കൊടും ചൂടിൽ വറചട്ടിയിലേക്ക് കേരളം; കൊള്ളയടിക്കാൻ കെഎസ്ഇബി, ഏപ്രിൽ മുതൽ രണ്ടുതരം നിരക്കു വർധന

Mail This Article
കൊടുംചൂടിൽ എല്ലാവരുടെയും വൈദ്യുതി ബില്ല് കുതിക്കുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുംവിധം കെഎസ്ഇബി ഏപ്രിൽ മുതൽ രണ്ടുതരത്തിൽ വില വർധിപ്പിക്കാനൊരുങ്ങുന്നു. ചൂട് ചുട്ടുപൊള്ളിക്കുന്നതിനാൽ വരും മാസങ്ങളിൽ കേരളം വറചട്ടിയിലാകും; ഫാനും എസിയും ഇല്ലാതെ രാത്രിയും പകലും തള്ളിനീക്കാനാകാത്ത സ്ഥിതിയാകും. പക്ഷേ, ജാഗ്രത പാലിച്ചില്ലെങ്കിൽ കാലിയാകുന്നത് നിങ്ങളുടെ പോക്കറ്റായിരിക്കും. കാരണം ഏപ്രിൽ ഒന്നുമുതൽ രണ്ടുതരം നിരക്കു വർധന നടപ്പാക്കുകയാണ് വൈദ്യുതി ബോർഡ്.

കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി ചാർജ് കൂട്ടിയപ്പോൾ തന്നെ 2025 ഏപ്രിൽ മുതലും യൂണിറ്റിന് 12 പൈസയുടെ വർധയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതൊടൊപ്പം മാസം 250 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് വൈകിട്ട് ആറു മുതൽ രാത്രി പത്തുവരെ 25 ശതമാനം കൂടിയ വില ഏപ്രിൽ മുതൽ തന്നെ ഈടാക്കാനുള്ള നീക്കത്തിലുമാണ് കെഎസ്ഇബി. പുതുക്കിയ വ്യവസ്ഥ അനുസരിച്ച് സിംഗിൾ ഫേസ് കണക്ഷൻ ഉള്ളവർക്കും ‘ടിഒഡി’ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കിയിട്ടുമുണ്ട്.
നാലു മാസം: യൂണിറ്റിന് കൂടുന്നത് 28 പൈസ
കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ച നിരക്കു വർധന അനുസരിച്ച് ജനുവരി ഒന്നു മുതൽ വൈദ്യുതി യൂണിറ്റിന് 16 പൈസ കൂട്ടിയിരുന്നു. മാത്രമല്ല, ഏപ്രിൽ ഒന്നു മുതൽ 12 പൈസ ഇനിയും കൂട്ടുമെന്നും അറിയിച്ചു. അതുവഴി നാലു മാസത്തിനിടെ 28 പൈസയുടെ വർധനയാണ് പ്രാബല്യത്തിലാകുന്നത്. ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കുന്ന 12 പൈസയുടെ ഈ വർധന നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ സ്വാഭാവികമായി തന്നെ അതു പ്രാബല്യത്തിലാകും. പ്രത്യേക അറിയിപ്പുകളൊന്നും ഉണ്ടായേക്കില്ലെന്നതിനാൽ ഈ വില വർധനയ്ക്കെതിരെ കാര്യമായ എതിർപ്പിനും സാധ്യതയില്ല.
ഒളിച്ചു കളിച്ച് വൈദ്യുതി ബോർഡ്
മറുവശത്ത് വൈദ്യുതി ബില്ല് 35% ലാഭിക്കാനുള്ള ടിപ്പ് എന്ന നിലയിൽ രണ്ടാമത്തെ വില വർധന നടപ്പാക്കാനുള്ള നീക്കമാണ് വൈദ്യുതി ബോർഡ് നടത്തുന്നത്. മാസം 250 യൂണിറ്റിനു മേൽ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ 25 ശതമാനം അധിക നിരക്ക് ബാധകമാകും. പക്ഷേ, ഉപഭോക്താവിനെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടില്ല. പകരം, വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാൻ എളുപ്പ വഴിയുണ്ട് എന്ന രീതിയിൽ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ട് അതിലൂടെ ഈ വർധനയുടെ വിവരം സൂചിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഉപയോഗത്തിന് അനുസരിച്ചു വില
ഒരു ദിവസത്തെ മൂന്നു ടൈം സോണുകളായി തിരിച്ച് ഉപഭോഗത്തിന് അനുസരിച്ച് നിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡെയ്സ് താരിഫ് രീതി വ്യാപകമാക്കുകയാണ് ബോർഡ്. ഈ ടിഒഡി ബില്ലിങ് സംവിധാനം മാസം 250 യൂണിറ്റിനു മേൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കെല്ലാം ഏപ്രിൽ ഒന്നു മുതൽ ബാധകമാക്കാനാണ് ലക്ഷ്യമിടുന്നത്. അതായത് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ, വൈകിട്ട് ആറു മുതൽ രാത്രി പത്തു വരെ, രാത്രി പത്തു മുതൽ രാവിലെ ആറു വരെ എന്നിങ്ങനെ മൂന്നു ടൈം സോണുകളിൽ വ്യത്യസ്ത നിരക്ക് ഈടാക്കും.

ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന രാത്രി പത്തു വരെയുള്ള സോണിൽ നിലവിലുളള നിരക്കിനേക്കാൾ 25 ശതമാനം അധികം നൽകണം. ഉപഭോഗം കുറഞ്ഞ പകൽ 10 ശതമാനം നിരക്ക് കുറവായിരിക്കും. രാത്രി പത്തു മുതൽ രാവിലെ ആറു വരെ നിലവിലെ നിരക്കും ഈടാക്കും. എന്നാൽ, മാസം 240 യൂണിറ്റിൽ താഴെ ഉപഭോഗം ഉള്ളവർക്ക് എല്ലാ സമയത്തും ഒരേ നിരക്ക് തന്നെ തുടരും.
ബോധവൽകരണത്തിന് നേരമില്ല!
വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതിനാൽ വരും മാസങ്ങളിൽ വലിയ വൈദ്യുതി പ്രതിസന്ധി തന്നെയുണ്ടാകുമെന്നുറപ്പ്. അതുകൊണ്ടുതന്നെ, ഉപഭോക്താക്കൾ രാത്രികാല ഉപഭോഗം കുറയ്ക്കേണ്ടതും അത്യാവശ്യമാണ്. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പകൽ മാത്രം ഉപയോഗിച്ചാൽ വൈദ്യുതിയും ലാഭിക്കാം, ബില്ലും കുറയ്ക്കാം.
പക്ഷേ, അടുത്ത രണ്ടു മാസത്തെ പൊള്ളുന്ന രാത്രികളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കുക പ്രയാസകരമാണ്. മാത്രമല്ല, ഉപജീവനാർത്ഥം ജോലിക്കു പോകുന്നവർക്ക് വൈദ്യുതി ഉപകരണങ്ങൾ പകൽ പ്രവർത്തിപ്പിക്കുകയും പ്രയോഗികമല്ല.

