കേരളത്തിൽ ബിസിനസ് തുടങ്ങിയാൽ വിജയിക്കുമോ?: ഇളമുറക്കാർ പ്രതികരിക്കുന്നു

Mail This Article
കൊച്ചി ∙ കേരളത്തിൽ ബിസിനസ് തുടങ്ങാമോ? തുടങ്ങിയാൽ വിജയിക്കുമോ? ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ സ്വന്തം ഉദാഹരണം നിരത്തിക്കൊണ്ട് കേരളത്തില്‍ ബിസിനസ് തുടങ്ങി വെന്നിക്കൊടി പാറിച്ച ബിസിനസ് കുടുംബങ്ങളിലെ നാലുപേർ. പുതുതലമുറയിൽപ്പെട്ട ഇവരാണ് ഇന്ന് ഈ സ്ഥാപനങ്ങളെ നയിക്കുന്നത്. അവർക്ക് സന്ദേഹങ്ങളോ സംശയങ്ങളോ ഇല്ല, പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നും അവസരങ്ങളെയും സാങ്കേതിക വിദ്യകളെയും എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുമൊക്കെ നല്ല ഉറപ്പുള്ള നാലു ചെറുപ്പക്കാർ. കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടക്കുന്ന ‘മനോരമ സമ്പാദ്യം കേരള ബിസിനസ് സമ്മിറ്റി’ലെ ‘ന്യൂ ഫെയ്സ് ഇൻ ലെഗസി ബിസിനസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടിന മുത്തൂറ്റ്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്സ് ആൻഡ് റിസോർട്സ് എംഡി അരുൺ ചിറ്റിലപ്പള്ളി, നെസ്റ്റ് സോഫ്റ്റ്‍വെയർ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ നസ്‍നീൻ ജഹാംഗീർ, ഇന്റെഗ്രോ ഫുഡ്സ് ആന്‍ഡ് ബിവറേജസ് (കിച്ചൻ ട്രഷേഴ്സ്) എംഡി ആൻഡ് സിഇഒ അശോക് മാണി എന്നിവരായിരുന്നു ചർച്ചയിൽ. തങ്ങൾ എങ്ങനെയാണ് കുടുംബ ബിസിനസിലേക്ക് കടന്നു വന്നതെന്നും നിലവിലെ സാഹചര്യങ്ങളും മുന്നോട്ട് എന്താണ് ലക്ഷ്യം വയ്ക്കുന്നതും തുടങ്ങിയ കാര്യങ്ങളിലൂടെ കേരളത്തിലെ ഈ ബിസിനസ് കുടുംബങ്ങളിലെ ഇളമുറക്കാർ മനസു തുറന്നു.
കേരളത്തിൽ നിന്ന് വിജയം കണ്ട വലിയൊരു ബിസിനസ് സംരംഭമായ നെസ്റ്റിന്റെ സോഫ്റ്റ്‍വെയർ ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ നസ്‍നീൻ ജഹാംഗീർ മനസ് തുറന്നത് എങ്ങനെയാണ് ഗ്രൂപ്പ് വിവിധ മേഖലകളിലേക്ക് തങ്ങളുടെ ബിസിനസുകൾ വഴിതിരിച്ചുവിട്ടത് എന്നാണ്. 1990ൽ കേരളത്തിലാണ് നെസ്റ്റ് ആരംഭിക്കുന്നത്. ഇന്ന് ഐടി മുതൽ ഫുഡ്, ഫാർമ, സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ മേഖലകളിലേക്കാ ഈ സംരംഭം വളർന്നിരിക്കുന്നു. പല മേഖലകളിലുള്ള വളർച്ച നെസ്റ്റിന് തുടക്കം കുറിച്ചവരുടെ ദീർഘവീക്ഷണം മൂലമാണ്. കേരളം ഒരു ബിസിനസ് ഹബ് ആണ് എന്ന അവരുടെ തിരിച്ചറിവാണ് വളർച്ചയ്ക്ക് കാരണം. പാരമ്പര്യം നൽകുന്ന ശക്തിയും ഒപ്പം നമ്മുടെ തീരുമാനങ്ങളും ബാലൻസ് ചെയ്യുമ്പോഴാണ് വിജയങ്ങൾ ഉണ്ടാകുന്നതെന്ന് നസ്‍നീൻ പറഞ്ഞു. അതുപോലെ തങ്ങളുടെ സംരംഭങ്ങളിലെ ജീവനക്കാരാണ് ശക്തിയെന്ന് അവർ പറയുന്നു. അവരുടെ മനസ്സും പുതിയ തലമുറയുടെ ആശയങ്ങളും ഒന്നിച്ചു ചേർത്താണ് വിജയം കൈവരിച്ചത്. അതുപോലെ, പഴയ തലമുറയും പുതുതലമുറയും തമ്മിലുള്ള വ്യത്യാസം എന്താണെന്നും അവർ പങ്കുവച്ചു. പാരമ്പര്യമായി കിട്ടിയ ബിസിനസ് സുസ്ഥിരമായി എങ്ങനെ കൊണ്ടു പോകാം എന്നത് വെല്ലുവിളിയാണ് എന്ന് അവർ പറഞ്ഞു. അടുത്ത 3 വർഷത്തിൽ എഐ മേഖലയിൽ മുന്നേറ്റമുണ്ടാക്കണമെന്നും പുതിയ രാജ്യങ്ങളിലേക്ക് സംരംഭം വികസിപ്പിക്കണമെന്നും അവർ പ്രതീക്ഷകൾ പങ്കുവച്ചു.

