സ്കൂൾ കലോത്സവത്തിൽ ‘പണക്കിലുക്കം’: അനന്തപുരിയിൽ അരങ്ങുണരുന്നു; വിപണിയിലേക്ക് ഒഴുകുക ദിവസവും കോടികൾ
![kathakali-school-youth-festival 2023 ലെ കോഴിക്കോട്ട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം കഥകളി മത്സരത്തിനായി ഒരുങ്ങുന്ന മത്സരാർഥി. ഫയൽ ചിത്രം: ശ്രീലക്ഷ്മി ശിവദാസ്](https://img-mm.manoramaonline.com/content/dam/mm/mo/photo-gallery/school-kalolsavam-2025/kalolsavam-flash-back/kathakali-school-youth-festival.jpg?w=1120&h=583)
Mail This Article
ഒഴുകിയെത്തുന്നത് 14 ജില്ലകളിൽ നിന്നായി 12,000ഓളം മത്സരാർഥികൾ; ഒപ്പം അധ്യാപകരും രക്ഷിതാക്കളും. കലാ ആസ്വാദകരായി ആയിരങ്ങൾ വേറെ. തിരുവനന്തപുരം നഗരം അക്ഷരാർഥത്തിൽ ജനുവരി 4 മുതൽ 8 വരെ ഉത്സവനഗരിയാകും. തട്ടുകടകൾ മുതൽ ലുലുമാളുകൾ വരെ ‘അഥിതികളാൽ’ നിറയും. ഓട്ടോറിക്ഷകൾ മുതൽ കെഎസ്ആർടിസി ബസുകൾ വരെ തിരക്കിലാകും. ഓരോ ദിവസവും വിപണിയിലെത്തുക കോടികളും.
ലോകത്തെ തന്നെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ കേരളത്തിന്റെ സ്കൂൾ കലോത്സവത്തിന് ഇക്കുറി അനന്തപുരിയിൽ അരങ്ങുണരുമ്പോൾ പ്രാദേശിക വ്യാപാര, ഗതാഗത മേഖലകൾ പ്രതീക്ഷിക്കുന്നത് വൻ വരുമാനനേട്ടം.
![school-kalolsavam-2025-8 നെയ്യാറ്റിൻകരയിൽ നടന്ന തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ നെടുമങ്ങാട് ദർശന എച്ച് എസ് എസിലെ എസ്. ശ്രേത ചിത്രം : മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
സ്കൂൾ കലോത്സവം തിരുവനന്തപുരത്തിന്റെ വാണിജ്യ മേഖലയ്ക്ക് പുത്തനുണർവാകുമെന്ന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. കലോത്സവത്തിന്റെ നടത്തിപ്പുച്ചെലവ് ഒന്നര-രണ്ടുകോടി രൂപ മാത്രമാണെങ്കിലും പരോക്ഷമായി അതിലേറെ തുക വിപണിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പഴം, പച്ചക്കറി, പൂക്കൾ, മത്സരത്തിനുള്ള ഉടയാടകൾ, മേയ്ക്കപ്പ് വസ്തുക്കൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവയ്ക്കും കലോത്സവം വഴി മികച്ച വിൽപനയും വരുമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇത് വ്യാപാരമേഖലയ്ക്ക് നേട്ടമാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കലോത്സവത്തിൽ ഭക്ഷണം സൗജന്യമെങ്കിലും സദ്യവട്ടങ്ങളും മറ്റും ഒരുക്കാനുള്ള സാമഗ്രികൾ പുറത്തുനിന്ന് വാങ്ങണമെന്നത് പ്രാദേശിക വിപണിക്ക് ഗുണം ചെയ്യും.
![state-school-arts-festival അൻപതാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഗ്രൂപ്പ് ഡാൻസിൽ നിന്ന്. ഫയൽ ചിത്രം: ജെയിംസ് ആർപ്പൂക്കര](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
കലോത്സവ നഗരയിലെത്തുന്ന ഓരോരുത്തരുടെയും ഒരുദിവസത്തെ ശരാശരി ചെലവ് ആയിരം രൂപ കണക്കാക്കിയാൽ, നേരിട്ട് വിപണിയിലെത്തുകഒരുകോടി രൂപയിലേറെ. കലോത്സവനാളുകളിലെ നേരിട്ടുള്ള സംയോജിത ചെലവുമാത്രം ശരാശരി 5 കോടി രൂപ വരും. പരോക്ഷച്ചെലവുകൾ രണ്ടരക്കോടി മുതൽ 5 കോടി രൂപവരെയും പ്രതീക്ഷിക്കുന്നു. ശരാശരി 10 കോടി രൂപയുടെ ബിസിനസ് കലോത്സവം വഴി തിരുവനന്തപുരത്തിന്റെ വ്യാപാര, ഗതാഗത മേഖല നേടുമെന്നാണ് വിലയിരുത്തലുകൾ.
ഇതിനുപുറമേ, ഓരോ ജില്ലയിൽ നിന്നും ഓരോ ഇനത്തിലും മത്സരിക്കാനെത്തുന്ന ടീമിന്റെ അതത് ഇനങ്ങളിലെ ചെലവും കണക്കിലെടുത്താൽ മൊത്തം ബിസിനസ് മൂല്യം 20-30 കോടി രൂപയിലെത്തും. ഉദാഹരണത്തിന് നാടകമത്സരത്തിന് ഒരു ടീമിന് മാത്രം ഒരുലക്ഷം രൂപയുടെ ചെലവുണ്ടാകും. 14 ടീമുകൾ പങ്കെടുത്താൽ 14 ലക്ഷം രൂപ.
![child-drummer-school-youth-festival തിരുവനന്തപുരത്ത് നടന്ന 49–ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിക്കു മുൻപിൽ നിന്നുള്ള ദൃശ്യം. ഫയൽ ചിത്രം: ജോസ്കുട്ടി പനയ്ക്കൽ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
സംഘനൃത്തം, ഒപ്പന, മോഹിനിയാട്ടം, യക്ഷഗാനം, കഥകളി, മാർഗംകളി, തിരുവാതിരകളി, ബാൻഡ് തുടങ്ങി വൻചെലവുള്ളതുമുതൽ മൊത്തം 249 ഇനങ്ങൾ കലോത്സവത്തിലുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 101, ഹയർ സെക്കൻഡറിയിൽ 110, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെയാണ് ഇക്കുറി മത്സരയിനങ്ങൾ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business