മത്സ്യക്കയറ്റുമതിക്ക് വൻ തിരിച്ചടി; ‘കശുവണ്ടി മേഖലയ്ക്ക് ഗുണകരം’

Mail This Article
പകരം തീരുവ ഇന്ത്യൻ മത്സ്യക്കയറ്റുമതിക്കു വൻ തിരിച്ചടിയാവും. ഇന്ത്യയോടു മത്സരിക്കുന്ന ചൈനയ്ക്കും വിയറ്റ്നാമിനും മറ്റും കൂടുതൽ ഡ്യൂട്ടി ഉണ്ടെങ്കിലും ഇക്വഡോർ ഇന്ത്യയ്ക്ക് ഭീഷണിയാണ്.
നിലവിൽ ഈ രംഗത്തെ ലാഭ മാർജിൻ 4–5% മാത്രമാണ്. എന്നാൽ ഇന്ത്യയ്ക്ക് ഇക്വഡോറിനെക്കാൾ 17% തീരുവ അധികമുണ്ട്. അതു മറികടക്കാൻ കഴിയില്ല. ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് യുഎസ് വിപണിയിൽ വില കയറുന്നതിനാൽ ഇറക്കുമതിക്കാർ മടിക്കും. അവർ തീരുവ കുറവുള്ള രാജ്യങ്ങളിലെ മത്സ്യം തേടിപ്പോകും. ഇന്നലെ പ്രഖ്യാപിച്ച 27% ഡ്യൂട്ടിക്കു പുറമേ കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും ചെമ്മീനിനുണ്ട്.
അലക്സ് കെ.നൈനാൻ, ദേശീയ വൈസ് പ്രസിഡന്റ്, മത്സ്യക്കയറ്റുമതി അസോസിയേഷൻ
‘അമേരിക്കയുടെ പകരം തീരുവ കശുവണ്ടി മേഖലയിൽ ഇന്ത്യയ്ക്ക് പുതിയ അവസരം തുറന്നു കിട്ടിയിരിക്കുകയാണ്. നിലവിൽ അമേരിക്കയിലേക്ക് ഇന്ത്യയിൽ നിന്നു കാര്യമായി കശുവണ്ടി കയറ്റുമതിയില്ല. ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്നത്. അമേരിക്ക വിയറ്റ്നാമിൽ നിന്നാണു കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത്. 46% നികുതിയാണ് വിയറ്റ്നാമിന്. വിയറ്റ്നാമിനെക്കാൾ 20% നികുതി കുറവായത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. അവസരം പ്രയോജനപ്പെടുത്താൻ കഴിയണം’.
പ്രതാപ് ആർ.നായർ, എംഡി, വിജയലക്ഷ്മി കാഷ്യൂ