ADVERTISEMENT

തിരുവനന്തപുരം ∙പ്രതീക്ഷിച്ചതിലും കുറവ് വൈദ്യുതി ഉപയോഗമുണ്ടായ വേനൽക്കാലം കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വൈദ്യുതി വാങ്ങുന്നതിൽ പ്രതീക്ഷിച്ച ചെലവുണ്ടാകാത്തതോടെ, 100 കോടി രൂപയുടെയെങ്കിലും പ്രവർത്തനലാഭമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ, വേനൽ മഴ കാരണം വൈദ്യുതി ഉപയോഗത്തിലുണ്ടായ കുറവ് ഉപയോക്താക്കളുടെ ബില്ലിലും പ്രതിഫലിക്കും. എന്നാൽ, ഏപ്രിൽ മുതൽ പുതിയ വൈദ്യുതി താരിഫ് നിലവിൽ വന്നതിനാൽ ഈ നേട്ടം അത്രയും ലഭിക്കുമോയെന്നും സംശയം.

മഴക്കാലത്തു തിരികെ നൽകാമെന്ന ഉറപ്പിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലേക്ക് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ഭാഗം ബാങ്കിങ് കരാറുകൾ മുഖേന കെഎസ്ഇബി നേരത്തേതന്നെ കണ്ടെത്തിയിരുന്നു.  എന്നാൽ, പ്രതീക്ഷിച്ച രീതിയിൽ വൈദ്യുതി ഉപയോഗം വർധിക്കാത്തതിനെത്തുടർന്ന് ചില ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ പോലും വൈദ്യുതി വിൽക്കാനും കഴിഞ്ഞെന്നാണു വിവരം. ഇതും കെഎസ്ഇബിക്കു നേട്ടമായി.

2024 മാർച്ചിൽ 10.46 കോടി യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിച്ച ദിവസങ്ങളുണ്ടായെങ്കിൽ 2025 മാർച്ചിൽ അത് പരമാവധി 10.317 കോടി വരെയായിരുന്നു. പീക്ക് സമയത്തെ ഒരു മണിക്കൂറിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയിൽ 345 മെഗാവാട്ട് വരെ കുറഞ്ഞു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

ഏപ്രിലിൽ ഒരു ദിവസത്തെ ഉയർന്ന വൈദ്യുതി  ഉപയോഗത്തിൽ ഒരു കോടിയിലധികം യൂണിറ്റിന്റെ കുറവുണ്ടായി. 2024 ഏപ്രിലിൽ 11.326 കോടി യൂണിറ്റായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. കഴിഞ്ഞ മാസത്തെ കണക്ക് 10.28 കോടി യൂണിറ്റായിരുന്നു. പല ദിവസങ്ങളിലും 10 കോടിയിൽ താഴെ യൂണിറ്റ് ആയിരുന്നു പ്രതിദിന വൈദ്യുതി ഉപയോഗം. പീക്ക് സമയത്തെ ഉയർന്ന വൈദ്യുതി ആവശ്യകതയിൽ 500 മെഗാവാട്ടിന്റെ വ്യത്യാസവുമുണ്ടായി.

മേയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുമോ എന്നായിരുന്നു കെഎസ്ഇബിയുടെ ആശങ്ക. കഴിഞ്ഞ വർഷം മേയ് 3 ന് ആണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയുണ്ടായത്. എന്നാൽ, ഇടവിട്ടുള്ള വേനൽമഴ ഇക്കാര്യത്തിൽ കെഎസ്ഇബിക്കു തുണയായി. വൈദ്യുതി എക്സ്ചേഞ്ചുകൾ മുഖേനയുള്ള വൈദ്യുതി വാങ്ങൽ കുറയുകയും ചെയ്തു.

English Summary:

Kerala State Electricity Board (KSEB) anticipates ₹100 crore savings due to lower-than-expected electricity consumption this summer. Unseasonal rains and reduced peak demand contributed to this significant cost reduction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com