റിലയൻസിന്റെ ചിറകിലേറി വിപണി, പ്രതീക്ഷാനിർഭരം റിസൾട്ടുകള്

Mail This Article
ഏറ്റവും മികച്ച ലാഭക്കണക്കുകളുമായി റിലയൻസ് ഇൻഡസ്ട്രീസ് നയിച്ചപ്പോൾ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വീണിടത്തേക്ക് തിരിച്ചുകയറി നഷ്ടം നികത്തി. റിലയൻസിന് മികച്ച പിന്തുണയുമായി എസ്ബിഐയും
ആക്സിസ് ബാങ്കും മഹീന്ദ്രയും ടാറ്റ മോട്ടോഴ്‌സും എൽ&ടിയും മുന്നേറിയതും വിപണിക്ക് അനുകൂലമായി.
വെള്ളിയാഴ്ച 24365 പോയിന്റ് വരെ മുന്നേറിയ ശേഷം തകർന്ന നിഫ്റ്റി ഇന്ന് 24355 പോയിന്റ് വരെ തിരിച്ചു കയറിയ ശേഷം 289 പോയിന്റ് നേട്ടത്തിൽ 24328 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1000 പോയിന്റുകൾ മുന്നേറി 80,000 പോയിന്റിനും മുകളിലേക്കെത്തി. ബാങ്ക് നിഫ്റ്റി 1.41% നേട്ടത്തിൽ 55432 പോയിന്റില്‍ ക്ളോസ് ചെയ്തതും വിപണിക്ക് അനുകൂലമായി.
ഐടി സെക്ടറിന് മാത്രം നേട്ടമുണ്ടാക്കാനാകാതെ പോയ ഇന്ന് പൊതു മേഖല ബാങ്കുകളും, ഇൻഫ്രാ, ഫാർമ സെക്ടറുകളും 2% വീതം മുന്നേറ്റം നേടി. ഫിനാൻഷ്യൽ, മെറ്റൽ, ഓട്ടോ, റിയൽറ്റി മുതലായ സെക്ടറുകൾ ബാങ്ക് നിഫ്റ്റിക്കൊപ്പം ഓരോ ശതമാനത്തിൽ കൂടുതല്‍ നേട്ടമുണ്ടാക്കി.
റിലയൻസ് റിസൾട്ട് ആവേശം
റിലയൻസ് റീറ്റെയിലിന്റെയും ജിയോ പ്ലാറ്റ്ഫോമിന്റെയും പിന്തുണയിൽ ചരിത്രത്തിലെ മികച്ച ലാഭക്കണക്കുകൾ പുറത്ത് വിട്ട റിലയൻസ് ഇന്‍ഡസ്ട്രീക്ക് വിദേശ ബ്രോക്കർമാർ മികച്ച വില ലക്ഷ്യങ്ങൾ കുറിച്ചതാണ് അനുകൂലമായത്. റിലയൻസ് ഇന്ന് 5.26% നേട്ടത്തിൽ 1368 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ജെപി മോർഗൻ റിലയൻസിന് 1530 രൂപയാണ് ലക്‌ഷ്യം കാണുന്നത്.
ഡിഫൻസ് മുന്നേറ്റം
ഡിഫൻസ് ഓഹരികളുടെ മുന്നേറ്റം നിലനിന്നേക്കുമെന്ന അനുമാനത്തിലാണ് വിപണി. യുദ്ധസന്നാഹങ്ങൾ തുടർന്നേക്കാമെന്നും കൂടുതൽ യുദ്ധോപകരണങ്ങളുടെ വിന്യാസത്തിനും തുടർ കരാറുകൾക്കും സാധ്യതയുണ്ടെന്നതും അവസരമായാണ് റീറ്റെയ്ൽ നിക്ഷേപകർ കാണുന്നത്.
ബിഡിഎൽ, എച്ച്എഎൽ എന്നീ ഡിഫൻസ് ഭീമൻമാർക്കൊപ്പം കപ്പൽ നിർമാണ ഓഹരികളും ഇന്ന് അഞ്ച് ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി. പരാസ് ഡിഫൻസ് 9% മുന്നറ്റം നേടിയപ്പോൾ റിസൾട്ട് മോശമായതിന് തുടർന്ന് അവന്റെൽ 10% നഷ്ടം കുറിച്ചു.
ഐഐപി
ഇന്ത്യയുടെ മാർച്ചിലെ വ്യവസായികോല്പാദന വളർച്ച 3% വളർച്ച വേഗം കൈവരിച്ചു. ഫെബ്രുവരിയിൽ 2.7% വളർച്ച കുറിച്ച ഐഐപി ഡേറ്റ 3.3% വളർച്ച നേടുമെന്നായിരുന്നു അനുമാനം. മാനുഫാക്ച്ചറിങ് മേഖലയുടെ വളർച്ചയും മാർച്ചിൽ 3%ൽ തന്നെ ഒതുങ്ങി.
