ADVERTISEMENT


UPDATE AT 10PM: രാജ്യാന്തര സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ചൊവ്വാഴ്ച ഔൺസിന് 3,500 ഡോളർ എന്ന നാഴികക്കല്ല് തൊട്ട വില, ഇപ്പോഴുള്ളത് 3,290 ഡോളറിൽ. ഒരുവേള വില 3,263 ഡോളർ വരെ ഇടിഞ്ഞെങ്കിലും പിന്നീട് അൽപം കയറുകയായിരുന്നു. 120 ഡോളറിനടുത്ത് ഇടിഞ്ഞാണ് നിലവിൽ വ്യാപാരം.

രാജ്യാന്തരവില ഈ ‘തളർച്ച’ തുടരുകയാണെങ്കിൽ കേരളത്തിൽ വ്യാഴാഴ്ചയും വില വൻതോതിൽ കുറയും. പവൻവില 72,000 രൂപയ്ക്കും ഗ്രാം വില 9,000 രൂപയ്ക്കും താഴെയെത്താം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെ പുറത്താക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ചൈനയുമായുള്ള വ്യാപാരത്തർക്കത്തിൽ സമവായം ഉണ്ടായേക്കുമെന്നും ട്രംപ് സൂചിപ്പിച്ചതാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയതും സ്വർണവില ഇടിയാൻ വഴിവച്ചതും.

gold-chain

യുഎസ് ഓഹരി വിപണികൾ ബുധനാഴ്ചയും മികച്ച നേട്ടത്തിലേറിയതും യുഎസ് ഡോളർ ഇൻഡക്സ് മെച്ചപ്പെട്ടതും സ്വർണവിലയെ താഴേക്ക് നയിച്ചു. താരിഫ് യുദ്ധം കെടുത്തിയ നിക്ഷേപകരുടെ ആത്മവിശ്വാസം മെല്ലെ വീണ്ടും കൂടുന്നതും ഓഹരി വിപണികൾ കരകയറുന്നതും സ്വർണത്തിന് തിരിച്ചടിയാവുകയാണ്. അക്ഷയതൃതീയയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയുള്ള സ്വർണത്തിന്റെ ഈ വിലയിറക്കം കേരളത്തിലെയും ഇന്ത്യയിൽ ദേശീയതലത്തിലെയും ആഭരണപ്രിയർക്ക് ആശ്വാസമാകും.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ചൊവ്വാഴ്ച പുത്തൻ ഉയരത്തിലേക്ക് കത്തിക്കയറിയ കേരളത്തിലെ സ്വർണവില (Kerala gold price), ബുധനാഴ്ച അതേപടി താഴേക്കിറങ്ങി. ചൊവ്വാഴ്ച  ഗ്രാമിന് (gold rate) 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. പവൻ 74,000 രൂപ ഭേദിച്ചതും ആദ്യം.

An employee holds a piece of gold jewellery at a market place in Banda Aceh on April 14, 2025. Asian stocks rose on April 14, as trade war fears were tempered by Donald Trump's announcement of tariff exemptions for electronics, though the dollar weakened and safe-haven gold hit a fresh record amid fears the relief would be short-lived. (Photo by CHAIDEER MAHYUDDIN / AFP)
Photo by CHAIDEER MAHYUDDIN / AFP

ബുധനാഴ്ച പക്ഷേ, ചൊവ്വാഴ്ചത്തെ വർധന അതേപോലെ തുടച്ചുനീക്കി ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 225 രൂപ ഇടിഞ്ഞ് 7,465 രൂപയിലെത്തി. മറ്റു ചില കടകളിൽ വില 240 രൂപ കുറഞ്ഞ് 7,410 രൂപ. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.

രാജ്യാന്തര വിലയിലെ മലക്കംമറിച്ചിലാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. ചൊവ്വാഴ്ച ഔൺസിന് 3,496 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, പിന്നീട് 3,322 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,341 ഡോളറിൽ‌. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ബുധനാഴ്ച വില കൂടുതൽ ഇടിയുമായിരുന്നു. 

