ഉൽപാദനത്തിൽ വലിയ കുറവ്, നേന്ത്രക്കായ വില റെക്കോർഡിലേക്ക്

Mail This Article
കൽപറ്റ/ചാലക്കുടി∙ ആവശ്യത്തിന് ഉൽപന്നമില്ലാതായതോടെ നേന്ത്രക്കായ വില റെക്കോർഡിലേക്കു കുതിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നേന്ത്രവാഴ കൃഷി നടത്തുന്ന വയനാട്ടിൽ കൃഷി കുറഞ്ഞതും കാലവർഷത്തിൽ നശിച്ചതും കാരണം ഉൽപാദനത്തിൽ വലിയ കുറവുണ്ടായതാണ് സീസൺ അല്ലാതിരുന്നിട്ടും വില ഉയരാൻ കാരണം. കർണാടകയിലും തമിഴ്നാട്ടിലും ഇപ്പോൾ ഉൽപാദനം കുറവാണ്.
ഇന്നലെ വയനാട്ടിൽ നേന്ത്രക്കായ ക്വിന്റലിന് 5500 രൂപയാണു വിപണി വില. ഇതിനു മുൻപ് 2016ൽ ആണ് നേന്ത്രക്കായയ്ക്ക് ഏറ്റവും ഉയർന്ന വില ലഭിച്ചത്– 5800 രൂപ. ഈ വർഷം ഓണക്കാലത്തു ക്വിന്റലിന് 3000 രൂപയിൽ കുറവായിരുന്നു. കർണാടകയിൽ നിന്നുള്ള ഉൽപന്നമാണു കേരളത്തിലെ വിപണികളിൽ ഇപ്പോൾ എത്തുന്നത്.

കർണാടകയിലെ ശിവമൊഗ്ഗ, എൻ.ആർ.പുര, ഹുബ്ബള്ളി, ഹുൻസൂർ, അന്തർസന്തേ, ഹാൻഡ് പോസ്റ്റ്, എച്ച്.ഡി.കോട്ട തുടങ്ങിയ ജില്ലകളിലും തമിഴ്നാട്ടിലെ മേട്ടുപ്പാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലും കൃഷി കുറവാണ് ഇത്തവണ.
മധ്യകേരളത്തിലെ പ്രമുഖ ഏത്തക്കായ മാർക്കറ്റായ ചാലക്കുടിയിൽ ഇന്നലെ 78 രൂപയ്ക്കാണു പച്ചക്കായ ചില്ലറ വിൽപന നടന്നത്. ഏത്തപ്പഴത്തിന് 80 രൂപയായിരുന്നു വില.