ഫെഡ് യോഗം അടുത്ത ആഴ്ച
അടുത്ത ആഴ്ച അമേരിക്കൻ ഫെഡ് റിസർവ് യോഗം നടക്കാനിരിക്കെ ബ്ലാക്ക് ഔട്ട് പീരിയഡ് നിലനിൽക്കുന്നതിനാൽ ഫെഡ് യോഗം കഴിയുന്നത് വരെ വിപണിക്ക് ഫെഡ് അംഗങ്ങളുടെ പ്രസ്താവന ഭീഷണി ഭയക്കേണ്ടതില്ല. മെയ് ആറും ഏഴും തീയതികളിൽ നടക്കുന്ന ഫെഡ് യോഗതീരുമാനങ്ങളും, നയപ്രഖ്യാപനവും വിപണിക്ക് പ്രധാനമാണ്. ഫെഡ് നിരക്കുകൾ കുറക്കണമെന്ന ട്രംപിന്റെ ആവശ്യം ഫെഡ് റിസർവ് ഇത്തവണ പരിഗണിച്ചേക്കില്ല.
അമേരിക്കൻ ടെക്ക് റിസൾട്ടുകൾ
ബുധനാഴ്ച മെറ്റയും മൈക്രോസോഫ്‌റ്റും ക്വാൽകോമും വ്യാഴാഴ്ച ആപ്പിളും ആമസോണും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് അമേരിക്കൻ വിപണിക്കൊപ്പം മറ്റ് രാജ്യങ്ങളിലെ ടെക്ക്, ഐടി ഓഹരി വിലകളെ സ്വാധീനിക്കും.
ഇന്ന് ഏഷ്യൻ വിപണി സമയത്ത് വലിയ നഷ്ടത്തിലേക്ക് വീണ അമേരിക്കൻ ഫ്യൂച്ചറുകൾ തിരിച്ചുകയറി നഷ്ടം കുറച്ചത് മറ്റ് വിപണികളെയും സ്വാധീനിച്ചു. യൂറോപ്യൻ വിപണികളെല്ലാം അര ശതമാനത്തിൽ കൂടുതൽ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയും, ഹോങ്കോങ്ങും ഒഴികെയുള്ള ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കൻ ഡോളർ
അമേരിക്കൻ ഡോളറിന് 85/- രൂപ എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. അടുത്ത ആഴ്ചയിൽ ഫെഡ് യോഗം നടക്കാനിരിക്കെ ഡോളറും ബോണ്ട് യീൽഡും കൂടുതൽ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.
സ്വർണം വീഴുന്നു
വ്യാപാരയുദ്ധത്തിൽ അയവ് വരുന്നത് സ്വർണത്തിന്റെ പ്രീമിയം കുറച്ചേക്കാം. മാസങ്ങളായി സ്വർണം വാങ്ങൽ തുടരുന്ന ചൈനയുടെ തുടർ നടപടികളും സ്വർണ വിലയെ സ്വാധീനിക്കും. ഡോളറിന്റെ ചാഞ്ചാട്ടങ്ങളും ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷയും സ്വർണത്തിന് നിർണായകമാണ്. രാജ്യാന്തര സ്വർണവില 3300 ഡോളറിൽ താഴെയാണ്.
നാളത്തെ റിസൾട്ടുകൾ
ബിപിസിഎൽ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ട്രെന്റ്, അംബുജ സിമന്റ്, സിയാറ്റ്, പ്രാജ്, ഫൈവ്സ്റ്റാർ ഫിനാൻസ്, ഇൻഡോസ്‌റ്റാർ, ഫെഡ്ഫിന, ഇന്ത്യ മാർട്ട്, സൈ ഇന്ത്യ, സ്റ്റാർ ഹെൽത്ത്, ഷോപ്പേഴ്‌സ് സ്റ്റോപ്പ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കും.
മഹിന്ദ്ര ഇസുസുനെ വാങ്ങുന്നു
മഹിന്ദ്ര & മഹിന്ദ്ര, എസ്എംഎൽ ഇസുസുവിൽ ഓഹരി വാങ്ങുന്ന വാർത്ത എം&എമ്മിന് രണ്ടര ശതമാനം മുന്നേറ്റം നൽകിയപ്പോൾ എസ്എംഎൽ ഇസുസുവിന് 10% തിരുത്തൽ നൽകി.
എസ്എംഎൽ ഇസുസുവിന്റെ 58.96% ഓഹരികളാണ് മഹിന്ദ്ര 650 രൂപ നിരക്കിൽ 555 കോടി രൂപക്ക് സ്വന്തമാക്കുന്നത്.
ഐപിഓ
എഥർ എനർജിയുടെ ഇന്നാരംഭിച്ച ഐപിഓ ബുധനാഴ്ച്ച അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 304-312 രൂപ നിരക്കിലാണ്.
ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ നിർമിക്കുന്ന കമ്പനിയിൽ ഹീറോ മോട്ടോഴ്സിനും ഓഹരി പങ്കാളിത്തമുണ്ട്.
ലേഖകന്റെ വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക