'കേരളത്തിലെ ഭൂരിപക്ഷം യുവാക്കളും നാടുവിടുന്നു, അനന്തരഫലം 10 വർഷം കഴിഞ്ഞറിയാം'

Mail This Article
നിരവധികാര്യങ്ങളിൽ രാജ്യാന്തര നിലവാരം പുലർത്തുന്ന സ്ഥലമാണ് കേരളം. യൂറോപ്യൻ രാജ്യങ്ങളോട് പോലും പല കാര്യങ്ങളിലും നാം കിട പിടിക്കുന്നു. പക്ഷേ സ്പോർട്സിൽ മാത്രം നമുക്ക് ആ മികവ് പുലർത്താനാകുന്നില്ലെന്ന് ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ന്റെ ഭാഗമായ ‘ട്രെന്‍ഡിങ് ബിസിനസസ് ഇന്‍ സ്‌പോര്‍ട്‌സ് സെക്റ്റര്‍’ എന്ന സെഷനിൽ എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ.
കേരളത്തിന്റെ ജിഡിപിയുടെ 4 ശതമാനം സ്പോർട്സ് മേഖലയിൽ നിന്ന് കണ്ടെത്താൻ കേരള സർക്കാർ ശ്രമിക്കുന്നുണ്ട്. പക്ഷേ അതിന് ചില പോളിസികളിൽ മാറ്റം വരുത്തണം. കേരളം എന്നത് ഇന്ത്യയുടെ ഹ്യൂമൻ ക്യാപ്പിറ്റലാണ്, പക്ഷേ കേരളത്തിലെ ഭൂരിപക്ഷം വരുന്ന യുവാക്കൾ നാടു വിടുകയാണ്. 10 വർഷം കഴിയുമ്പോഴാണ് ഇതിന്റെ അനന്തര ഫലം നാം അനുഭവിക്കുകയെന്നും മലയാള മനോരമ, അസിസ്റ്റന്റ് എഡിറ്റർ മനോജ് മാത്യു മോഡറേറ്ററായി സെഷനിൽ ഷാജി പ്രഭാകരൻ പറഞ്ഞു. പാനൽ ചർച്ചയിൽ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയർമാൻ നവാസ് മീരാൻ, എഐഎഫ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരൻ, മുന്‍ രാജ്യാന്തര ക്രിക്കറ്റ് അംപയര്‍ കെ.എന്‍. രാഘവന്‍ എന്നിവരും പങ്കെടുത്തു.
കേരളത്തിൽനിന്ന് ഫുഡ് പ്രോസസിങ് വ്യവസായത്തിൽ വിജയം കൈവരിച്ചവർ
ലോകത്ത് എവിടെയും മലയാളികളുള്ളിടത്ത് മലയാളി ഭക്ഷണത്തിനു വലിയ ഡിമാൻഡ് ഉണ്ടെന്നു മനസ്സിലാക്കി സ്ട്രാറ്റെജി മാറ്റിയതാണ് വിജയകാരണമെന്ന് അൺലോക്കിങ് ഗ്ലോബൽ മാർക്കറ്റ് ഓപ്പർച്യൂണിറ്റീസ്: കീ സ്ട്രാറ്റെജീസ് സെഷനിൽ കേരളത്തിൽനിന്ന് ഫുഡ് പ്രോസസിങ് വ്യവസായത്തിൽ വിജയം കൈവരിച്ചവർ. സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡി അജു ജേക്കബ്, മഞ്ഞിലാസ് ഗ്രൂപ്പ് എക്സ്പോർട് ഡയറക്ടർ ആനി വിനോദ് മഞ്ഞില, ബേബി മറൈൻ ഇന്റർനാഷനൽ മാനേജിങ് പാർടനർ അലക്സ് കെ. നൈനാൻ എന്നിവരാണ് ഈ സെഷനിൽ പങ്കെടുത്തത്.

മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോർ മോഡറേറ്ററായ സെഷനിൽ കേരളത്തിൽനിന്നുള്ള കമ്പനികൾ എങ്ങനെയാണ് ഈ മേഖലയിൽ വിജയം കൈവരിച്ചതെന്നുള്ള കാര്യങ്ങളും മൂവരും പങ്കുവച്ചു. ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ന്റെ ഭാഗമായിരുന്നു സെഷൻ.
ലോൺ അനുവദിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങളിൽ ഒന്നുമാത്രമാണെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് ബിസിനസ് ഫണ്ടിങ് സൊലൂഷൻസ് എന്ന സെഷനിൽ പറഞ്ഞു. അതു മാത്രം പരിഗണിച്ച് ലോൺ അനുവദിക്കാതിരിക്കില്ല. ക്രെഡിറ്റ് സ്കോർ താഴ്ന്നുപോയാൽ അത് ഉയർത്തിക്കൊണ്ടുവരാൻ സ്വർണം പണയം വയ്ക്കാം.

ആറു മാസം സ്വർണം പണയം വച്ച് പണം അടച്ചാൽ ക്രെഡിറ്റ് സ്കോർ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ പി.ജി. സുജ മോഡറേറ്ററായ സെഷനിൽ വനിതകൾക്കായുള്ള പ്രത്യേക വായ്പാ പദ്ധതിയെക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് അനലിസ്റ്റ് റോഹൻ സജു ജോർജ് സംസാരിച്ചു.

ആസ്റ്റർ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞു അനൂപ് മൂപ്പൻ
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഡോ. മൂപ്പന്‍ സംരംഭക സ്വഭാവം പ്രകടിപ്പിച്ചിരുന്ന ഉദാഹരണം ചൂണ്ടിക്കാട്ടി ആസ്റ്റർ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ കഥകൾ പറഞ്ഞു അനൂപ് മൂപ്പൻ. കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ്-2025’ൽ സംസാരിക്കുമ്പോഴാണ് ഒരു ക്ലിനിക്കിൽ നിന്ന് 26,000 കോടി രൂപ വിറ്റുവരവുള്ള രാജ്യത്തെ മുൻനിര ആശുപത്രി സംരംഭമായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ വളർത്തിയ കഥ ഗ്രൂപ്പിന്റെ ഡയറക്ടർ അനൂപ് മൂപ്പൻ പറഞ്ഞത്.
മനുഷ്യബുദ്ധി പാരമ്യത്തിലെത്തി; ഇനി പോംവഴി എഐയെന്ന് വിദഗ്ധർ
ലോകമാകെ മനുഷ്യബുദ്ധി അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇനി പോംവഴി നിർമിതബുദ്ധിയാണെന്നും (എഐ) മലയാള മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റിൽ വിദഗ്ധർ. ലോകതലത്തിൽ ജനനനിരക്ക് കുറയുന്നത് മനുഷ്യബുദ്ധിയുടെ ഉപയോഗത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കെയ്റെറ്റ്സു ഫോറം പ്രസിഡന്റും സിഇഒയുമായ ഡെന്നി കുര്യൻ പറഞ്ഞു. ‘എഐയുടെ ഈ കാലഘട്ടത്തിലെ സ്മാർട്ട് ബിസിനസ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐ തന്റെ ജീവിതത്തിന്റെ ഭാഗമാകണമെന്ന് ചെറുപ്പത്തിലേ ആഗ്രഹിച്ചിരുന്നു എന്ന് ജൻറോബോട്ടിക്സ് എംഡി വിമൽ ഗോവിന്ദ് പറഞ്ഞു. എഐ ഇന്ന് ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് ചാർജ്മോഡ് സഹസ്ഥാപകനും സിഇഒയുമായ രാമനുണ്ണി പറഞ്ഞു.

‘ടെക്നോളജിയിലെ പുത്തൻ ട്രെൻഡ് സ്വീകരിച്ചില്ലെങ്കിൽ പിന്നാക്കം പോകും’
ഇലക്ട്രോണിക്സ്, ടെക്നോളജി എന്നീ മേഖലകളിൽ തമിഴ്നാട് ഒരുപാട് മുന്നോട്ടു പോയി. കേരളം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾക്കിടയിലെ മത്സരം ബിസിനസിന്റെ വിജയത്തെ ബാധിക്കുമെന്നും കേന്ദ്രമന്ത്രിയും പ്രമുഖ സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ. ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെക്നോളജി ഇല്ലാതെ ഒരു ബിസിനസും ഇന്ന് വിജയിക്കില്ല. കോവിഡിന് മുമ്പ് ചൈനയായിരുന്നു സപ്ലൈ ചെയിനിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്നത്. ഇലക്ട്രോണിക്സ് വിപണിയുടെ 70 ശതമാനവും കയ്യടിക്കിയിരുന്ന ചൈനയുടെ ആധിപത്യം അവസാനിച്ചിരിക്കുന്നതായും ഉദ്ഘാടന പ്രസംഗത്തിൽ രാജീവ് ചന്ദ്രശേഖർ.
പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ് ആണ് സമ്മിറ്റിന്റെ പവേഡ് ബൈ സ്പോൺസർ. ബാങ്ക് ഓഫ് ബറോഡ, ഡിബിഎഫ്എസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരും.
The Manorama Sampadya Kerala Business Summit 2025 in Kochi brings together leading Malayali entrepreneurs and experts. Discover new business strategies and opportunities in e-commerce, global markets, and more.
