ചെറിയ കേരളം വലിയ സാധ്യതകൾ: ‘എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണി കേരളം’

Mail This Article
കൊച്ചി∙ സർക്കാർ നയങ്ങളിലും അടിസ്ഥാന സൗകര്യവികസനത്തിലും മാറ്റങ്ങൾ വന്നാൽ കേരളത്തിനു വ്യവസായ രംഗത്ത് വൻ സാധ്യതകളുണ്ടെന്ന് വ്യവസായ മേഖലയിൽ നിന്നുള്ള പ്രമുഖർ. ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ‘ചെറിയ ലോകം, വലിയ സാധ്യതകൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അവർ അഭിപ്രായം പങ്കുവച്ചത്.
സർക്കാർ ബവ്റിജസ് നയത്തിൽ മാറ്റം വരുത്താൻ തയാറായാൽ ബ്രൂവറി നിർമാണത്തിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് എബിഇൻബെവ് വൈസ് പ്രസിഡന്റ് അനസൂയ റേ പറഞ്ഞു. കഴിവിന്റെയും ശേഷിയുടെയും കാര്യത്തിൽ കേരളം മുൻപിലാണെന്നും തന്ത്രപ്രധാനമായ നടപടികളും ഫലവത്തായ നടപ്പാക്കലുമാണ് കേരളത്തിൽ വേണ്ടതെന്നും 62 വർഷമായി കേരളത്തിൽ വ്യവസായം നടത്തുന്ന കാർബോറാണ്ടം യൂണിവേഴ്സലിന്റെ ചെയർമാൻ എം.എം. മുരുഗപ്പൻ.

കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 65% സേവന മേഖലയിൽ നിന്നാണെന്നും കയറ്റുമതി– ഇറക്കുമതി വ്യവസായത്തിലൂടെ മാത്രമേ നിർമാണ മേഖല വളരുകയൂള്ളൂവെന്നും അദാനി പോർട്സ് സിഇഒ അശ്വനി ഗുപ്ത അഭിപ്രായപ്പെട്ടു.
എഐ പരീക്ഷണങ്ങൾക്കുള്ള ഏറ്റവും നല്ല വിപണിയാണ് കേരളമെന്നു ഗൂഗിൾ ക്ലൗഡ് എപിഎസി സിഒഒ ശശികുമാർ ശ്രീധരൻ.വ്യവസായം, വിദ്യാഭ്യാസം, സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം വേണമെന്ന് എച്ച്സിഎൽ ടെക് പ്രസിഡന്റ് ആൻഡ് സിജിഒ അനിൽ ഗഞ്ചു പറഞ്ഞു. നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്ത് മോഡറേറ്ററായിരുന്നു.
റിലയൻസ് ജിയോ പ്രസിഡന്റ് മാത്യു ഉമ്മൻ. വ്യവസായികളായ രവി പിള്ള, ടി.എസ്.കല്യാണരാമൻ, അദീബ് അഹമ്മദ്, മന്ത്രിമാരായ എം.ബി.രാജേഷ്, വി.എൻ.വാസവൻ, സജി ചെറിയാൻ, ജി.ആർ.അനിൽ തുടങ്ങിയവരും വേദിയിലെത്തി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business