പുതിയ താരിഫ് സംവിധാനത്തെ കുറിച്ചും പ്ലാൻ ചെയ്ത് വൈദ്യുതി ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും വൈദ്യുതി ബോർഡ് ഇതുവരെ കാര്യമായ വിവരങ്ങൾ നൽകുകയോ ബോധവൽകരണം നടത്തുകയോ ചെയ്തിട്ടുമില്ല. 35 ശതമാനം ലാഭിക്കാം എന്നതിനു പകരം കനത്ത ബില്ല് വരും എന്ന യാഥാാർഥ്യം അവരിലേക്ക് എത്തിച്ചാൽ, കുറേപേർ എങ്കിലും പ്ലാൻ ചെയ്ത് ഉപയോഗിക്കാൻ തയാറാകും.
പുതിയ മീറ്ററിന്റെ തുകയും ബില്ലിൽ
ഒരു കോടിയോളം വരുന്ന ഗാർഹിക ഉപഭോക്താക്കളിൽ എട്ടു ലക്ഷത്തോളം പേർക്കും പീക്ക് അവേഴ്സിൽ 25 ശതമാനം വർധന ബാധകമാകുമെന്നാണ് സൂചന. കാരണം ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ള അഞ്ചു ലക്ഷം വീടുകളിൽ പുതിയ മീറ്റർ സ്ഥാപിച്ചിട്ടുണ്ട്.
പുതിയ മീറ്ററിന് ആവശ്യമായി വരുന്ന 20 കോടി രൂപ മീറ്റർ വാടകയായി ഉപഭോക്താവിൽ നിന്ന് തന്നെ ഈടാക്കും. അതിന്റെ തുക കൂടി ബില്ലിൽ വരും. അതേസമയം വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജിൽ നേരിയ കുറവ് മാർച്ച് മുതൽ വന്നിട്ടുണ്ട്. പ്രതിമാസ ബില്ലിങ്ങിൽ യൂണിറ്റിന് ആറു പൈസയും രണ്ടുമാസ ബില്ലിങ്ങിൽ എട്ടു പൈസയും ആണ് കുറഞ്ഞത്. നേരത്തെ ഇതു പത്തു പൈസയായിരുന്നു.
വൈദ്യുതി ബിൽ 35% കുറയ്ക്കാമെന്ന് കെഎസ്ഇബി; എന്താണ് യഥാർത്ഥ്യം?
ഈ കൊടും ചൂടിൽ വൈദ്യുതി ബില്ല് 35 ശതമാനം വരെ കുറയ്ക്കാം. വൈദ്യുതി ബോർഡിന്റെ ഈ ഫേയ്സ്ബുക്ക് പോസ്റ്റും വീഡിയോയും പലരും കണ്ടിരിക്കും. ‘വീട്ടിലെ വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ നേടാൻ ഒരു എളുപ്പവഴിയുണ്ട്. വൈദ്യുത വാഹന ചാർജിങ്, പമ്പ് സെറ്റ്, വാഷിങ് മെഷീൻ മിക്സി, ഗ്രൈൻഡർ ഇസ്തിരി പെട്ടി തുടങ്ങിയവയുടെ ഉപയോഗം പകൽ സമയത്തേക്ക് ക്രമീകരിച്ചാൽ മാത്രം മതി’, കെഎസ്ഇബി ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ.
അതായത് രാത്രിയിൽ വൈദ്യുതി ഉപയോഗം കുറച്ചാൽ ഈ 25 ശതമാനം വർധന ഒഴിവാക്കാം എന്നാണ് ബോർഡിന്റെ ടിപ്പ്. മാത്രമല്ല പകൽ ഇവ ഉപയോഗിച്ചാൽ 10 ശതമാനം കുറവിന്റെ നേട്ടവും കിട്ടും. രണ്ടും കൂടിയാകുമ്പോൾ ബില്ല് 35 ശതമാനം കുറയുമത്രേ.

എന്നാൽ, മേൽപ്പറഞ്ഞ എല്ലാ ഉപകരണങ്ങളും പകൽ മാത്രം ഉപയോഗിച്ചാലും ഫാനിന്റെയും എസിയുടെയും ഉപയോഗം ഗണ്യമായി വർധിക്കുമല്ലോ? അതുകൊണ്ട്, രാത്രിയിലെ വൈദ്യുതി ലാഭിക്കൽ പ്രായോഗികമല്ല. കുറഞ്ഞത് അടുത്ത രണ്ടു മാസത്തേക്ക് എങ്കിലും. മാത്രമല്ല കൊടും ചൂടിനിടെ, വൈദ്യുതിക്ക് യൂണിറ്റ് ഒന്നിന് അടുത്ത മാസം മുതൽ 12 പൈസ കൂടുകയുമാണ്.