130 വർഷത്തെ കുടുംബ ബിസിനസിെനക്കുറിച്ചാണ് മുത്തൂറ്റ് കാപ്പിറ്റൽ സർവീസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ടിന മുത്തൂറ്റ് സംസാരിച്ചത്. മുത്തൂറ്റിന്റെ നാലാം തലമുറയാണ് ഇപ്പോൾ സംരംഭങ്ങളുടെ തലപ്പത്തുള്ളത്. അതിൽ പുതുതലമുറയിലെ 7 പേരിൽ ആറു പേരും സ്ത്രീകളാണെന്ന അഭിമാനവുമുണ്ടെന്ന് ടിന പറയുന്നു. ഇന്ന് 50 ലക്ഷം ഉപഭോക്താക്കളുള്ള 50,000 കോടി ആസ്തിയുള്ള സ്ഥാപനമായി മുത്തൂറ്റ് വളർന്നു. നേതൃത്വത്തിലേക്കു വരുന്ന തങ്ങളെല്ലാം സ്വർണം പരിശോധിക്കുന്നതും പൈസ കൈകാര്യം ചെയ്യുന്നതും അടക്കം എല്ലാ ജോലികളും ചെയ്താണ് ബിസിനസ് പഠിച്ചത് എന്ന് അവർ പറയുന്നു. ഉയർച്ചകളും താഴ്ചകളും അടുത്ത് നിന്നു കണ്ടു. ഇന്ത്യയുടെ ക്രെഡിറ്റ് ഗ്യാപ് ആണ് തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യമെന്ന് അവർ പറഞ്ഞു. ഉത്തരവാദിത്ത കടം കൊടുക്കലാണ് ലക്ഷ്യമിടുന്നത്. അത് അന്നും ഇന്നും നാളെയും അങ്ങനെ തന്നെയായിരിക്കും. സാങ്കേതിക വിദ്യകൾ മാറുമായിരിക്കാം. അതിനനുസരിച്ച് ചെറിയ മാറ്റങ്ങൾ ബിസിനസിലും വന്നേക്കാം. പുതിയ തലമുറയും പഴയ തലമുറയും ഒന്നിച്ചാണ് നീങ്ങേണ്ടതെന്നും ഒരു കാര്യം തുടങ്ങാൻ ആഗ്രഹിച്ചാൽ തുടങ്ങണം എന്നാണ് തന്റെ മുത്തച്ഛൻ പറഞ്ഞിരുന്നത് എന്നും അവർ പങ്കുവച്ചു. വിജയിച്ചാലും പരാജയപ്പെട്ടാലും അതൊരു പാഠമാകും എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അവരുടെ വലിയ അനുഭവപരിചയം പുതിയ തലമുറ ഉപയോഗപ്പെടുത്തണമെന്നും ടിന പറഞ്ഞു.
കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത മേഖലയിൽ വിജയം കണ്ടതിനെക്കുറിച്ചാണ് വണ്ടർല അമ്യൂസ്മെന്റ് പാർക്സ് ആൻഡ് റിസോർട്സിന്റെ എംഡി അരുൺ ചിറ്റിലപ്പള്ളി മനസ് തുറന്നത്. ഒപ്പം ഒട്ടേറെ വെല്ലുവിളികളെ മറികടന്ന് തന്റെ പിതാവ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി തങ്ങളുടെ ബിസിനസ് സംരംഭങ്ങൾ വളർത്തിയെടുത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വീഗാലാൻഡ് അമ്യൂസ്മെന്റ് പാർക്ക് തുടങ്ങി രണ്ടു വർഷത്തിനു ശേഷമാണ് അരുൺ കുടുംബ ബിസിനസിലേക്ക് വരുന്നത്. അന്ന് ചെറിയ നിക്ഷേപത്തിലായിരുന്നു തുടക്കം. വളരെ ചെറിയതിൽനിന്ന് ഇന്ന് 3000 ജീവനക്കാരിലേക്ക് എത്തി. 2030 ആകുമ്പോൾ 5000 ജീവനക്കാരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എന്തു ചെയ്താലും ജീവനക്കാരെയും കരുതണമെന്നാണ് പിതാവ് പറഞ്ഞിട്ടുള്ളത്. വളരെ വെല്ലുവിളികളുള്ള കാലമായിരിക്കുന്നു ഇനി വരാൻ പോകുന്നത്. ആളുകൾക്ക് എന്താണ് ഇനി വേണ്ടത് എന്നും എത്ര നിരക്കിൽ ലഭ്യമാക്കിയാൽ അതു വിൽക്കപ്പെടുമെന്നതും വെല്ലുവിളികളാണ് എന്ന് അദ്ദേഹം പറയുന്നു. അതുപോലെ പഴയ തലമുറയും പുതു തലമുറയും തമ്മിലുള്ള പ്രശ്നങ്ങളും ഒഴിവാക്കാനാകില്ല എന്ന് അരുൺ പറയുന്നു. താനും പിതാവും തമ്മിൽ ഓരോ ആശയങ്ങളുടെ കാര്യത്തിലും വ്യത്യസ്ത അഭിപ്രായക്കാരാണ്, അതുപോലെ പിതാവ് നടപ്പാക്കിയ സംവിധാനങ്ങളിൽ മാറ്റം കൊണ്ടുവരുമ്പോൾ അതു നടപ്പാക്കുന്നതിലും വെല്ലുവിളികളുണ്ടെന്നും അരുണ്‍ പറയുന്നു. ഈ വർഷം അവസാനം ചെന്നൈയിൽ പുതിയ പാർക്ക് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ 5 സ്ഥലത്താകും വണ്ടർലാ. സാങ്കേതിക വിദ്യ മാറുന്നതിനനുസരിച്ച് ജനങ്ങൾക്ക് അതിന്റെ ഉപയോഗം എങ്ങനെ ലഭ്യമാക്കാം എന്നതിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അരുൺ പറഞ്ഞു. അമ്യൂസ്മെന്റ് പാർക്കുകളിലെത്തുന്ന കുട്ടികളെ പ്രധാനമാായും ലക്ഷ്യമിടുന്നത്. അവരെ ആകർഷിക്കുന്ന പുതിയ കാര്യങ്ങൾ കൊണ്ടുവരികയെന്നതാണ് വെല്ലുവിളി. അതിനൊപ്പം ലാഭവും വേണം. കഴിവുള്ളവരെ കണ്ടെത്തണമെന്നതടക്കമുള്ള വെല്ലുവിളികൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

കുടുംബ ബിസിനസിലിറങ്ങുമ്പോൾ പാരമ്പര്യം ഒരു വെല്ലുവിളിയാണ് എന്നാണ് ഇന്റെഗ്രോ ഫുഡ്സ് ആന്‍ഡ് ബിവറേജസ് (കിച്ചൻ ട്രഷേഴ്സ്) എംഡി ആൻഡ് സിഇഒ അശോക് മാണി സംസാരിച്ചു തുടങ്ങിയത്. ബിടുബി ബിസിനസ് കുടുംബത്തിൽനിന്ന് ബിടുസിയിലേക്ക് സിന്തൈറ്റ് ഇറങ്ങിയത് കിച്ചൻ ട്രഷേഴ്സിലൂടെയാണ്. പുതിയ ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ കുടുംബത്തിലെ ഏറ്റവും മുതിർന്നയാളുകളും നിലവിലെ ചുമതലക്കാരും ആവശ്യമായ അഭിപ്രായസ്വാതന്ത്ര്യവും നിർദേശങ്ങളും നൽകി. പാരമ്പര്യം ബിസിനസിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ തലമുറ കുറച്ചുകൂടി വേഗത്തിൽ തീരുമാനമെടുത്ത് കാര്യങ്ങൾ നീക്കുന്നവരാണ്. മുൻതലമുറയുടേത് മോശമാണെന്നല്ല. ഇതു രണ്ടും സമന്വയിപ്പിച്ച് കൊണ്ടുപോകാൻ കഴിയുക എന്നതാണ് പ്രധാനം. യാഥാർഥ്യത്തിൽനിന്ന് ഒളിച്ചോടരുത്. മുൻതലമുറയും പുതുതലമുറയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും എന്നാൽ വിമർശനങ്ങളെ നല്ലമനസ്സോടെ സ്വീകരിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.