നേവിക്കായി അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ ‘ഐഎൻഎസ് മച്ചിലിപട്ടണം’; കീലിട്ട് കൊച്ചിൻ ഷിപ്പ്‍യാർഡ്

Mail This Article
നാവികസേനയ്ക്കായി (Indian Navy) നിർമിക്കുന്ന അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലിനുള്ള (Anti-Submarine Warfare ship/ ASW SWC) കീൽ ഇട്ട് (Keel laying) കൊച്ചിൻ ഷിപ്പ്‍യാർഡ് (Cochin Shipyard). കപ്പലിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്ന ചടങ്ങാണിത്. നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‍യാർഡ് നിർമിക്കുന്ന പദ്ധതിയിലെ 7-ാമത്തെ അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലാണിത്. ഐഎൻഎസ് മച്ചിലിപട്ടണം (INS Machilipatnam) എന്നാണ് കപ്പലിന്റെ പേര്.
ഈ കപ്പലിന് പരമാവധി 25 നോട്ട് (knots) വേഗം കൈവരിക്കാനാകും. വെള്ളത്തിനടിയിലെ നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച, അധ്യാധുനിക സോണാറുകൾ (SONARS) കപ്പലിലുണ്ട്. ‘ആത്മനിർഭർ’ ക്യാമ്പയ്ന്റെ ഭാഗമായി, തദ്ദേശീയമായി വികസിപ്പിച്ചതും ഉന്നതനിലവാരമുള്ളതുമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് കപ്പലിന്റെ നിർമാണം. ഇന്ത്യക്കും അത്യാധുനിക സൗകര്യങ്ങളുള്ള യുദ്ധക്കപ്പൽ നിർമിക്കാനുള്ള വൈദഗ്ധ്യമുണ്ടെന്നതിന്റെ ഉദാഹരണവുമാണിത്.

കീൽ സ്ഥാപിക്കൽ കൊച്ചിൻ ഷിപ്പ്‍യാർഡിൽ നടന്ന ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് വിഎസ്എം, ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ ഉപൽ കുണ്ടു നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്‍യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നിർമിക്കുന്നത് 8 കപ്പലുകൾ
നാവികസേനയ്ക്കായി ഇത്തരം 8 കപ്പലുകൾ നിർമിക്കാൻ കൊച്ചിൻ ഷിപ്പ്‍യാർഡും പ്രതിരോധ മന്ത്രാലയവും തമ്മിൽ 2019 ഏപ്രിൽ 30ന് കരാർ ഒപ്പുവച്ചിരുന്നു. ഇതുപ്രകാരം, നാവികസേന നിലവിൽ ഉപയോഗിക്കുന്ന അഭയ് ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകൾക്ക് (Abhay class ASW Corvettes) പകരം മാഹി ക്ലാസ് ഓഫ് ഷിപ്പുകൾ (Mahe Class of Ships) വരും.

തീരമേഖലയിൽ അന്തർവാഹിനി പ്രതിരോധ പ്രവർത്തനങ്ങൾ, മിത തീവ്രത മാരിടൈം ഓപ്പറേഷൻസ് (LIMO) എന്നിവ ഏറ്റെടുക്കാൻ പറ്റുന്ന രീതിയിൽ രൂപകൽപന ചെയ്ത കപ്പലുകളാണിവ. ഭൂഗർഭ നിരീക്ഷണം ഉൾപ്പെടെയുള്ള മൈൻ വിന്യസിക്കൽ പ്രവർത്തനങ്ങൾക്കും ഇവ പ്രയോജനപ്പെടുത്താം.
ഓഹരികളിൽ നേട്ടം
ഇന്ന് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 1.38% നേട്ടത്തോടെ 1,455 രൂപയിൽ. ഒരുവേള ഓഹരിവില ഇന്നു 1,481 രൂപവരെ ഉയർന്നിരുന്നു. 38,278 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയുടെ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം കഴിഞ്ഞവർഷം ജൂലൈ 8ന് രേഖപ്പെടുത്തിയ 2,979.45 രൂപയാണ്. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ മാർച്ച് 14ലെ 713.35 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business