ചാഞ്ചാടി സ്വർണം; പവന് 200 രൂപ കുറഞ്ഞു, പണിക്കൂലിയടക്കം ഇന്നെന്തു നൽകണം? വെള്ളിക്കും വിലയിടിവ്

Mail This Article
ആഭരണപ്രിയർക്ക് നേരിയ ആശ്വാസവുമായി ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയായി. 200 രൂപ താഴ്ന്ന് പവൻ വില 64,400 രൂപയായിലെത്തി. ഇന്നലെയാണ് സ്വർണവില കേരളത്തിലെ എക്കാലത്തെയും ഉയരം തൊട്ടത്; ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയും.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 6,620 രൂപയായിട്ടുണ്ട്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നു വിലയിടിഞ്ഞത്. ഇന്നലെ ഔൺസിന് 2,956 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, ലാഭമെടുപ്പ് തകൃതിയായതിനെ തുടർന്ന് 2,906 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ അൽപം മെച്ചപ്പെട്ട് 2,914 ഡോളറായിട്ടുണ്ട്.

ട്രംപിന്റെ താരിഫ് നയം, യുഎസിൽ ഉപഭോക്തൃസംതൃപ്തി സൂചിക നേരിട്ട തളർച്ച, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയും റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകളിൽ നിന്ന് സ്വർണത്തിന് ലഭിക്കുന്ന വൻ ഡിമാൻഡും ഗോൾഡ് ഇടിഎഫിലെ നിക്ഷേപ വർധനയും വരും ദിവസങ്ങളിലും സ്വർണവിലയിൽ കയറ്റിറക്കത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.
പണിക്കൂലി ഉൾപ്പെടെ വില
മൂന്നു ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേർന്നാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,703 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,712 രൂപ.

ഇതു സ്വർണാഭരണം വാങ്ങാവുന്ന ഏറ്റവും കുറഞ്ഞവില മാത്രമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 30% വരെയൊക്കെ ആകാം. അങ്ങനെയെങ്കിൽ വാങ്ങൽവില ഇതിലും കൂടുതലായിരിക്കും. പണിക്കൂലി 5% കണക്കാക്കിയാൽ ഇന്നലെ വാങ്ങൽവില പവന് 69,720 രൂപയും ഗ്രാമിന് 8,740 രൂപയുമായിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business