മാത്രമല്ല, യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിൽ നിന്ന് 99ന് മുകളിലേക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ബുധനാഴ്ച രാവിലത്തെ വ്യാപാരത്തിൽ 8 പൈസ താഴ്ന്ന് 85.27ൽ എത്തിയതും സ്വർണവില ഇടിവിന്റെ ആക്കംകുറയാൻ വഴിയൊരുക്കി. അല്ലായിരുന്നെങ്കിൽ, ബുധനാഴ്ച ഗ്രാമിന് 20 രൂപയോളവും പവന് 160 രൂപയോളവും കൂടിക്കുറയുമായിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ഇനി സ്വർണവില താഴേക്കോ?

An employee arranges gold jewellery kept for display at a store in Amritsar on February 8, 2025. (Photo by Narinder NANU / AFP)
Photo by Narinder NANU / AFP

യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിനെതിരായ ട്രംപിന്റെ കടുത്ത വിമർശനവും പവലിനെ പുറത്താക്കാനുള്ള നീക്കവും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യവും കഴിഞ്ഞദിവസം യുഎസ് വിപണികളിൽ അനിശ്ചിതത്വത്തിന് വഴിവച്ചിരുന്നു. ഇത് സ്വർണവില റെക്കോർഡ് പുതുക്കി കുതിക്കാനും വഴിയൊരുക്കി.

Image: Shutterstock/Akshay Ambadi
Image: Shutterstock/Akshay Ambadi

എന്നാൽ, ട്രംപ് പിന്നീട് തന്റെ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞു. പവലിനെ പുറത്താക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. ചൈനയുമായുള്ള വ്യാപാരയുദ്ധം കലുഷിതമാക്കാൻ ആഗ്രഹമില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുകയും ചെയ്തതോടെ ഓഹരി, കടപ്പത്ര വിപണികളും മെച്ചപ്പെട്ടിട്ടുണ്ട്. ഇതും സ്വർണവിലയെ താഴേക്ക് നയിച്ചു.


Google Trends image displays the search volume (From 7:30 am to 10:39am on 23 April 2025) trend for Gold Price
Google Trends image displays the search volume (From 7:30 am to 10:39am on 23 April 2025) trend for Gold Price

ഇന്നലെ 3,500 ഡോളറിനടുത്തേക്ക് വില ഉയർന്നതു മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ ലാഭമെടുപ്പ് ഉഷാറാക്കിയതും വില കുറയാനിടയാക്കി. അതേസമയം, ട്രംപിന്റെ ‘ഭീഷണി’ക്കുവഴങ്ങി യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ സ്വർണം വീണ്ടും വിലക്കുതിപ്പിന്റെ ട്രാക്കിലാകും.

യുഎസ്-ചൈന വ്യാപാരബന്ധം കൂടുതൽ മോശമായാലും അതു ഗുണം ചെയ്യുക സ്വർണത്തിനായിരിക്കും. മാത്രമല്ല, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് ഈ വർഷവും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുമെന്നാണ് വിലയിരുത്തലുകൾ. ഇതു രാജ്യാന്തരവിലയെ 2025ന്റെ അവസാനത്തോടെ 4,000 ഡോളറിലേക്ക് ഉയർത്തിയേക്കാമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില പണിക്കൂലിയും ജിഎസ്ടിയും കൂടാതെ തന്നെ 85,000 രൂപയ്ക്കടുത്ത് എത്തിയേക്കും.

ബിസിനസ്,
ഇക്കണോമി,
സ്റ്റോക്ക് മാർക്കറ്റ്,
പഴ്സനൽ ഫിനാൻസ്,
കമ്മോഡിറ്റി, സമ്പാദ്യം
വാർത്തകൾക്ക്:
manoramaonline.com/business

English Summary:

Kerala Gold Price: Gold Price in Kerala Falls, Silver Holds Steady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com