൊക്കെ വർഷങ്ങൾക്കു ശേഷം തിരിച്ചെടുത്ത് വിസിറ്റിങ് റൂമിൽ വയ്ക്കാൻ തോന്നുന്നത് അതുകൊണ്ടാണ്.  അന്ന് കൈനീട്ടിയ രണ്ടാമത്തെ ആൾ ആരാണെന്നറിയാമോ?

അവൾ വീണ്ടും ചിരിക്കുന്നു... നിങ്ങൾക്ക് എത്ര വയസ്സായി? എന്റെ മകളുടെ വിവാഹമാണ് വരുന്നയാഴ്ച.

ഇമോഷൻസ് ചിലപ്പോൾ വൺവേ ട്രാഫിക്ക് പോലെയാണ്. എതിരെ വാഹനം വരില്ല. തെല്ലു നിരാശനായെങ്കിലും അയാൾ ചോദിച്ചു.. ഞാനൊരു പഴയ സംഭവം കൂടി പറയട്ടേ?

അവൾ വേണമെന്നോ വേണ്ടെന്നു പറഞ്ഞില്ല... ഊട്ടിയിൽ നിന്ന് തിരിച്ചു പോരുന്ന രാത്രിയിൽ എല്ലാവരും ബസിൽ കയറിയിട്ടും ഗീതു മാത്രം വന്നില്ല. ബസിലെ മൈക്രോഫോണെടുത്ത് ഞാൻ ഉറക്കെ അനൗൺസ് ചെയ്തു... ഗീ.. തൂ കഹാം ഹേ? എല്ലാവരും ചിരിച്ചു. നമ്മുടെ കൂടെയുണ്ടായിരുന്ന ഹിന്ദി ടീച്ചർ എൽസി മിസ്സ് മാത്രം ഗ്രാമർ മിസ്റ്റേക്ക് കണ്ടുപിടിച്ച് തിരുത്തി. തൂ എന്നല്ല, ആപ് എന്നാണ് പറയേണ്ടതെന്ന്. അപ്പോഴേക്കും ഗീതു വന്നു ബസിൽ കയറി.

രാജിന്റെ മുടി നരച്ചില്ലേ? ഫോട്ടോയിൽ കണ്ടാൽ തോന്നില്ലല്ലോ. നിങ്ങൾക്ക് ഒരു മാറ്റവുമില്ല, ഊട്ടിക്കോ?

അയാൾ പറഞ്ഞു... ഊട്ടിയും ഏതാണ്ട് അതേ പോലെ.  ആഴ്ചയിൽ ഒരിക്കൽ മാത്രം കുളിക്കുന്ന നഗരം, എല്ലായിടത്തും പൊടി, കുതിരച്ചാണകം, ഇംഗ്ളീഷും ഹിന്ദിയും സംസാരിക്കുന്ന കുതിരകൾ, ചെറിയ ചെറിയ കടകൾ. ആകെയുള്ള മാറ്റം ടൂറിസ്റ്റുകൾക്കാണ്.  പണ്ടത്തെപ്പോലെ ചുവന്ന സ്കാർഫ് കഴുത്തിൽച്ചുറ്റി നടക്കുന്നവരെ കാണാനേയില്ല. ആൺകുട്ടിയും പെൺകുട്ടിയും ടൂറിസ്റ്റ് ബസിൽ അടുത്തിരിക്കുന്നതും ഹെയർപിൻ വളവുകൾ കയറുമ്പോൾ തോളുകൾ പരസ്പരം സ്പർശിക്കുന്നതുമായിരുന്നു നമ്മുടെ കാലത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യപ്രഖ്യാപനം. ഇപ്പോൾ സ്വകാര്യത  കൂടുതൽ സുതാര്യമായി. അന്ന് ഋതുമതിയായിരുന്ന ബൊട്ടാണിക്കൽ ഗാർഡനു വയസ്സായി. അതിനപ്പുറം ഒരു കർണാടക ഗാർഡൻ വന്നു. അതിനു യുവത്വമുണ്ട്.

ഗീതു പെട്ടെന്ന് ചോദിച്ചു... നമ്മുടെ ബാച്ചിലെ ശരത് എം പ്രസാദിനെ ഓർമയുണ്ടോ? പുള്ളി ഇപ്പോൾ എവിടെയാണ്, നമ്മുടെ ഗ്രൂപ്പിലൊന്നും കാണാനേയില്ലല്ലോ.

അയാൾ പറഞ്ഞു... അറിയില്ല.

ശരത്തിനെ ഓർമയുണ്ടല്ലേ! അന്ന് റെസ്ക്യൂ ബോട്ടിൽ നിന്നു നീണ്ട രണ്ടാമത്തെ കൈ അവന്റേതായിരുന്നു എന്നു രാജ്മോഹൻ പറഞ്ഞില്ല. ഗീതു ഫോൺ വച്ചു. ആളൊഴിഞ്ഞ തടാകക്കരയിൽ അയാൾ തനിച്ചായി.

English Summary:

Nostalgia in Ooty: Rediscovering Old Friends and Forgotten Moments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com