ADVERTISEMENT

കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുനീങ്ങിയ സ്വർണവിലയിൽ (gold rate) വീണ്ടും കുതിച്ചുകയറ്റം. ആഭരണപ്രിയരെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാനാഗ്രഹിക്കുന്നവരെയും ആശങ്കപ്പെടുത്തി, കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവൻവില (Kerala gold price) 66,000 രൂപയിലെത്തി. 320 രൂപയാണ് ഇന്നു കൂടിയത്. ഗ്രാമിനും 40 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 8,250 രൂപയായി. ഈമാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെന്ന റെക്കോർഡ് തകർന്നു.

ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 6,810 രൂപയായി. ഇതും എക്കാലത്തെയും ഉയരമാണ്. വെള്ളിവില ഗ്രാമിന് 111 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റിനു വില ഗ്രാമിന് 6,790 രൂപയാണ്. ഇന്നു കൂടിയത് 30 രൂപ. വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 111 രൂപയായി.

വീട്ടിൽ സ്വർണംവച്ചിട്ടുണ്ടോ, ഇൻഷുറൻസ് എടുക്കണം
ALSO READ: വീട്ടിൽ സ്വർണംവച്ചിട്ടുണ്ടോ, ഇൻഷുറൻസ് എടുക്കണം

വിലക്കുതിപ്പിന് വഴിയൊരുക്കി യുഎസും ഇസ്രയേലും

ലോകത്തെ ഒന്നാം നമ്പർ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയെ സ്വാധീനിച്ചിരുന്നതെങ്കിൽ ഇസ്രയേൽ-ഗാസ പോര് വീണ്ടും മൂർച്ഛിച്ചതും കുതിപ്പിന് കളമൊരുക്കി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ സേന ഗാസയെ ആക്രമിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഭൗമരാഷ്ട്രീയ സംഘർഷ പശ്ചാത്തലത്തിൽ ‘സുരക്ഷിത നിക്ഷേപം’ എന്ന ഖ്യാതി നേടി സ്വർണവില കുതിക്കുക സ്വാഭാവികവുമാണ്.

ഔൺസിന് 3,004 ഡോളർ നിലവാരത്തിൽ നിന്ന് ഇന്നലെ 2,982 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര വില, ഇന്നു 3,014.24 ഡോളറിലേക്ക് കുതിച്ചുകയറി. യുഎസ് സമ്പദ്‍വ്യവസ്ഥ പ്രതിസന്ധിയിലാണെന്നു വ്യക്തമാക്കുന്ന മാനുഫാക്ചറിങ് കണക്കുകൾ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമോ എന്നതു സംബന്ധിച്ച അനിശ്ചിതത്വം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) നേരിടുന്ന തളർച്ച, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച ആഗോള ഇറക്കുമതി തീരുവ യുദ്ധം തുടങ്ങിയ കാരണങ്ങളും സ്വർണവിലയെ മുന്നോട്ടു നയിക്കുകയാണ്.

നികുതിയില്ല; കണ്ണഞ്ചിപ്പിക്കുന്ന ലാഭവും, ഈ പദ്ധതി കേന്ദ്രം നിർത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടം ‘സ്വർണഖനി’
ALSO READ: നികുതിയില്ല; കണ്ണഞ്ചിപ്പിക്കുന്ന ലാഭവും, ഈ പദ്ധതി കേന്ദ്രം നിർത്തിയപ്പോൾ നിക്ഷേപകർക്ക് നഷ്ടം ‘സ്വർണഖനി’

രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ...

ഇന്നു ഡോളറിനെതിരെ ഇന്ത്യൻ റുപ്പി 6 പൈസ ഉയർന്ന് 86.74ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ, സ്വർണവില ഇന്നു കൂടുതൽ ഉയരുമായിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറാകുന്നില്ലെന്നും യുഎസിന്റെ മധ്യസ്ഥ ചർച്ചകളെ അവർ ഗൗനിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ സേന ഗാസ ആക്രമിച്ചത്. ഇതോടെ, ബന്ദികളെ മോചിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഹമാസ് എത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

ഭവന വായ്പയേക്കാളും പലിശ; എന്നിട്ടും മിന്നിച്ച് സ്വർണപ്പണയ വായ്പകൾ, എന്താണ് രഹസ്യം?
ALSO READ: ഭവന വായ്പയേക്കാളും പലിശ; എന്നിട്ടും മിന്നിച്ച് സ്വർണപ്പണയ വായ്പകൾ, എന്താണ് രഹസ്യം?

ഇതിനു പുറമെ, യെമനിലെ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്കെതിരെ യുഎസ് വ്യോമാക്രമണം ആരംഭിച്ചതും മധ്യേഷ്യയെ യുദ്ധഭീതിയിലാഴ്ത്തുകയും സ്വർണവില കുതിക്കാൻ കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. ഭൗമരാഷ്ട്രീയ സംഘർഷം, യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം, ഓഹരി-കടപ്പത്ര വിപണികളുടെ തളർച്ച തുടങ്ങിയ സാഹചര്യങ്ങളിൽ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപം മാറ്റും. ഇതാണ് വിലയെ സ്വാധീനിക്കുന്നത്.

പണിക്കൂലി ഉൾപ്പെടെ വില

സ്വർണത്തിന് 3 ശതമാനമാണ് ജിഎസ്ടി. 53.10 രൂപ ഹോൾമാർക്ക് ഫീസുണ്ട്. പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ  71,434 രൂപ നൽകണം. 8,930 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വർണാഭരണവും കിട്ടൂ. ഇനി 10 ശതമാനമാണ് പണിക്കൂലിയായി ഈടാക്കുന്നതെങ്കിൽ ഒരു പവൻ ആഭരണത്തിന് 75,000 രൂപയ്ക്കടുത്തും ഒരു ഗ്രാം ആഭരണത്തിന് 9,350 രൂപയ്ക്കടുത്തും കൊടുക്കണം.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold Hits Record High of ₹66,000 for the First Time in Kerala

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com