ADVERTISEMENT

അനുദിനം റെക്കോർഡ് പുതുക്കിയുള്ള മുന്നേറ്റത്തിനിടെ സ്വർണവിലയിൽ വൻ മലക്കംമറിച്ചിൽ. രാജ്യാന്തരതലത്തിൽ സ്വർണനിക്ഷേപ പദ്ധതികളിൽ ലാഭമെടുപ്പ് തകൃതിയായതാണ് വിലയിടിവിന് മുഖ്യകാരണം. കേരളത്തിൽ വെള്ളിയാഴ്ച ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും ഒറ്റയടിക്ക് കുറഞ്ഞു. ആനുപാതികമായി പണിക്കൂലിയും നികുതിഭാരവും ചേർത്തുള്ള വാങ്ങൽവിലയും കുറയുമെന്നത് ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസമാണ്. 

പിന്നീട് സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്തിയാണിത്. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്താൽ, ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം. ഫലത്തിൽ, പിന്നീട് വില കൂടിയാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. ഒട്ടുമിക്ക പ്രമുഖ ജ്വല്ലറികളും ഈ സൗകര്യം നൽകുന്നുണ്ട്.

താഴ്ന്നിറങ്ങി പൊന്ന്

കേരളത്തിൽ വെള്ളിയാഴ്ച ഗ്രാമിന് 160 രൂപ കുറ‍ഞ്ഞ് വില 8,400 രൂപയിലും പവൻ 1,280 രൂപ കുറഞ്ഞ് 67,200 രൂപയിലുമെത്തി. വ്യാഴാഴ്ച വില സർവകാല റെക്കോർഡായ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു. രാജ്യാന്തര സ്വർണവില കഴിഞ്ഞദിവസം 3,166.99 ഡോളർ എന്ന സർകാല റെക്കോർഡിൽ എത്തിയെങ്കിലും ഇന്നലെ 3,050 ഡോളറിലേക്ക് തകർന്നിരുന്നു. പിന്നീട് 3,098 ഡോളറിലേക്ക് മെച്ചപ്പെട്ടു. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ വെള്ളിയാഴ്ച കേരളത്തിൽ വില കൂടുതൽ ഇടിയുമായിരുന്നു. 

Image : Shutterstock/AI
Image : Shutterstock/AI

അതേസമയം, കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലക്കയറ്റം മുതലെടുത്തുള്ള ലാഭമെടുപ്പാണ് വിലയെ പ്രധാനമായും താഴേക്ക് നയിച്ചത്. ട്രംപ് മുന്നോട്ടുവച്ച താരിഫ് നയം ആഗോള സമ്പദ്‍വ്യവസ്ഥയെ ഉലച്ചേക്കാമെന്നതിനാൽ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണവില വീണ്ടും കൂടാനിടയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.

പവൻ വില 50,000 രൂപയ്ക്കും താഴേക്കോ?

രാജ്യാന്തര സ്വർണവില ഏതാനും വർഷത്തിനകം 1,820 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് യുഎസിലെ ഒരു സാമ്പത്തികവിദഗ്ധനായ ജോൺ മിൽസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിൽ ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് സ്വർണവിലയെ മുന്നോട്ടുനയിക്കുന്നത്. ഈ സ്ഥിതി മാറാമെന്ന് ജോൺ മിൽസ് പറയുന്നു. സ്വർണ ഉൽപാദനം വർധിക്കുകയാണെങ്കിലും ഉപഭോഗത്തിൽ വൻ വീഴ്ചയുണ്ട്. ഇതും വിലയിടിവിന് വഴിയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

Image : shutterstock/India Picture
Image : shutterstock/India Picture

രാജ്യാന്തരവിലയിൽ ഓരോ ഡോളർ ഇടിയുമ്പോഴും കേരളത്തിൽ ഗ്രാമിന് ശരാശരി രണ്ടുരൂപ കുറയാം. അങ്ങനെയെങ്കിൽ രാജ്യാന്തരവില 1,820 ഡോളറിലെത്തിയാൽ പവന് 20,000 രൂപയോളമാകും കുറയുക. അതായത് വില 50,000 രൂപയ്ക്കും താഴെയെത്തിയേക്കാം. പക്ഷേ, ഇതിനുള്ള സാധ്യത വിരളമാണെന്നാണ് മറ്റുപല നിരീക്ഷകരും വ്യാപാരികളും വ്യക്തമാക്കുന്നത്. രണ്ടുവര്‍ഷത്തിനകം രാജ്യാന്തരവില 3,500 ഡോളർ ഭേദിക്കുമെന്നാണ് ഗോൾഡ്മാൻ സാക്സ് പോലുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ.

18 കാരറ്റും വെള്ളിയും

കനംകുറഞ്ഞ (ലൈറ്റ്‍വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണവിലയും കുത്തനെ താഴ്ന്നു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം വില ഗ്രാമിന് 140 രൂപ ഇടിഞ്ഞ് 6,920 രൂപയാണ്. എസ്. അബ്ദുൽ നാസർ വിഭാഗം നൽകിയ വില 150 രൂപ കുറച്ച് 6,880 രൂപ. ഇരുവിഭാഗങ്ങളും വെള്ളിവില ഗ്രാമിന് 4 രൂപ താഴ്ത്തി 106 രൂപയാക്കി.

വാങ്ങൽവിലയിലും വൻ ആശ്വാസം

3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേരുമ്പോൾ വ്യാഴാഴ്ച ഒരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 74,116 രൂപ കൊടുക്കണമായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,265 രൂപയും. എന്നാൽ, ഇപ്പോൾ പവന് 73,685 രൂപ കൊടുത്താൽ മതിയാകും; ഒരു ഗ്രാമിന് 9,210 രൂപയും.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Gold Price: Gold Price Falls in Kerala Amid Profit Booking in Global Markets, Silver Also Crashes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com