വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ് തീയതിയായില്ല, തർക്കം തുടർന്ന് കേന്ദ്രവും സംസ്ഥാനവും

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങി 10 ദിവസം പിന്നിട്ടിട്ടും കമ്മിഷനിങ് തീയതി തീരുമാനിക്കാതെ സർക്കാർ. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി കമ്മിഷനിങ് ചടങ്ങ് നിശ്ചയിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല.
തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാഫ് ഫണ്ടി(വിജിഎഫ്)ന്റെ പേരിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ, ഇക്കാര്യത്തിൽ അന്തിമ തീർപ്പുണ്ടാകുന്നതിനാണോ കാത്തിരിക്കുന്നതെന്നു വ്യക്തമല്ല. കമ്മിഷനിങ്ങിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി അധ്യക്ഷനായ വിഴിഞ്ഞം തുറമുഖ കമ്പനി(വിസിൽ)യുടെ ഭരണസമിതി യോഗമാണ്. ഈ യോഗവും ചേർന്നിട്ടില്ല.

വിഴിഞ്ഞം തുറമുഖത്തിനു വയബിലിറ്റി ഗ്യാപ് ഫണ്ട് 817 കോടി രൂപ ഗ്രാന്റായി നൽകില്ലെന്നും വരുമാനവിഹിതം വേണമെന്നുമാണു കേന്ദ്രസർക്കാരിന്റെ നിലപാട്. കേരളത്തിന്റെ കാര്യത്തിൽ മാത്രം കേന്ദ്രം വിജിഎഫ് നയം മാറ്റുന്നുവെന്നു സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള രണ്ടാംഘട്ടം കൂടി 2028ന് അകം പൂർത്തിയാകുമ്പോൾ വലിയ വരുമാനം ലഭിക്കുമെന്ന തിരിച്ചറിവിലാണു കേന്ദ്രവും സംസ്ഥാനവുമായുള്ള വടംവലി.
2034 മുതലാണു സംസ്ഥാനത്തിന് അദാനി കമ്പനി വരുമാനവിഹിതം പങ്കുവയ്ക്കുക. വിജിഎഫിനു പകരമായി നെറ്റ് പ്രസന്റ് മൂല്യം കണക്കാക്കി വരുമാനവിഹിതം വേണമെന്നതാണു കേന്ദ്രത്തിന്റെ നിബന്ധന. തിരിച്ചടവ് കാലത്തെ രൂപയുടെ മൂല്യം, പദ്ധതി വഴിയുള്ള വരുമാനം എന്നിവയെല്ലാം കണക്കിലെടുത്തുള്ള മൂല്യനിർണയരീതിയാണ് എൻപിവി. 817 കോടിക്കു പകരം കേന്ദ്രം 10,000 കോടിയിൽ കണ്ണുവയ്ക്കുന്നുവെന്നാണു കേരളത്തിന്റെ വാദം.